
കാലിടറാത്ത
കുതിരയെപ്പോലെ
കാലം നടന്നു
പോകുമ്പോൾ
ഞൊണ്ടിക്കാലുകളിൽ
തെണ്ടിത്തിരിഞ്ഞ്
കൂടെയെത്താൻ
കൂട്ടുകാർ നമ്മൾ !
കുതിപ്പിന്റെ സ്വപ്‌നങ്ങൾ
കുളമ്പടികളായ്
കൂടെയുള്ളപ്പോൾ
നീതി ശാസ്ത്രങ്ങളുടെ
ചാട്ടവാറുകളിൽ
നിന്റെ ചർമ്മം
നിലവിളിച്ചിരുന്നു.
വഴിയോരങ്ങളിൽ
വീണുപോയ
വിയർപ്പുമണികൾ
വീണ്ടെടുക്കാതെ
വീഴ്ചയുടെ
വിഹ്വലതകളിൽ
വികലാംഗരായി
യാത്ര !
ഇന്നലെകളെ
ചവിട്ടി മെതിച്ച
ഇന്നുകളുടെ
വിരിമാരിലൂടെ
ഇല്ലാത്ത നാളെകൾ തേടി
പല്ല് കൊഴിഞ്ഞ
സിംഹങ്ങളുടെ
പരിഹാസ്യ യാത്ര !
എത്തിച്ചേരാൻ
എളുപ്പമല്ലെന്ന്
ചക്രവാളങ്ങൾ
പരിഹസിക്കുമ്പോൾ
മിഥ്യകളുടെ
വിലാപ യാത്രികർ
ലക്ഷ്യം കാണാതെ
തിരിച്ചു പോകുന്നു !
മണ്ണിലേക്ക്,
മനസ്സിലേക്ക്
അദ്വൈത സത്ത
അപഗ്രഥിച്ചെടുത്ത
ആദി ശങ്കര
പ്രപഞ്ചത്തിലേക്ക് !