Image

നേഴ്‌സുമാരുടെ സമരത്തിന് ഫോമായുടെ ഐക്യദാര്‍ഢ്യം; സിസ്റ്റവും ചികിത്സിക്കപ്പെടണം: ബേബി മണക്കുന്നേല്‍, ഫോമാ പ്രസിഡന്റ്

Published on 01 April, 2026
നേഴ്‌സുമാരുടെ സമരത്തിന് ഫോമായുടെ ഐക്യദാര്‍ഢ്യം; സിസ്റ്റവും ചികിത്സിക്കപ്പെടണം: ബേബി മണക്കുന്നേല്‍, ഫോമാ പ്രസിഡന്റ്

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സമരം പുനരാരംഭിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും കടുത്ത സമരത്തിലേയ്ക്കവര്‍ നീങ്ങിയത്. നേഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം. ഇതിനിടെ നേഴ്‌സിങ് സേവനം അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

നേഴ്‌സുമാരുടെ സമരത്തെ വെറുമൊരു തൊഴിലാളി സമരമായി മാത്രം കാണാനാവില്ല. അത് മനുഷ്യാവകാശവും തൊഴില്‍ മാന്യതയും ആരോഗ്യ സംവിധാനത്തിന്റെ ഭാവിയും ചോദ്യം ചെയ്യുന്ന ഒരു വലിയ സാമൂഹിക പോരാട്ടമാണ്. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരം ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. രോഗികളില്‍ നിന്ന് ഭീമമായ തുക ഈടാക്കുന്ന വന്‍കിട സ്വകാര്യ ആശുപത്രികള്‍ പക്ഷേ, അവരുടെ വരുമാന സ്രോതസിന്റെ നിര്‍ണായ ഘടകമായ നേഴ്‌സുമാര്‍ക്ക് കെടുക്കുന്നതാകട്ടെ നാമമാത്രമായ ശമ്പളമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വര്‍ധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങളും നല്‍കുക, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനനുസരിച്ച് വേതനം വര്‍ധിപ്പിക്കുക, ജോലിഭാരം കുറയ്ക്കുന്നതിന് സ്റ്റാഫ് ലെവലുകള്‍ മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട രോഗി-പരിചരണ അനുപാതം, യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങി തികച്ചും ന്യായയുക്തമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നേഴ്‌സുമാര്‍ സമരപാതയിലുള്ളത്. എന്നാല്‍ അടിസ്ഥാന ശമ്പളം 25,450 മുതല്‍ 28,000 വരെയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും അത് സ്വകാര്യ മാനേജ്‌മെന്റുകള്‍ അംഗീകരിക്കുന്നില്ല.

നേരത്തെ പ്രശ്‌നപരിഹാരത്തിനായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നവെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചകള്‍ പലതവണ പരാജയപ്പെട്ടതോടെ സമരം ശക്തമായി തുടരുകയാണ്. ഈ സമരം ഒരു തൊഴില്‍ പ്രശ്‌നമെന്നതിലുപരി, പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്ന് സര്‍ക്കാര്‍ മനസിലാക്കാത്തതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. അടിയന്തിര ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കപ്പെടുന്ന സഹാഹചര്യം അപലപനീയമാണെന്ന് മാത്രമല്ല അത് നിരവധി ജീവനുകളുടെ പ്രശ്‌നമുമാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം തന്നെ താറുമാറായിയിരിക്കുന്നു. ആശുപത്രി മാനേജ്‌മെന്റുകളും നേഴ്‌സുമാരും തമ്മിലുള്ള വിശ്വാസം തകരുന്ന പശ്ചാത്തലത്തില്‍ ഇത് ഒരു തൊഴില്‍ തര്‍ക്കമല്ല, സാമൂഹിക നീതിയുടെ പോരാട്ടമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

സര്‍ക്കാര്‍ അവശ്യ സേവന നിയമം അഥാവാ 'എസ്മ' പ്രയോഗിച്ച് സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അക്ഷേപമുണ്ട്. എന്നാല്‍, അത്തരം ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികള്‍ക്ക് മുതിരാതെ ഗുരുതരമായ ഈ പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമാ ശക്തമായി ആവശ്യപ്പെടുന്നതോടൊപ്പം ചില നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുകയാണ്.

