
കൊച്ചി: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്‍റെ വിയോഗത്തിൽ കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ് . കാപ്പൻ ചേട്ടൻ പോയി.. എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർഥം" - എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ഉമ തോമസ് കുറിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന ഡിജോ കാപ്പൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കാപ്പൻ ചേട്ടൻ പോയി..
എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.
വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.
ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.
ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ
തളർന്നു കിടന്നത്.
ജീവിതത്തിലുടനീളം
പി ടിയുടെ തുണയായിരുന്നയാൾ.
തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.
ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.
പി ടീ,
ദേ.... കാപ്പൻ ചേട്ടൻ വരുന്നു..
നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..
പൊതു വിഷയങ്ങളിൽ ഇടപെടുകയും നിയമത്തിൻ്റെ സഹായം തേടുകയും ചെയ്തിരുന്ന ഡിജോ കാപ്പൻ മധ്യമ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.