
ഫുട്ബോൾ ചക്രവർത്തി ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിനിടയിൽ അരാജകത്വം. സോൾട് ലേയ്ക്ക് സ്റ്റേഡിയത്തിൽ 14,000 രൂപ വരെ നൽകി ടിക്കറ്റെടുത്തു പ്രിയ താരത്തെ ഒരു നോക്കു കാണാൻ ജനം തള്ളിക്കയറിയപ്പോൾ തിക്കും തിരക്കും കാരണം 10 മിനിറ്റിനകം മെസി സ്ഥലം വിട്ടു.
രാഷ്ട്രീയക്കാരും ഉന്നതന്മാരും മെസിയെ പൊതിഞ്ഞപ്പോൾ അദ്ദേഹത്തെ ഒന്നു കാണാൻ പോലും കഴിയാതിരുന്ന ജനം അതോടെ രോഷാകുലരായി അക്രമം അഴിച്ചു വിട്ടപ്പോൾ പോലീസ് ശക്തമായ ലാത്തിച്ചാർജ് നടത്തി. ആർ പി എഫിനെ വരെ വിളിക്കേണ്ടി വന്നു.
മൂന്നു ദിവസത്തെ ഇന്ത്യാ ടൂറിനു ശനിയാഴ്ച്ച രാവിലെ എത്തിയ മെസി നഗരത്തിൽ ആരാധകർ സ്ഥാപിച്ച 60 അടി ഉയരമുള്ള തന്റെ പ്രതിമ അനാവരണം ചെയ്ത ശേഷമാണു സ്റ്റേഡിയത്തിൽ എത്തിയത്. അദ്ദേഹം രംഗപ്രവേശം ചെയ്തയുടൻ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ ചുറ്റി വളഞ്ഞു. അവരിൽ പലരും സൗജന്യമായി പ്രവേശിച്ചവർ ആണെന്ന് ആരോപണമുണ്ട്. ടിക്കറ്റ് വാങ്ങി കയറിയവർക്കു മെസിയെ ഒന്നു കാണാൻ പോലും കഴിയാതെയായി.
അതോടെ ഉന്തും തള്ളുമായപ്പോൾ സെക്യൂരിറ്റിക്കാർ മെസിയെ പുറത്തേക്കു കടത്തി.
മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും സന്ദർശനം നടത്താനുള്ള മെസി കൊൽക്കത്ത വിട്ടു പറന്നതോടെ മുഖ്യമന്ത്രി മമതാ ബാനർജി മെസിയോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പു ചോദിക്കയും അന്വേഷണം പ്രഖ്യാപിക്കയും ചെയ്തു. കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജ് ആയിരുന്ന ആഷിം കുമാർ റേ ആണ് ജുഡീഷ്യൽ അന്വേഷണം നയിക്കുക.
ബാനർജിക്കെതിരെ ബി ജെ പി ആഞ്ഞടിച്ചു.
Mamata orders probe into Kolkata's Messi mess