Image

എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി നായരീഴവ സഖ്യം: ആര്‍ക്കുവേണ്ടി..? എത്ര നാളത്തേയ്ക്ക്..? (എ.എസ് ശ്രീകുമാര്‍)

Published on 21 January, 2026
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി നായരീഴവ സഖ്യം: ആര്‍ക്കുവേണ്ടി..? എത്ര നാളത്തേയ്ക്ക്..? (എ.എസ് ശ്രീകുമാര്‍)

കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യോജിക്കാന്‍ പോവുകയാണ്. ഐക്യത്തിന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ അംഗീകാരം നല്‍കുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിക്കുകയും ചെയ്തു. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും മുന്‍പത്തെ പോലെ എന്‍.എസ്.എസ്സുമായി കൊമ്പുകോര്‍ക്കില്ലെന്നും എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം യാഥാര്‍ഥ്യമാക്കുമെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വ്യക്തമാക്കി.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മില്‍ മുന്‍പുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുകുമാരന്‍ നായര്‍ക്ക് അസുഖമായപ്പോള്‍ താന്‍ നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിനായി പെരുന്നയിലേക്ക് പോകാന്‍ തനിക്ക് മടിയില്ലെന്നും യു.ഡി.എഫ് ആണ് ഇരു വിഭാഗങ്ങളെയും തമ്മില്‍ തല്ലിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിരിക്കുന്നത്.

ഹിന്ദു ഐക്യമെന്ന ആശയത്തോട് പൂര്‍ണമായും യോജിക്കുന്നതായും സുകുമാരന്‍ നായരുടെ നിലപാട് സമുദായത്തിന് വലിയ ആത്മബലം നല്‍കിയെന്നും വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സുകുമാരന്‍ നായരും അറിയിച്ചതോടെ ഹിന്ദു സമുദായത്തിലെ പ്രബലമായ രണ്ട് വിഭാഗങ്ങള്‍ എന്ന നിലയില്‍ ഇരു സംഘടനകളും ഒന്നിച്ചുനില്‍ക്കേണ്ടത് അനിവാര്യമാണെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മൂന്നു പ്രാവശ്യം ഉടക്കിപ്പിരിഞ്ഞ നായരീഴവ ഐക്യത്തിന് ഇത്തവണ എത്രത്തോളം ആയുസുണ്ടാകുമെന്നാണ് അറിയേണ്ടത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കിയെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു 2012-ല്‍ ഇരു സംഘടനകളും കൈകോര്‍ത്തത്. എന്നാല്‍ ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം എന്നീ തര്‍ക്കങ്ങളില്‍ രണ്ടുവര്‍ഷം കൊണ്ട് ഐക്യം പൊളിഞ്ഞ് പാളീസാവുകയായിരുന്നു. വെള്ളാള്ളി ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം കാലം എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ല എന്നും എസ്.എന്‍.ഡി.പിയുമായുള്ള ബന്ധം അവസനിച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞത് 2014 ഫെബ്രുവരി 8-ാം തീയതിയാണ്.

സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി വിശാല ഭൂരിപക്ഷ ഐക്യം തകര്‍ത്തതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരു സംഘടനകളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത അന്ന് രൂപപ്പെട്ടിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാന്‍ എന്‍.എസ്.എസ് തന്നെ കരുവാക്കിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. എന്നാല്‍ മുന്‍പ് പറഞ്ഞതെല്ലാം  പരസ്പരം ക്ഷമിച്ചുവെന്ന് പറഞ്ഞാണ് ഇരുവരും വീണ്ടും ഐക്യപ്പെടുന്നത്. 1976-ലും 2005-ലും 2012-ലും നടന്ന ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ട ചരിത്രമുണ്ടെങ്കിലും പഴയ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് തീരുമാനം.

ഇരു സംഘടനകളും അവരവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുപ്രധാന വിഷയങ്ങളില്‍ പരസ്പരം ആലോചിച്ച് തീരുമാനമെടുക്കും. പരസ്പരം ആലോചിക്കാതെ ഇനി ഒരു തീരുമാനവും ഉണ്ടാകില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ സുകുമാരന്‍ നായരും സ്വാഗതം ചെയ്തു. മുന്‍കാലങ്ങളില്‍ സംവരണ വിഷയത്തിലായിരുന്നു പ്രധാനമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അതൊരു വിഷയമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍.എസ്.എസിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

നായാടി മുതല്‍ നസ്രാണി വരെ നീളുന്ന സമാന ചിന്താഗതിക്കാരായ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുമ്പോഴും അദ്ദേഹത്തിന്റെ മുസ്ലീം വിരോധം പ്രകടമാണ്. മുസ്ലിം ലീഗ് ഭരണത്തിലിരുന്നപ്പോള്‍ ജാതി വിവേചനം കാട്ടിയെന്നും വെള്ളാപ്പള്ളി പറയുന്നു. ഇത് കൂടാതെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍. താന്‍ നടത്തിയ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് അത് മുസ്ലിം സമുദായത്തോടുള്ള വിദ്വേഷമായി ചിത്രീകരിക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തോടും സമന്വയത്തോടും കൂടി മുന്നോട്ട് പോകാനാണ് എസ്.എന്‍.ഡി.പി ആഗ്രഹിക്കുന്നതെന്നുമാണ് വെള്ളാപ്പള്ളിയുടെ ന്യായീകരണം.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നുണ്ട്.  സതീശന്‍ പുകഞ്ഞ കൊള്ളിയാണെന്നും അദ്ദേഹത്തെ പുറത്തിട്ടു കഴിഞ്ഞെന്നും അതിനാല്‍ തങ്ങളുടെ മുന്നില്‍ അദ്ദേഹം ഒരു ചര്‍ച്ചാവിഷയമേ അല്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എ.കെ ആന്റണി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയവരെപ്പോലെ സമുദായങ്ങളെക്കുറിച്ച് സതീശന് ധാരണയില്ലത്രേ. സതീശന്‍ സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുന്ന ആളാണെന്നും അദ്ദേഹത്തെ അമിതമായി ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായരും പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ പോലുള്ളവരെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സതീശന് എന്തിനാണ് ഇത്ര പ്രാധാന്യം നല്‍കുന്നതെന്നാണ് സുകുമാരന്‍ നായരുടെ ചോദ്യം.

ഹിന്ദു ഐക്യം പറഞ്ഞ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ബന്ധത്തിന് ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 1903-ലാണ് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ എസ്.എന്‍.ഡി.പി രൂപീകൃതമാകുന്നത്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ 1914-ലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘത്തിന്റെ രൂപീകരണം. അനാചാരങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി രണ്ട് സംഘടനകളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു.

1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒരുമിച്ച് പോരാടി. എന്നാല്‍, സംവരണം, ഭൂപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മുന്നാക്ക-പിന്നാക്ക താല്‍പര്യങ്ങള്‍ വ്യത്യസ്തമായതോടെ ഇരു സംഘടനകളും രാഷ്ട്രീയമായി അകന്നു. സാമ്പത്തിക സംവരണം എന്ന ആവശ്യവുമായി എന്‍.എസ്.എസ് മുന്നോട്ട് വന്നപ്പോള്‍, ജാതി സംവരണം സംരക്ഷിക്കാനായാണ് എസ്.എന്‍.ഡി.പി നിലകൊണ്ടത്. 2000-ത്തിന് ശേഷം സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നു. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പലപ്പോഴും പ്രസ്താവനകളിലൂടെ ഏറ്റുമുട്ടുകയും എന്നാല്‍ ചിലപ്പോള്‍ ഐക്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നായരീഴവ ഐക്യം പറഞ്ഞ് പരസ്പരം സഹകരിക്കുമ്പോള്‍ എന്ത് ലക്ഷ്യത്തിന്..? ആര്‍ക്കുവേണ്ടി..? എത്ര നാളത്തേക്ക്..? എന്നീ ചോദ്യങ്ങളും ഉയരുന്നത് സ്വാഭാവികം.

