
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ രക്ഷിക്കാൻ മമ്മൂട്ടി ഇടപെട്ടു എന്ന് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി ആരോപിച്ചു. മമ്മൂട്ടിയുടെ ഇടപെടലിന് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ അവരാരും പ്രതികളായില്ലെന്നും ഒരു അഭിമുഖത്തിലാണ് ടിബി മിനി വെളിപ്പെടുത്തിയത്. ഈ ആരോപണത്തോട് മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ 'അമ്മ' സംഘടനയിൽ നിന്ന് നടനെ പുറത്താക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത് മമ്മൂട്ടിയായിരുന്നു. അന്ന് ഇരയാക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും കേസിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടിബി മിനിയുടെ ആരോപണത്തിൻ്റെ സത്യാവസ്ഥ മമ്മൂട്ടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന രംഗത്തെത്തി. താൻ ഇരയാക്കപ്പെട്ട നടിക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ച ശേഷം, ദിലീപിന് വേണ്ടി അതിജീവിതയ്ക്ക് എതിരായി ഇടപെട്ടു എന്നതിന് തെളിവുണ്ടെന്ന് നടിയുടെ വക്കീൽ പറയുന്നത് ഗൗരവകരമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ദിലീപിന് വേണ്ടി താങ്കൾ മുൻവിധിയോടെ അതിജീവിതയ്ക്ക് എതിരായി ഇടപെട്ടതിന് അതിജീവിതയുടെ വക്കീലിന് തെളിവുണ്ട് എന്ന്. അതായത് താങ്കൾ അതിജീവിതയായ താങ്കളുടെ സഹ പ്രവർത്തകയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പ്രഖ്യാപിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുകയും, സർക്കാരിന്റെ നിലപാടുകൾക്ക് കയ്യടിക്കുക്കുകയും ചെയ്ത ശേഷം ദിലീപിന് വേണ്ടി ഇടപെട്ടു എന്നതിന് തെളിവുണ്ടെത്രെ," ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.
തെളിവുകൾ എന്താണെന്ന് മമ്മൂട്ടി പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തണമെന്നും, ഇത് ഇരയോടൊപ്പം എന്ന് പ്രഖ്യാപിച്ച് മമ്മൂട്ടി ചതിച്ചു എന്നതിൻ്റെ സൂചനയായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Mammootty intervened to save Dileep, betraying the survivor, and we have evidence'; Allegation by the survivor's advocate; Sreejith Perumana demands a response