
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ധുരന്ദർ. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ധുരന്ദർ ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്ട്ടിച്ചത്. ധുരന്ദറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ന് മുതൽ രാജ്യവ്യാപകമായി പ്രദർശിപ്പിച്ചു തുടങ്ങി. കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ചിത്രത്തിലെ ചില സംഭാഷണങ്ങളിലും വാക്കുകളിലും മാറ്റങ്ങൾ വരുത്തിയത്.
ചിത്രത്തിലെ ഒരു പ്രധാന സംഭാഷണത്തിൽ ഉപയോഗിച്ചിരുന്ന ‘ബലൂച്’ എന്ന വാക്ക് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മ്യൂട്ട് ചെയ്തു. ഇതുകൂടാതെ, രണ്ട് വാക്കുകൾ കൂടി മ്യൂട്ട് ചെയ്യാനും ഒരു സംഭാഷണത്തിൽ മാറ്റം വരുത്താനുമാണ് നിർമ്മാതാക്കൾക്ക് നിർദേശം ലഭിച്ചത്. ഡിസംബർ 31ന് വൈകുന്നേരത്തോടെ തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലേക്കും പുതുക്കിയ ഡിജിറ്റൽ സിനിമ പാക്കേജ് എത്തിച്ചിരുന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ, പാകിസ്ഥാനിലെ ലയാരി ടൗണിൽ ഭീകരവാദികൾക്കിടയിൽ നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ചാരന്റെ കഥയാണ് ആസ്പദമാക്കുന്നത്. സിനിമയിലെ ചില ഭാഗങ്ങൾ നയതന്ത്ര സെൻസിറ്റിവിറ്റികളെ ബാധിക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
വെറും 27 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 1,128 കോടി രൂപയിലധികം നേടി. ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രം 754.50 കോടി രൂപയാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ചില ഭാഗങ്ങൾ ‘പാക് വിരുദ്ധം’ ആണെന്നാരോപിച്ച് യുഎഇ, കുവൈത്ത്, സൗദി അറേബ്യ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ഏകദേശം 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിതരണക്കാർ വ്യക്തമാക്കി.