Join WhatsApp News
Dalit Student 2026-01-23 22:34:06
കേരളത്തിൽ ജാതി നിലനിൽക്കുന്നോളം കാലം ഒരു യോജിപ്പും ഉണ്ടാകില്ല. താഴ്ന്ന ജാതി എന്ന് മുദ്രകുത്തപെട്ടവർ അവരെക്കാൾ മീതെ എന്ന് വിശ്വസിക്കുന്ന ഒരു ജനതയുമായി എങ്ങനെ ചേരും. ഈഴവർ എന്ന പേര് ഗുരു കൊടുത്തതാണെന്നും അതിനുമുന്നെ അവർ അതിനേക്കാൾ താഴ്ന്ന നിലയിൽ ആയിരുന്നുവെന്നു ഒരു കൂട്ടർ പറയുമ്പോൾ കൃഷി, കച്ചവടം, വൈദ്യം, അധ്യാപനം തുടങ്ങിയ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ച ബുദ്ധ മതക്കാരായിരുന്നു ഈഴവർ എന്ന് ഇപ്പോൾ അറിയപെടുന്ന അവരെപ്പറ്റി പറയുന്നു. അറിയപ്പെടുന്ന സംസ്കൃത വിദ്വാന്മാർ ഇവരിൽ ഉണ്ടായിരുന്നത് ആളുകളെ അതുഭുതപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഒരു കാലത്ത് അവർ ബുദ്ധമതക്കാർ തന്നെയായിരുന്നു എന്ന് വിശ്വസിക്കാമെന്നു ചിലർ പറയുന്നു. ഇപ്പോൾ obc എന്ന ലേബലും കൊണ്ട് നടക്കുന്നവർ അങ്ങനെ തന്നെ നിൽക്കെയാണ് നല്ലത്. അല്ലാതെ ഒന്നിച്ചു നിൽക്കാൻ പോയാൽ ശരിയാകത്തില്ല. ഇതൊരു ദളിത് വിദ്യാർത്ഥിയുടെ വീക്ഷണം. നമ്പൂതിരി മാർക്കം കൂടിയ അമേരിക്കയിലെ കൃസ്തീയ സഹോദരർ ഈ നായർ ഈഴവ ഐക്യത്തെ എങ്ങനെ കാണുമെന്നു കർത്താവിനു അറിയാം. അവരിൽ ആരെങ്കിലും ഈഴവ മാർക്കം കൂടിയവർ ഉണ്ടാകുമോ ഉണ്ടെങ്കിൽ ആരെങ്കിലും സമ്മതിക്കുമോ?
Nainaan Mathullah 2026-01-24 23:31:03
Good question that Dalit Student asked. By the by who is 'karthavu' you are talking about? Is there anywhere, anybody in the world who is not 'Margam koodiyathu'? I mean mixing of DNA.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-25 08:12:02
ശ്രദ്ധിക്കൂ - മാത്തുള്ളാഹ് & കൂട്ടർ, 99 ശതമാനത്തിൽ കൂടുതൽ dna സാമ്യങ്ങൾ നമ്മളും ഒറാങ് ഉട്ടാൻ, ചിമ്പാൻസി, ഗോറില്ല, ഒറീബോൺ മുതലായ apes- ഉം ആയി ഉണ്ട്. എലികളുമായി, ചെടികളുമായി, പാറ്റാ, പന്നി മുതലായവകളുമായി നമുക്ക് അഭേദ്ധ്യമായ ബന്ധങ്ങൾ ഉണ്ട്.. അങ്ങനെ നാം മനുഷ്യർ കോടി കോടി കോടി വർഷങ്ങൾ കൊണ്ട് പരിണാമം പ്രാപിച്ചവരാണ്. ഒരു പൊതു പൂർവീകനെ നാം ഒരുമിച്ചു പങ്കിട്ടിരുന്നു. അപ്പോൾ കളിമണ്ണ് കുഴച്ച കഥ, പെട്ടക കഥ, വാരിയെല്ല് കഥ, talking പാമ്പ് കഥ, അങ്ങനെ കഥകളെല്ലാം കഥാവശേഷമായി....💥💥🧨🧨🧨🔥🔥💥💥ട്ടോ... ട്ടോ...ട്ടോ...ട്ടോ ...ട്ടോ...... കൊച്ചു പിള്ളേരുടെ പൊട്ടാസ്സ് പടക്കം പോലെ - ട്ടോ.. ട്ടോ.. ട്ടോ 🧨🧨🧨🧨🧨🧨💥...... ട്ടോ. നമെല്ലാവരും ഒറ്റ ജാതി, അത് മനുഷ്യ ജാതി. ഒരു ജാതിയുമില്ല, ഒരു മതവുമില്ല, ഒരു ദൈവവുമില്ല... സഹോദരൻ അയ്യപ്പൻ, നാരായണ ഗുരു, dr. പൽപ്പു, പെരിയോർ, അയ്യൻ കാളി, അംബേദ്കർ ഇവരെയൊക്കെ സമയം ഉള്ളപ്പോൾ വായിക്കൂ.... എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകുമായിരിക്കും. Rejice
Nainaan Mathullah 2026-01-25 13:52:54
Dalit student has no answer. Regis can't keep his mouth shut. Too much talking is not a sign of wisdom. 'Pinneyum sankaran thenghel'. Again misleading readers. Not answering questions. Chromosome numbers in cells are not the same in different animals. Then how is 99% similarity in DNA? 'Parinamam', please explain. What is the starting point? We are not all one race. Different races are there in humanity. We are different from the British and Jewish people. If we are the same, we also must have made inventions like the Jewish people. Race and religion are realities in life. Regis is telling that there in no Regis and Mathullah and that we are the same. Close eyes and make it dark. If we are the same, if you pinch yourself, it must hurt me. Please stop this nonsense here.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-25 14:44:46
എന്റെ മാത്തുള്ളേ.... എന്നെ അങ്ങ് കൊല്ല്..... അതാ നല്ലത്. ഭൂമിയിൽ ജീവിച്ചിരിക്കാൻ, ഒരു മനുഷ്യന് 'അവശ്യം' വേണ്ട അടിസ്ഥാന അറിവ് പോലുമില്ലാത്ത മാത്തുള്ളാഹ്.....മാത്തുള്ളാഹ് ജീവിച്ചിരിക്കുന്ന ഭൂമിയിൽ എനിക്ക് ജീവിക്കണ്ടാ....എന്നേ നിർബന്ധിക്കരുതേ.... ഈ കഴിഞ്ഞ ആഴ്ച എന്റെ അടുത്ത കൂട്ടുകാരനും എനിക്ക് ഒരു ചേട്ടനെ പോലെയും ആയിരുന്ന വ്യക്തി ജീവൻ ഒടുക്കി.....മാത്തുള്ളാഹ്, ഇനി മാത്തുള്ള യുടെ കൂടെ ഇങ്ങനെ പോകാൻ ഞാനില്ല. ഞാൻ എന്തെങ്കിലും ചെയ്തു കൂട്ടും...എന്തൊരു വിധി..... ശിരസ്സി മാ ലിഖാ, മാ ലിഖാ, മാ ലിഖാ... Rejice ജോൺ
Dalit Student 2026-01-25 15:36:16
ഡോക്ടർ മാത്തുള്ള - കർത്താവ് എന്ന് പറഞ്ഞാൽ യേശു വാണെന്നു എല്ലാവര്ക്കും അറിയാം. പിന്നെ എന്തിനു ചോദിക്കുന്നു. പിന്നെ റെജിസ് സാർ സ്വാപനം കാണുന്ന ഒരു മാറ്റവും ഉണ്ടാകില്ല. നമ്പൂതിരി മുതൽ നായാടി വരെ നമ്മൾ മലയാളികൾ അറിയപ്പെടും. കൃസ്തുമതം സ്വീകരിച്ചിട്ടും നമ്പൂതിരി എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന മാത്തുള്ളയെപ്പോലെ ഉള്ളവർ ഉണ്ട് ഇന്നും. എന്ത് പറയാൻ. ജാതിയും മതവും പറഞ്ഞു മനുഷ്യർ തുലയട്ടെ പുരോഹിതന്മാർ മുതൽ എടുക്കട്ടേ, റെജിസ് സാർ താങ്കൾ കവിത എഴുതൽ പുനരാരംഭിക്കു. അതും ചാരായപ്പാനാ അനന്തര ഫലമായി കണക്കാക്കും ജനം.
Paul D Panakal 2026-01-25 20:14:44
സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും തങ്ങൾ നേതൃത്വം നൽകുന്ന സംഘടനകളെ യോജിപ്പിക്കുന്നതിനു ശ്രമം നടത്തുന്നു എന്നു വായിച്ചപ്പോൾ സുഖ ശീതളമായ സന്തോഷം. സ്വാഗതാർഹം! ഭാരത സമൂഹത്തിൽ രണ്ടായിരം വര്ഷം മുൻപ് (അത് തെളിയിക്കാൻ ആർക്കും കഴിയില്ല. ഊഹാപോഹങ്ങളെ ആശ്രയിക്കുന്നു.) മുതൽ നില നിന്ന് വന്ന വർണ്ണ വർഗ്ഗങ്ങളിൽ അധിഷ്ഠിതമായ ഹിന്ദുമത വ്യവസ്ഥയിലെ വ്യതിരിക്തതകളും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സമൂഹ വിഭാഗങ്ങളുടെ അല്ലെങ്കിൽ അയിത്ത സമുദായങ്ങളുടെ വേദനകളും അവസാനിപ്പിക്കാൻ സത്യശോധക് സമാജ്, എസ് എൻ ഡി പി, പ്രാർത്ഥന സമാജ്, ബ്രഹ്മ സമാജ് തുടങ്ങിയ സാമൂഹിക പരിഷ്‌ക്കരണ ഗ്രൂപ്പുകൾ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. അംബേദ്ക്കറുടെ ദളിത് മൂവ്മെന്റും പെരിയാർ രാമസ്വാമിയുടെ സെല്ഫ്-റെസ്‌പെക്ട് മൂവ്മെന്റും എന്തുമാത്രം കഠിന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണ ഘടന സമൂഹ വിഭാഗങ്ങളെയെല്ലാം തുല്യമായി നിയമവൽക്കരിച്ചെങ്കിലും കേരളത്തിലെ പുതുതലമുറയിൽ പോലും ജാതി മത ഭേദങ്ങൾ ഇന്നും പ്രത്യക്ഷമാണ്. സവര്ണരെന്ന് അവകാശപ്പെടുന്ന നായർ സംഘടനയായ എൻ എസ് എസും അവര്ണരെന്ന് അറിയപ്പെട്ടിരുന്ന ഈഴവ സംഘടനയായ എസ് എൻ ഡി പി യും ഐക്യപ്പെടാൻ നടപടികൾ എടുക്കുമ്പോൾ സംഘടനയുടെ തലക്കെട്ട് ജാതി ഭേദം ഒട്ടും തൊടാത്ത പേരായിരിക്കുമെന്ന് പ്രതീക്ഷ. അതോടൊപ്പം മറ്റു കൂട്ടങ്ങളായി നമ്പൂതിരികളെയും വേട്ടുവരെയും പുലയരെയും മറ്റെല്ലാ ഹിന്ദുമത വിഭാഗങ്ങളെയും അവർ ഉൾപ്പെടുത്തുമായിരിക്കാം. സുകുമാരൻ നായരുടെയും വെള്ളാപ്പള്ളി നടേശന്റേയും ശ്രമങ്ങൾ വിജയിക്കട്ടെ. വരുന്ന തലമുറകളെങ്കിലും പരസ്പരം തുല്യരായി അംഗീകരിച്ചാൽ എത്രയോ പൂജിതം!
Dalit student 2026-01-25 23:32:05
ശ്രീ പോൾ ജി - മഹത്തായ കൃസ്തീയ പാരമ്പര്യം ഉൾകൊള്ളുന്ന താങ്കളുടെ മനസ്സിൽ നന്മയുടെ കിരണങ്ങൾ പ്രകാശിക്കുനന്തുകൊണ്ടാണ് അങ്ങേക്ക് സവർണ്ണ- അവർണ്ണ സമുദായങ്ങൾ ഒന്നാകട്ടെ എന്ന ആശംസ നൽകാൻ തോന്നുന്നത്. അല്ലെങ്കിൽ തന്നെ ആരാണ് സവർണ്ണ അവർണ്ണ വേർതിരിവ് തീരുമാനിച്ചത് അറിഞ്ഞുകൂട. അതങ്ങനെ തന്നെ നില നിൽക്കായാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. സവർണ്ണ സമുദായം അവർണ്ണ സമുദായക്കാരെ അവഗണിച്ചതും അധിക്ഷേപിച്ചതും പണ്ടത്തെ ഏതെങ്കിലും "തിരുവെഴുത്തുകളിൽ" (അതും തീവ്രമായ മുൻ വിധികളോടെ ആകാം സത്യമാവണമെന്നില്ല) നിന്നും കണ്ടെത്തി അവരെ കരി വാരി തേക്കുന്ന പ്രവണത നിറുത്തുന്നത് നല്ലത് അല്ലാതെ ഒന്നാകാൻ നോക്കുന്നതിൽ അർത്ഥമില്ല. ജനിച്ചുവീഴുന്ന കുട്ടികൾ വരെ വാലുമായി പ്രത്യക്ഷപ്പെടുമ്പോൾ എന്ത് യോജിപ്പ് ഉണ്ടാകുന്നു. തിരുവെഴുത്തുകളിൽ നിന്ന് എടുത്ത് പരിഹസിക്കുന്ന ഒന്നാണ് ഡോക്ടർ ബിരുദം നേടിയ ഈഴവനായ പൽപ്പുവിന് മഹാ രാജാവ് (മഹാ എന്ന് തന്നെ പറയണം) സ്വർണ്ണം കെട്ടിയ ഒരു കത്തി തരാം പോയി ചെത്തട ഡോക്ടർ ആകുമ്പോൾ നാല് തെങ്ങു കൂടുതൽ കിട്ടുമെന്ന് പറഞ്ഞുവത്രേ ഇതിൽ നാണം കെടുന്നത് മഹാ രാജാവോ ഡോക്ടർ ബിരുദം നേടിയ യുവാവോ? ഇത്തരത്തിലുള്ള വീര വാദങ്ങൾ അലോസരം. യോജിക്കേണ്ട ഓരോരുത്തർക്കും അവരുടേതായ അഭിമാനം ഉണ്ടെന്നു കരുതണം. അമേരിക്കയിൽ വന്ന ഇന്ത്യക്കാരെ സായിപ്പ് എങ്ങനെ കരുതിയിരുന്നു ആദ്യ കാലങ്ങളിൽ. ആ പേരും പറഞ്ഞു വെള്ളക്കാരായ കുട്ടികൾ ഇന്നത്തെ ഇന്ത്യക്കാരെ പരിഹസിക്കുന്നോ? ഇല്ല അതാണ് സംസ്കാരം അതാണ് കൃസ്തീയ മത മഹത്വം. അതുകൊണ്ടാണ് പോൾ പനക്കൽ കമന്റ് എഴുതിയത്. താങ്കൾക്ക് കർത്താവിന്റെ അനുഗ്രഹം ധാരാളം ഉണ്ടാകട്ടെ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-26 00:19:33
മാത്തുള്ളേ, ശരിക്കും ഈ ഏശു ഒള്ളതാണോ??? എവിടാ ഇപ്പോൾ പുള്ളി. നിങ്ങൾ തമ്മിൽ സംസാരം ഒക്കെ ഉണ്ടോ??? അത് എങ്ങനെയാണ് നടക്കുന്നത്??? അദ്ദേഹം എങ്ങനെയാണ് വല്ലതും കഴിക്കുന്നത്‌, അതു കഴിഞ്ഞ് ബാത്ത് റൂമിൽ ഒക്കെ പോകുന്നത്?? ഒന്ന് വിശദീകരിക്കാമോ e.മലയാളീ യിലെ സാധാരണ മനുഷ്യർക്ക്‌ മനസ്സിലാകുന്ന രീതിയിൽ?? Rejice
Nainaan Mathullah 2026-01-26 23:52:25
Regis, why you are concerned about Jesus? Is it for some marriage proposals? You are not looking for Allah, Krishna, Sivan, Budha, Ayappan or so many other gods?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക