
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് ഇന്നും അത്ഭുതമാണ് ടൈറ്റാനിക് എന്ന സിനിമ. 1997 ൽ ആർഎംഎസ് ടൈറ്റാനിക് എന്ന കപ്പൽ ദുരന്തത്തെ ആസ്പദമാക്കി ജയിംസ് കാമറൂൺ ഒരുക്കിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇന്നും ജാക്കിന്റെയും റോസിന്റെയും പ്രണയം ഒരു മനോഹര കാവ്യം പോലെ പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നുമുണ്ട്.
ടൈറ്റാനിക് ഒരിക്കലങ്കിലും കാണാത്ത സിനിമാ പ്രേമികൾ കുറവായിരിക്കും. എന്നാൽ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് സിനിമയിലെ നായകൻ ലിയോനാര്‍ഡോ ഡി കാപ്രിയോ. അല്പം ഞെട്ടലോടെയാണ് സിനിമാ പ്രേക്ഷകർ കാപ്രിയോയുടെ ഈ വെളിപ്പെടുത്തലിനെ സ്വീകരിച്ചത്.
ജെന്നിഫര്‍ ലോറന്‍സുമായുള്ള സംഭാഷണത്തിനിടയാണ് താന്‍ ഇതുവരെ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് ഡി കാപ്രിയോ വെളിപ്പെടുത്തിയത്. നടന്റെ ആരാധകര്‍ ആഘോഷിച്ച ലോകം ഒന്നടങ്കം അംഗീകരിച്ച ടൈറ്റാനിക് വീണ്ടും കാണുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. 'ഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല.
അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്ന ശീലം തനിക്കില്ല. ഞാന്‍ ചെയ്ത സിനിമകള്‍ വളരെ വിരളമായി മാത്രമേ ഞാന്‍ ആവര്‍ത്തിച്ച് കാണാറുള്ളൂ. കൂടുതലും കാണാറില്ല. അങ്ങനെ കണ്ടിട്ടുള്ള ഒരേ ഒരു സിനിമ ദ് ഏവിയേറ്ററാണ്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി ഞാന്‍ കാണുന്നത് ദ് ഏവിയേറ്റര്‍ ആണ്,' ഡി കാപ്രിയോ പറഞ്ഞു.