എല്ലാ സ്വകാര്യ ആശുപത്രികളിലും മിനിമം വേതനം നടപ്പാക്കണം. നേഴ്‌സുമാര്‍ക്ക് തൊഴിലാളി അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമങ്ങള്‍ ശക്തിപ്പെടുത്തണം. സര്‍ക്കാര്‍, മാനേജ്‌മെന്റ്, നേഴ്‌സുമാര്‍ എന്നിവര്‍ ചേര്‍ന്ന സ്ഥിരം സമിതി രൂപീകരിക്കുക. കൂടാതെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായ ജോലി സമയം നിയന്ത്രണം, വിശ്രമ സമയം ഉറപ്പാക്കല്‍, മാനസികാരോഗ്യ പിന്തുണ, ആരോഗ്യരംഗത്തെ ദീര്‍ഘകാല പരിഷ്‌കാരം  തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അടിയന്തരമായി അറിയിച്ചേ മതിയാവൂ.

കാരണം നേഴ്‌സുമാര്‍ ആരോഗ്യരംഗത്തിന്റെ നട്ടെല്ലാണ്. അവരുടെ ശബ്ദം അവഗണിക്കുന്നത് രോഗികളുടെ ജീവിതത്തെ തന്നെ അപകടത്തിലാക്കുന്നതിന് തുല്യമാണ്. ഈ സമരം ഒരു മുന്നറിയിപ്പാണ്. വെന്റിലേറ്ററിലായ സിസ്റ്റത്തെത്തന്നെ ചികില്‍സിച്ച് ഭേദമാക്കിയില്ലെങ്കില്‍ അത് ആരോഗ്യമേഖലയുടെ തകര്‍ച്ചയിലേ അവസാനിക്കൂ.മെച്ചപ്പെട്ട വേതനത്തിനും ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടിയുള്ള കേരളത്തിലെ സ്വകാര്യ ആസുപത്രി നേഴ്‌സുമാരുടെ തികച്ചും ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഫോമാ അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി അറിയിക്കുന്നു.
 

Join WhatsApp News
An Indian American Nurse 2026-04-01 02:20:09
നഴ്സുമാരുടെ സമരത്തിന് പിന്തുണ നൽകുക എല്ലാവരുടെയും ആവശ്യമാണ്. കേരളത്തിൽ ആ പ്രൊഫെഷനെ അതർഹിക്കുന്ന അംഗീകാരം നൽകാതെ, സ്ത്രീകൾ ഡോമിനേറ്റ് ചെയ്യുന്ന ആ പ്രൊഫെഷനിലെ ആളുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പരസ്യമായി, പൊതുവായി ചൂഷണം ചെയ്യുന്ന അവസ്ഥ എത്രയോ വര്ഷങ്ങളായി നില നിൽക്കുന്നു! അവരോടൊപ്പം നിൽക്കാൻ പൊതു ജനം പോലുമില്ലല്ലോ എന്നത് എത്ര സങ്കടകരം. നഴ്സിങ്ങിനെ ഇന്നും താഴേക്കു തന്നെയാണ് പൊതുവെ കാണുന്നത്. അതിന് പിന്തുണ നൽകുന്നത് വളരെ ഉചിതം തന്നെ. പക്ഷെ ഫോമാ ഒരു അമേരിക്കൻ സംഘടനയല്ലേ? കേരളത്തിലെ നഴ്സുമാരെ അമേരിക്കയിൽ നിന്ന് പിന്തുണച്ചതു കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? മേൽ റിപ്പോർട്ട് നഴ്സുമാരുടെ അവസ്ഥയെ കുറിച്ചു പറയുന്നുണ്ട്, പക്ഷെ ഫോമാ എന്തു ചെയ്യും എന്ന് പറയുന്നില്ല. വെറുതെ പോലെ വാക്കുകൾ പറയുന്നതു വ്യര്ഥമാണ്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തണമായിരുന്നു. ഇല്ലാത്തതു കൊണ്ട് ഫോമയ്‌ക്ക് പ്ലാൻ ഒന്നുമില്ല എന്ന് മനസ്സിലാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക