Image

അക്ഷരങ്ങളുടെ പ്രവാസം: (ഈ മലയാളി വയനാവാരം: ദേവൻ തറപ്പിൽ)

Published on 29 March, 2026
അക്ഷരങ്ങളുടെ പ്രവാസം:  (ഈ മലയാളി വയനാവാരം: ദേവൻ തറപ്പിൽ)

വായനയുടെ ആഘോഷവും പ്രവാസി സാഹിത്യത്തിന്റെ തിരിച്ചറിവും.!
"അറിവിൻ കടലിൽ നീന്തിത്തുടിക്കാൻ,
അക്ഷരപ്പൂക്കൾ വാരിത്തൂകാൻ,
വായനയെന്നൊരായുധമേന്തി,
നാം മുന്നേറാം വിജ്ഞാനവീഥിയിൽ."

വായന വരാം ആഘോഷിക്കുന്ന ഇ-മലയാളിക്ക് എന്റെ ആശംസകൾ. എന്നാൽ ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് പഴകി തുരുമ്പിച്ച വായനയെയല്ല, മറിച്ച് അറിവിനെ അതിസമ്പന്നമാക്കാനുള്ള ഒരു ഉപാധിയെക്കുറിച്ചാണ്. കൊറോണ തുടങ്ങിയ മൂന്ന് മാസം കൊണ്ട് ഞാൻ കഥ, ലേഖനം, കവിത തുടങ്ങിയ 51 പുസ്തകങ്ങൾ വായിക്കുകയുണ്ടായി. ഇടയ്ക്ക് രാമായണവും, ബൈബിളും, ഖുർആനും വായിക്കും. ശേഷമുള്ള മാസങ്ങളിലും വായിച്ച പുസ്തകങ്ങൾ പല തവണ വായിച്ചു. നല്ല പുസ്തകങ്ങൾ, അതായത് പുരാണങ്ങൾ വായിക്കുന്നതിലൂടെ പദ സമ്പത്തും വാക്കുകളും യഥേഷ്ടം ലഭിക്കും. വല്ലപ്പോഴും ഒരു കഥയോ മറ്റു രചനകൾ വായിച്ചാൽ അതിൽ വലിയ പുതുമ ഉണ്ടെന്ന് തോന്നുന്നില്ല.

"തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ!" എന്നതുപോലെ 
നിരന്തരം ആവർത്തിച്ചാൽ അത് നമ്മുടെ എഴുത്തു നിലവാരത്തെ ഏറ്റവും ഉന്നതിയിൽ എത്തിക്കാൻ സഹായിക്കും. ഞാൻ ഇവിടെ എഴുത്തിനെ കുറിച്ച് സൂചിപ്പിച്ചെങ്കിലും, പ്രവാസികളായ എഴുത്തുകാർക്ക് പ്രവാസം എങ്ങനെ നിലനിർത്താം എന്നതിനാണ് ഈ ലേഖനം പ്രാധാന്യം നൽകുന്നത്.

വരേണ്യവർഗ്ഗത്തിന്റെ ഔദാര്യമോ, നമ്മുടെ മേൽവിലാസം?
"വേരുകൾ തേടും മണ്ണിൽ നിന്നും,
അന്യമാക്കപ്പെട്ടോരിതെഴുത്തുകൾ,
നമ്മുടെ ചോരയും നീരും നൽകി,
നട്ടുനനച്ചതാം അക്ഷരങ്ങൾ."
പ്രവാസം എന്നത് കേവലം ഭൂപ്രദേശം മാറലല്ല; മറിച്ച്, അക്ഷരങ്ങളെയും അനുഭവങ്ങളെയും മറ്റൊരു മണ്ണിൽ നട്ടുനനയ്ക്കുന്ന അതിജീവനമാണ്. എന്നാൽ, നമ്മൾ ചോരനീരാക്കി ഉണ്ടാക്കുന്ന സമ്പാദ്യവും വിയർപ്പും കറന്നെടുക്കാൻ കേരളത്തിലെ സാമൂഹിക സാംസ്കാരിക-സാഹിത്യ ലോകം കാട്ടുന്ന വ്യഗ്രത, പ്രവാസികളെ വെറുമൊരു 'കറവപ്പശുവാക്കി' മാറ്റുന്നു എന്നത് ഒരു കയ്പേറിയ യാഥാർത്ഥ്യമാണ്.

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ താങ്ങിനിർത്തുന്ന പ്രവാസിയെ, സ്വന്തം മണ്ണിലെ അധികാരവർഗ്ഗവും സാഹിത്യപ്രഭുക്കളും എന്നും പുച്ഛത്തോടെയും അവഗണനയോടെയുമാണ് നോക്കിക്കാണുന്നത്. ഈ ചൂഷണത്തിന് ഇനിയെങ്കിലും ഒരന്ത്യം കുറിക്കാൻ നാം തയ്യാറാകണം.

1 അതിഥിയെന്ന പരിവേഷത്തിലെ ചൂഷണം
"മധുരം വിളമ്പിയ അതിഥികൾക്ക്,
ചെലവുകൾ നൽകി നാം പാവങ്ങൾ,
തിരികെ നൽകാനില്ലൊരക്ഷരം പോലും,
ഇവരോ കപട സാംസ്കാരിക ബിംബങ്ങൾ."
കേരളത്തിലെ സാഹിത്യ ബിംബങ്ങളും രാഷ്ട്രീയക്കാരും പ്രവാസികളുടെ പക്കലേക്കെത്തുന്നത് നമ്മുടെ സാംസ്കാരിക പുരോഗതിയിലുള്ള താല്പര്യം കൊണ്ടല്ല, മറിച്ച് അവർ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ്. നമ്മുടെ പരിപാടികളിൽ ഇവരെ മുഖ്യാതിഥികളാക്കി ആദരിക്കുമ്പോൾ, ഇവർ നമ്മുടെ എഴുത്തുകാരെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും നേരമില്ല. വേദികളിൽ ഇവർക്ക് മധുരം വിളമ്പി ആദരിക്കുമ്പോൾ, ഇവർ തിരികെ പോകുന്നത് നമ്മുടെ കീശയിലെ പണവുമായിട്ടാണ്. അങ്ങോട്ട് ചെന്നാൽ, നാട്ടിലെ സാംസ്കാരിക വേദിയിൽ നമ്മളെ പരിചയപ്പെടുത്താനോ, അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനോ ഈ 'ബിംബങ്ങൾ' ഒട്ടും മിനക്കെടാറില്ല. നമ്മുടെ സാഹിത്യത്തെ അവർ അപ്രസക്തമെന്ന് പരസ്യമായി ആക്ഷേപിക്കുന്നത് പോലും ഈ പണക്കൊതിയുടെ മറപിടിച്ചാണ്. ഈ കപടതയ്ക്ക് ഇനിയെങ്കിലും വിരാമം കുറിക്കണം.

2 അവാർഡ് കച്ചവടവും സർക്കാരിന്റെ അവഗണനയും
"വിറ്റഴിക്കുന്നു അവാർഡുകൾ വെറും,
കച്ചവടച്ചരക്കായ് മാറിയവർ,
പ്രവാസ സാഹിത്യതപസ്വികളെ,
തഴയുന്നു സർക്കാർ സംവിധാനങ്ങൾ."
ഏറ്റവും വലിയ ദുരന്തം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അവഗണനയും പ്രവാസി സാഹിത്യത്തെ തഴയുന്ന നിലപാടുമാണ്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളോ സാംസ്കാരിക സ്ഥാപനങ്ങളോ പ്രവാസിയെ കാണുന്നത് വെറും പണം നൽകുന്ന യന്ത്രമായി മാത്രമാണ്. പ്രവാസികളായ എഴുത്തുകാർക്ക് അർഹമായ അവാർഡുകളോ അംഗീകാരമോ നൽകാൻ ഇവർക്ക് താല്പര്യമില്ല. ഇതിനു പകരമായി, പണം വാങ്ങി അവാർഡുകൾ നൽകുന്ന രീതി ഇപ്പോൾ ഒരു വിനോദമായി മാറിയിരിക്കുന്നു. അവാർഡുകൾ കച്ചവടച്ചരക്കാക്കുന്ന ഈ രീതി പ്രവാസി സാഹിത്യത്തെ ഇകഴ്ത്താനേ ഉപകരിക്കൂ. ഇത്തരത്തിൽ അവാർഡ് വിൽക്കുന്നതിനെതിരെ നമ്മുടെ വേദികളിൽ നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉയരണം.

3 . അക്ഷരങ്ങൾക്ക് നമ്മുടെ മേൽവിലാസം: തിരുത്തിക്കുറിക്കലിന്റെ പാത
"ഔദാര്യത്തിനായി കാത്തുനിൽക്കാതെ,
നമ്മുടെ പാതകൾ നമ്മൾ വെട്ടാം,
സ്വന്തം മേൽവിലാസത്തിൽ ഉയർത്താം,
നമ്മുടെ സാഹിത്യകൊടിമരം."
ഇനിയെങ്കിലും വരേണ്യ വർഗ്ഗത്തിന്റെ ഔദാര്യത്തിനായി കാത്തുനിൽക്കരുത്. നമ്മുടെ അക്ഷരങ്ങൾക്ക് നമ്മുടെ മേൽവിലാസം തന്നെ മതി. ഇതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ നാം നടപ്പിലാക്കുന്നു:

1 അമേരിക്കൻ സാഹിത്യ പുരസ്‌കാരം: പ്രവാസികളുടെ സൃഷ്ടികൾക്കായി 'അമേരിക്കൻ സാഹിത്യ അക്കാദ്മിക്ക് പുരസ്‌കാരം' എന്ന പേരിൽ ഉന്നതമായ ഒരു പുരസ്‌കാരം ആരംഭിക്കണം. അമേരിക്കയിൽ നിലവിൽ പുസ്തകം പ്രസിദ്ധീകരിച്ചവരും, 'ഇ-മലയാളി' പോലുള്ള മാധ്യമങ്ങളിൽ എഴുതുന്നവരുമായ പ്രവാസി എഴുത്തുകാരുടെ കൃതികൾ പരിശോധിച്ച് മികച്ചവയ്ക്ക് ഈ അവാർഡ് നൽകണം. സ്പോൺസർഷിപ്പിലൂടെ വൻതുക തന്നെ അവാർഡ് തുകയായി വിതരണം ചെയ്യണം. ഇത് കേരളത്തിലെ വരേണ്യ വർഗ്ഗത്തിന് നൽകുന്ന ഏറ്റവും വലിയ മറുപടിയായിരിക്കും.

2 പ്രവാസി എഴുത്തുകാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ: ഇ-മലയാളിയിലും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നവരെയും അമേരിക്കയിലെയും പ്രാന്തപ്രദേശങ്ങളിലെയും സാഹിത്യ പ്രവർത്തകരെയും കണ്ടെത്തി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും അവാർഡുകളും നൽകണം.

3 ആഗോള സാഹിത്യ സഹകരണ കൂട്ടായ്മ: അമേരിക്കയിലെയും യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെയും മലയാളി സംഘടനകൾ യോജിച്ച് ഒരു 'കേന്ദ്ര സാഹിത്യ അക്കാദ്മി സമിതി' രൂപീകരിച്ച് പ്രവർത്തിക്കണം. ഓരോ വർഷവും രാജ്യങ്ങൾ മാറി മാറി സാഹിത്യ സംഗമങ്ങൾ നടത്തി സ്വന്തം എഴുത്തുകാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

4 സാംസ്കാരിക ബോയ്ക്കോട്ട്:!

പ്രവാസി എഴുത്തുകാരെ തഴയുന്ന, സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് എത്തുന്ന 'അതിഥി' സാഹിത്യ ബിംബങ്ങളെ ഇനിയെങ്കിലും നമ്മുടെ വേദികളിൽ നിന്ന് അകറ്റി നിർത്തുക. ഇവർക്ക് നൽകുന്ന ലക്ഷങ്ങളുടെ ചെലവുകളും പോക്കറ്റ് മണിയും നമ്മുടെ സ്വന്തം എഴുത്തുകാർക്ക് പ്രോത്സാഹനമായി നൽകണം.

5 സർക്കാരിനോടുള്ള താക്കീത്: 
കേരളത്തിലെ സർക്കാരും അധികാരികളും പ്രവാസികളെ തഴയുന്നത് തുടരുകയാണെങ്കിൽ, പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക പിന്തുണയിൽ നിന്ന് അവർ പുറത്താവുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. പ്രവാസി വർഗ്ഗത്തെ ഇനിയും തഴഞ്ഞാൽ ഒരു സാമ്പത്തിക സഹായവും ചെയ്യില്ലെന്ന് പൊതുവേദിയിൽ പ്രഖ്യാപിക്കാൻ നമുക്ക് കഴിയണം. വെള്ളപ്പൊക്കവും ദുരന്തങ്ങളും വരുമ്പോൾ നട്ടെല്ല് വളയാതെ സഹായിക്കുന്ന പ്രവാസിയെ തഴയുന്നവരെ നമുക്കും തഴയാം.

പ്രവാസികൾ സ്വന്തം മേൽവിലാസം കണ്ടെത്തുക
നമ്മുടെ വിയർപ്പും പണവും കറന്നെടുക്കുന്നവർക്ക് ഇനിയെങ്കിലും ചുവപ്പു പരവതാനി വിരിക്കുന്നത് നിർത്തണം. പ്രവാസി സാഹിത്യത്തിന് സ്വന്തമായി നിലപാടുണ്ട്, കരുത്തുണ്ട്. കേരളത്തിലെ സാഹിത്യ വരേണ്യവർഗ്ഗത്തിന്റെ ഔദാര്യമില്ലാതെ തന്നെ തലയുയർത്തി നിൽക്കാൻ നമുക്ക് സാധിക്കും. നമ്മുടെ അക്ഷരങ്ങൾക്ക് നമ്മുടെ തന്നെ മേൽവിലാസം കണ്ടെത്തുക എന്നതാണ് പ്രവാസത്തിന്റെ പുതിയ സാഹിത്യകാലം. വരേണ്യ വർഗ്ഗത്തിന്റെ കപടതകൾക്കെതിരെ ശബ്ദമുയർത്തി, നമ്മുടെ പ്രതിഭകളെ നെഞ്ചേറ്റാൻ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

Read More: https://www.emalayalee.com/writer/317


 

Join WhatsApp News
Sudhir Panikkaveetil 2026-03-29 21:02:55
ശ്രീ ദേവൻ സാർ - നിങ്ങൾ പറഞ്ഞ നിർദ്ദേശങ്ങൾ പരിഗണനാർഹമാണ്. പക്ഷെ എഴുത്തുകാർ തമ്മിൽ ഐക്യമില്ലെങ്കിൽ സഹകരണമില്ലെങ്കിൽ ഒന്നും നടക്കയില്ല. അമേരിക്കൻ മലയാളി എഴുത്തുകാർ പരസ്പരം സ്പർദ്ധ പുലർത്തുന്നവരും ആരെയും അംഗീകരിക്കാത്തവരും ആണ്. അമേരിക്കൻ മലയാളികൾക്ക് നാട്ടിൽ പോയി പറ വയ്ക്കുന്നതാണ് താൽപ്പര്യം. അമേരിക്കൻ മലയാള സാഹിത്യം വേറിട്ട് വേണമെന്നും അക്കാദമി പോലെ ഇവിടെ വേണമെന്നും ഞാൻ എത്രയോ വർഷമായി എഴുതുന്നു,പറയുന്നു. പക്ഷെ വളരെ നീചമായ പ്രതികരണമായിരുന്നു ഫലം. നാട്ടിലുള്ളവരുടെ കാൽ നക്കി അവരെ കുമ്പിട്ട് നിൽക്കുക എന്ന നിലപാടാണ് പലരും സ്വീകരിച്ചത്. അതുകൊണ്ട് താങ്കളുടെ ഈ അഭിപ്രായങ്ങൾ ഈ മലയാളിയിൽ വന്നു പോകുന്ന രചനകൾ പോലെ (അതായത് രാവിലെ ഉദിച്ച് വൈകുനേരം അപ്രത്യക്ഷമാക്കുന്നപോലെ) മാഞ്ഞുപോകും. എഴുത്തുകാർ നാവും നീട്ടി കീശയിലെ പണവും കൊണ്ട് നാട്ടിലേക്ക് തിരിക്കും. ശ്രീ ദേവൻ സാർ - നല്ല അഭിപ്രായങ്ങൾ എഴുതിയതിനു നന്ദി. ഇവിടെ ഇരുന്നൂറോളം എഴുത്തുകാരും ഏഴു വായനക്കാരുമാണുള്ളത്. താങ്കളുടെ ലേഖനവും ഏഴിൽ കൂടുതൽ ആരും വായിക്കാൻ പോകുന്നില്ല. വായിച്ചവരോ നാട്ടിലെ വിഗ്രഹങ്ങളെ നോക്കി ഭയപ്പെട്ട് മിണ്ടാതിരിക്കാനാണ് സാധ്യത പഴയകാല അനുഭവങ്ങൾ നോക്കുമ്പോൾ. അമേരിക്കൻ മലയാളി എഴുത്തുകാർക്ക് ലേശം ധൈര്യക്കുറവ് ഉണ്ട്, അതിനു ആരെയും കുറ്റം പറയാൻ പറ്റില്ല. ഒളിഞ്ഞു നിന്ന് കല്ലെറിയാൻ ഇവരൊക്കെ മിടുക്ക് കാണിക്കുന്നുണ്ട്. ലജ്ജാവഹം!! ഇതിന്റെ ചുവട്ടിലും കള്ളപ്പേരുകർ പ്രത്യക്ഷപ്പെടാം. അവരോട് സഹതപിക്കാം. സാഹിത്യത്തെക്കാൾ ഇവിടെയുള്ളവർക്ക് മതവും രാഷ്ട്രീയവുമാണ് പ്രധാനം.
Devan Tharapil 2026-03-30 04:03:52
​സാഹിത്യത്തിലെ 'നപുംസകങ്ങളും' പ്രവാസപ്പണത്തിന്റെ ഹുങ്കും: സുധീർ പണിക്കവീട്ടിലിന്റെ നിലപാടുകൾക്കൊപ്പമാണ് ഞാൻ... അത്തരം അക്ഷര ക്ഷൂരകന്മാരെയും, ​പ്രവാസലോകത്തെ മലയാളി എഴുത്തുകാർക്കിടയിലെ പുഴുക്കുത്തുകളെയും, പരസ്പര സ്പർദ്ധയെയും കുറിച്ച് സുധീർ പണിക്കവീട്ടിൽ നടത്തിയ നിരീക്ഷണങ്ങൾ അങ്ങേയറ്റം പ്രസക്തമാണ്. എന്നാൽ ഇതിനപ്പുറം ഭയാനകമായ മറ്റൊരു സത്യം കൂടി പ്രവാസ സാഹിത്യരംഗത്ത് ഇന്നുണ്ട്. അപരന്റെ മസ്തിഷ്കത്തിൽ വിരിഞ്ഞ രചനകൾ മോഷ്ടിച്ച് സ്വന്തം പേരിൽ അച്ചടിച്ചു വിടുന്ന ക്രിമിനൽ ബുദ്ധികൾ. വിദേശത്തു പോയി നാല് കാശുണ്ടാക്കിയാൽ സാഹിത്യം പണം കൊടുത്തു വാങ്ങാമെന്നും, നാട്ടിൽ പോയി പട്ടും വളയും വാങ്ങി 'സാഹിത്യ നായകരാകാമെന്നും' കരുതുന്നവർക്ക് ഇതൊരു താക്കീതാണ്. അവാർഡുകൾ വിലയ്ക്കുവാങ്ങുന്ന അക്ഷരക്കള്ളന്മാർ (ക്ഷൂരകന്മാർ ) അമേരിക്കയിലെയും യുകെയിലെയും ചില 'പേരെടുത്ത' എഴുത്തുകാർ മറ്റുള്ളവരുടെ ബ്ലോഗുകളിലെയും പുസ്തകങ്ങളിലെയും ലേഖനങ്ങൾ പച്ചയായി മോഷ്ടിച്ച് സ്വന്തം പേരിൽ 50-ലധികം പുസ്തകങ്ങൾ ഇറക്കിയത് വലിയ വിവാദമായിരുന്നു. സ്വന്തമായി ഒരു വരി പോലും എഴുതാൻ കെൽപ്പില്ലാത്ത ഇക്കൂട്ടർ, പണം എറിഞ്ഞ് അവാർഡുകൾ കൈക്കലാക്കി വായനക്കാരെയും വരും തലമുറയെയും വഞ്ചിക്കുകയാണ്. അന്യന്റെ വിയർപ്പിൽ വിരിഞ്ഞ വരികൾ തട്ടിയെടുത്ത് സാഹിത്യകാരൻ ചമയുന്നവർ വെറും ക്രിമിനലുകൾ മാത്രമല്ല, നട്ടെല്ലില്ലാത്ത നപുംസകങ്ങൾ കൂടിയാണ്. മതവും രാഷ്ട്രീയവും തലയ്ക്കു പിടിച്ച എഴുത്തുകൂട്ടങ്ങൾ സുധീർ പറഞ്ഞതുപോലെ, സാഹിത്യത്തേക്കാൾ ഉപരി മതത്തിനും രാഷ്ട്രീയത്തിനും മുൻഗണന നൽകുന്നവരായി പ്രവാസ എഴുത്തുകാർ അധഃപതിച്ചിരിക്കുന്നു. വിദേശത്തിരുന്ന് നാട്ടിലെ വിഗ്രഹങ്ങളെ നോക്കി കുമ്പിടുകയും അവരുടെ കാൽനക്കുകയും ചെയ്യുന്നവർക്ക് സ്വന്തമായൊരു വ്യക്തിത്വമോ നിലപാടോ ഇല്ല. ഒളിഞ്ഞുനിന്ന് കല്ലെറിയാനും കള്ളപ്പേരുകളിൽ വന്ന് അധിക്ഷേപിക്കാനും ഇവർ കാണിക്കുന്ന മിടുക്ക് സാഹിത്യത്തോടുള്ള സ്നേഹമല്ല, മറിച്ച് സ്വന്തം കഴിവുകേടിൽ നിന്നുള്ള അപകർഷതാബോധമാണ്. കൂടെയുള്ള ശത്രുക്കളും വ്യാജ സിംഹാസനങ്ങളും മുംബൈയിലായാലും കേരളത്തിലായാലും പ്രവാസത്തിലായാലും സ്ഥിതി ഒന്നുതന്നെയാണ്. കൂടെ നിൽക്കുന്നവരെ വിശ്വസിച്ച് മുന്നോട്ടു പോകുമ്പോൾ, ആപത്തുഘട്ടത്തിൽ ശത്രുവിനേക്കാൾ മുൻപേ നിങ്ങളെ ഒറ്റിക്കൊടുക്കുന്നത് കൂടെയുള്ള ഈ 'വ്യാജന്മാർ' ആയിരിക്കും. വാരിവലിച്ചു എഴുതിയാൽ എഴുത്തുകാരനാകാം എന്ന മൗഢ്യത്തിലാണ് പലരും. പണം കൊടുത്തു വാങ്ങുന്ന കീർത്തിക്ക് അധികകാലം ആയുസ്സുണ്ടാകില്ല. സ്വന്തമായി സർഗ്ഗശേഷിയില്ലാത്തവർക്ക് സാഹിത്യചരിത്രത്തിൽ ഒരു ഇടവുമുണ്ടാകില്ല. താൽക്കാലികമായി നിങ്ങൾ കെട്ടിപ്പൊക്കുന്ന ഈ വ്യാജ സിംഹാസനങ്ങൾ അധികം വൈകാതെ തകരും. അപരന്റെ രചനകൾ കട്ടെടുത്ത് ആനന്ദിക്കുന്ന ഇത്തരം ഇത്തിക്കണ്ണികളെ സദസ്സുകളിൽ വെച്ച് നഗ്നനാക്കി വിടാൻ എന്നെപ്പോലുള്ളവർ മടിക്കില്ല. അക്ഷരങ്ങളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന ഇത്തരം നപുംസകങ്ങളോട് സഹതാപം പോലും തോന്നുന്നില്ല, മറിച്ച് അവജ്ഞ മാത്രം! ദേവൻ തറപ്പിൽ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക