Image

ഇന്നെന്റെ കേരളം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 17 January, 2026
ഇന്നെന്റെ കേരളം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

അന്‍പത്തഞ്ചാണ്ടുകള്‍ക്കിപ്പുറം ഞാനെന്റെ 

ജന്മനാടിന്റെ നടവഴി താണ്ടുവാന്‍ 

ആര്‍ത്തിയോടോടി ചെന്നെത്തിയ വേളയില്‍ 

ആരോരുമില്ലാത്തൊരെന്‍ ജന്മഗേഹവും, 

കൊട്ടിയടച്ച ജനാലാഭവനങ്ങള്‍ 

കണ്‍ടാലറിയാത്തയല്‍ ക്കാരുണ്‍ടങ്ങിങ്ങായ്, 

മാതാപിതാക്കള്‍ മറഞ്ഞുപോയ് 

സോദരര്‍ പുത്തന്‍ തുരുത്തുകള്‍ തേടി യകന്നുപോയ്, 

പുത്തന്‍ തലമുറക്കൊന്നോ രണ്‍ടോ മക്കള്‍ 

വീടുനിറഞ്ഞുള്ള മക്കളിന്നില്ലാര്‍ക്കും, 

വേലയ്ക്കിന്നാളില്ല കൂലിയതികഠിനം 

നാട്ടിലുള്ളോരെല്ലാം ദേശം വിട്ടകന്നും 

അന്യദേശത്തൊഴിലാളിയാണിന്നു 

വേലചെയ്യാനായി ലഭ്യമായുള്ളതും 

രൂപയ്ക്കു വിലയില്ല പണക്കാരേറെയും, 

വീട്ടില്‍ പണിചെയ്‌വത ഭിമാനക്ഷതം! 

പാടങ്ങള്‍ വിണ്‍ടുവരണ്‍ടു കണ്ണീരുമായ് 

വാടിത്തളര്‍ന്നു കിടക്കുന്നതും ദൃശ്യം ! 

കാലികളില്ലെങ്ങും 'മില്‍മായില്‍' പാല്‍ കിട്ടും 

മീനും പച്ചക്കറി യൊക്കെ സുലഭവും 

കാല്‍നടക്കാരില്ല, റോഡില്‍ കുരുക്കാണ് 

സന്ധ്യാ നാമജപം പ്രാര്‍ത്ഥന മാഞ്ഞുപോയ് 

സീരിയല്‍ മേളയില്‍ സന്ധ്യ മയങ്ങുന്നു 

ദൈവം വിഷണ്ണനായ് പശ്ചാത്തപിക്കന്നു, 

കാളവണ്‍ടിയില്ല നാട്ടാശാന്മാരില്ല 

അംഗനവാടിയില്‍ ഇംഗ്ലീഷില്‍ സംസാരം 

ചെറ്റക്കുടിലുകള്‍ മണിഹര്‍മ്മ്യങ്ങളായ് 

വീട്ടുമുറ്റത്തെല്ലാം കാറുകള്‍ ബൈക്കുകള്‍, 

ഗ്രാമങ്ങളെല്ലാം പട്ടണമായ് മാറുന്നു 

പാന്‍സിലും മിഡിയിലും കൗമാരം മാറി 

ചട്ടയും മുണ്‍ടുമേ കാണുവാനിന്നില്ല 

സാരിയും സാല്‍വാറും നൈറ്റിയുമാണെങ്ങും 

വീരയുവാക്കളെ കാണുവാനില്ലെങ്ങും 

'എക്‌സ്‌പോര്‍ട്ടു' ക്വാളിറ്റിയാണു യുവതകള്‍ 

നേഴ്‌സിങ്ങിനല്ലാതിന്നൊന്നിനും പോകേണ്‍ട 

അക്കരെയെത്താനുള്ളേക മാര്‍ഗ്ഗം തഥാ, 

വൃദ്ധസദനങ്ങള്‍ കൂണുപോലാണിന്ന് 

വൃദ്ധരെ നോക്കുവാന്‍ മക്കളില്ലാതായി , 

ആതുര സേവനവ്യഗ്രതയിലിന്ന് 

ആയുസു നീണ്‍ടു പോകുന്നതായ് കാണുന്നു, 

ആര്‍ക്കുമിന്നാരോടും സ്‌നേഹമില്ലാതായി 

വൈവാഹ്യ ജീവിതം കെട്ടുറപ്പറ്റുപോയ് 

യൗവ്വനയുക്തര്‍ക്കിണയെ കിട്ടാതായി , 

വെട്ടിപ്പിടിക്കുവാനുള്ളൊരീ പാച്ചിലില്‍

 എത്ര ജന്മങ്ങള്‍ തകര്‍ന്നടിയുന്നുവോ? 

ദൈവത്തിന്‍ നാടിന്നു ഭ്രാന്താലയമായോ 

ദൈവമില്ലാത്ത ജനതയായ് മാറുന്നോ? 

ജീവിതചക്രത്തിരിച്ചിലിന്‍ മാസ്മരം 

ഏവിധമിന്നെന്നെ മാറ്റിയെന്നാകിലും 

എന്നെ ഞാനാക്കിയൊരെന്‍ ഗ്രാമ ചേതന 

എന്നാത്മ തന്ത്രിയിന്‍ നിത്യമാം മര്‍മ്മരം !!    

 

Join WhatsApp News
Vayanakkaran 2026-01-17 03:38:33
Very truthful analysis!
GM 2026-01-17 07:09:30
Why do you cry, you and I showed the way over half a century ago and why do you want to see the old deplorable situation now, but to get some psychological satisfaction
അജ്ഞാതൻ 2026-01-17 18:54:37
മാറുകയല്ലിന്നു കേരളം കവയിത്രി നാറുക കൂടിയാണിന്നവീടൊക്കെ. വന്നവഴി മറക്കുന്ന കൂട്ടരേ ഓർത്ത് ഖിന്നരായിട്ടു ഖേദമില്ല തഴഞ്ഞേര്. ചെളിക്കുണ്ടിൽ പിറന്നവനൊക്കെ വിളിക്കുന്നു തിരിഞ്ഞ് ചെളിക്കുണ്ടെന്ന് 'ചേറു' നാടെന്ന് കേരളത്തിനൊരു പേരുണ്ടായിരുന്നതറിയില്ലിവന്. അറിവില്ല ലേശവും എങ്കിലുമിവൻ അറിവുള്ളതായി നടിക്കുന്നു വിഡ്ഢി തട്ടിവിടും ഇടയ്ക്കിടെ ഇംഗ്ലീഷ് ഒട്ടും അതും അറിയില്ലന്നതു സത്യം. പൊങ്ങച്ചം അടിക്കുന്ന മലയാളി എങ്ങും സുലഭം കാണാം എവിടെയും. എന്ത് പറഞ്ഞിട്ടെന്തു കാര്യം മന്ത് തലക്ക് പിടിച്ചവൻ ശുംഭൻ. കണ്ടാലിവൻ കുലീനൻ ശ്രേഷ്ടൻ തൊണ്ട തുറന്നലോ പമ്പരവിഡ്ഢി പഞ്ചപുച്ഛം അടക്കി ഇരിക്കും വീട്ടിൽ നെഞ്ചു വിരിച്ചു നടക്കും നാട്ടിൽ. നാട് നന്നാക്കലാണ് തൊഴിലെന്നാൽ വീട് - അയ്യോ പറയണ്ടാക്കഥ കൂട്ടരേ. ഇങ്ങനെ മലയാളികൾ ഏറെയുണ്ടിങ്ങ് പൊങ്ങച്ചം കാട്ടി കറങ്ങുന്നോർ നാട്ടിൽ. ഇല്ല ഗുണം പിടിക്കില്ലിഉപദേശത്താലിവൻ ചൊല്ലും ചോറും ഇടയ്ക്ക് തല്ലും കൊടുക്കണം. കുത്തിക്കുറിക്കുക കവിത നിങ്ങൾ കുത്തായി മാറാട്ടത് മനസാക്ഷിയിൽ.
Sudhir Panikkaveetil 2026-01-17 22:54:39
ഗൃഹാതുരത്വം വച്ച്പുലർത്തുന്ന ഒരു പ്രവാസിയുടെ ചിന്തകൾ അതേപോലെ പകർത്തുന്നു അനുഗ്രഹീത കവയിത്രി ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ. നമ്മൾ വിട്ടുപോന്നപ്പോൾ നമ്മുടെ നാടും നമ്മളെ വിട്ടുപോകുന്നു. എഴുപതു വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ച കേരളം സമീപഭാവിയിൽ ബംഗളപ്രദേശ്‌ എന്ന പേരിൽ അറിയപ്പെടും. അമേരിക്കൻ പൗരത്വം സ്വീകരിച്ച മലയാളികളേ നിങ്ങൾ ഭാഗ്യവാന്മാർ. നാട്ടിലെത്തുന്ന അഭയാർത്ഥികൾക്ക് പൂർവികർ സമ്പാദിച്ച മുതൽ വെറുതെ ദാനം കൊടുക്കേണ്ടിവരുന്ന കർണ്ണന്റെ ചേട്ടന്മാരാകാം നിങ്ങൾക്ക്. . എന്നാലും കവികൾ വിലപിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക