
യുഎസ് സിഐഎസ് വർക് പെർമിറ്റ് കാലാവധി കുറച്ചതോടെ ആയിരക്കണക്കിനു ഇന്ത്യൻ ജീവനക്കാർ ആശങ്കയിലായി. വർക് പെർമിറ്റിന് നൽകുന്ന എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ്സ് (ഇ എ ഡി) സാധുത അഞ്ചു വർഷത്തിൽ നിന്നു 18 മാസമായി കുറയ്ക്കുന്നുവെന്നാണ് ഡയറക്ടർ ജോസഫ് എഡ്ലോ അറിയിച്ചത്.
അതായത്, 18 മാസം കഴിയുമ്പോൾ ഇ എ ഡി വീണ്ടും പരിശോധിക്കും. വിദേശിയരെ കർശന പരിശോധനയ്ക്കു വിധേയരാക്കി രാജ്യരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നാണ് എഡ്ലോ പറഞ്ഞത്. "തട്ടിപ്പു തടയാനും ദുരുദ്ദേശ്യമുള്ള വിദേശിയരെ കണ്ടെത്തി പുറത്താക്കാനും അത് സഹായിക്കും."
അടുത്തിടെ വൈറ്റ് ഹൗസിനു സമീപം രണ്ടു നാഷണൽ ഗാർഡുകളെ അഫ്ഘാൻ കുടിയേറ്റക്കാരൻ വെടിവച്ചത് എഡ്ലോ ഓർമിച്ചു. വിദേശിയരെ കൂടുതൽ ആവർത്തിച്ചു പരിശോധിക്കേണ്ടത് ആവശ്യമാണ്.
വിസ സ്റ്റാറ്റസ് പുതുക്കേണ്ട ആവശ്യമുള്ളവർക്ക് ഇതൊരു വെല്ലുവിളിയാണ്.
ഡിസംബർ 5നോ അതിനു ശേഷമോ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പുതിയ ചട്ടം ബാധകമാണ്. താത്കാലിക സംരക്ഷണം (ടി പി എസ്) ഉള്ളവർക്കു ഒരു വർഷം എത്തുമ്പോൾ പുനഃപരിശോധന ഉണ്ട്.
ഗ്രീൻ കാർഡിനു നീണ്ടു നീണ്ടു പോകുന്ന ക്യൂവിൽ നിൽക്കുന്ന ഇന്ത്യക്കാർക്ക് ഇതൊരു പുതിയ കെണിയായി. പലരും ഇ എ ഡിയെയും അഡ്വാൻസ് പരോൾ രേഖകളെയും ആശ്രയിച്ചാണ് ഗ്രീൻ കാർഡ് കിട്ടുന്നതു വരെ വർഷങ്ങൾ തള്ളി നീക്കുന്നത്.
കാലാവധി കുറയ്ക്കുമ്പോൾ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ കാലതാമസം ഉണ്ടാവുമെന്നു അഭിഭാഷകർ ചൂണ്ടിക്കാട്ടി.
US cuts work permit EAD duration