
ഡോണൾഡ് ട്രംപ് ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങളുടെ ഫലമായി ഇന്ത്യയിലെ യുഎസ് കോൺസലേറ്റുകളിൽ എച്-1 ബി വിസ അപേക്ഷകർക്കുള്ള ഇന്റർവ്യൂ 2027ലേക്കു മാറ്റിയതോടെ യുഎസിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധർ കൂട്ടത്തോടെ പ്രശ്നത്തിലായി. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കട്ട എന്നിവിടങ്ങളിലെ വിസ ഓഫിസുകളിൽ പതിവുള്ള ഇന്റർവ്യൂ തീയതികൾ ലഭ്യമല്ല.
2025 ഡിസംബറിൽ ഇന്റർവ്യൂ തീയതികൾ 2026 മാർച്ചിലേക്കു നീക്കിയിരുന്നു. പിന്നീടത് 2026 ഒക്ടോബറിലേക്കും ഇപ്പോൾ 2027ലേക്കും നീട്ടി.
എച്-1 ബി പ്രോഗ്രാം പുതുക്കുന്നതിന്റെ ഭാഗമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് വിശദീകരണം.
തൊഴിലധിഷ്ഠിത വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് സോഷ്യൽ മീഡിയ പരിശോധന ഡിസംബർ 15നു നടപ്പാക്കിയത് ഈ കാലതാമസത്തിനു ഒരു കാരണമാണ്. ഓരോ അപേക്ഷകന്റെയും കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കണം എന്ന നില വന്നപ്പോൾ കാലതാമസം അനിവാര്യമായി.
മൂന്നാമതൊരു രാജ്യത്തു പോയി വിസയ്ക്ക് അപേക്ഷിക്കാം എന്ന സൗകര്യവും യുഎസ് നിർത്തി.
സാങ്കേതിക കമ്പനികളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വട്ടം ചുറ്റുകയാണ്. ഇവർ എച്-1 ബി വിസകളെ വൻതോതിൽ ആശ്രയിക്കുന്നവരാണ്. ജീവനക്കാരെ കിട്ടാത്തതു കൊണ്ടു പ്രോജക്ടുകൾ മരവിച്ചു കിടക്കുന്ന അവസ്ഥയുണ്ട്.
Applicants face serious delay over H-1 B reform