
അമേരിക്കയിൽ നിന്ന് 2025ൽ ഇതു വരെ നാടുകടത്തിയത് 3,258 ഇന്ത്യക്കാരെ. 16 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇത്രയധികം ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത്.
2009 മുതൽ യുഎസ് നാടുകടത്തിയ ആകെ ഇന്ത്യക്കാരുടെ എണ്ണം 18,822 ആണ്.
രാജ്യസഭയിലാണ് കേന്ദ്ര സർക്കാർ കണക്കുകൾ നൽകിയത്. നാടുകടത്തപ്പെടുന്ന ഇന്ത്യക്കാർക്ക് മോശമായ അനുഭവങ്ങൾ നേരിടാതിരിക്കാൻ അമേരിക്കൻ അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും സർക്കാർ വിശദമാക്കി.
കുട്ടികളേയും സ്ത്രീകളേയും വിലങ്ങുകളും ചങ്ങലയും ഇടാതെ തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സഭയെ അറിയിച്ചു. എം പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രി.
73കാരിയായ ഹർജിത് കൗറിന് നാടുകടത്തുന്നതിനിടയിൽ നേരിടേണ്ടി വന്ന പീഡനത്തിനെതിരായ പ്രതിഷേധം നടന്നിരുന്നു. സെപ്തംബർ മാസത്തിലാണ് ഹർജിത് കൗറിനെ അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ കൊണ്ടുപോവുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർക്കെതിരെയും നടപടികൾ സ്വീകരിച്ചതായും എൻഐഎ 27 മനുഷ്യക്കടത്ത് സംഭവങ്ങൾ അന്വേഷിച്ചതായും 169 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി പറഞ്ഞു.
മനുഷ്യക്കടത്ത് തടയാൻ ലക്ഷ്യമിട്ട് എൻഐഎ പ്രത്യേക വിഭാഗം ആരംഭിച്ചതായും ഹരിയാനയിലും പഞ്ചാബിലുമായി രണ്ട് പ്രമുഖ പ്രതികളെ അറസ്റ്റ് ചെയ്തതായും കേന്ദ്ര മന്ത്രി സഭയെ അറിയിച്ചു. സമാജ്വാദി പാർട്ടി എംപി രാംജി ലാൽ സുമം ആണ് അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടെ കണക്കുകൾ ആവശ്യപ്പെട്ടത്.
ജനുവരി മുതൽ നവംബർ 28 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഇതിൽ 2,032 പേരെ തിരിച്ച് അയച്ചത് സാധാരണ വിമാനങ്ങളിലാണെന്നും 1,226 പേരെയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ വിമാനങ്ങളിൽ എത്തിച്ചതെന്നുമാണ് വിദേശകാര്യ മന്ത്രി വിശദമാക്കുന്നത്.
2009ൽ 734 പേരെയും 2016ൽ 1,303 പേരെയും 2019ൽ 2,042 പേരെയുമാണ് നാട് കടത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ നാടു കടത്തപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും സാവധാനം ഉയർന്നുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2024ൽ 1,368 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്.
അനധികൃതമായി അമേരിക്കയിലെത്തിയവരും വിസാ കാലം കഴിഞ്ഞ് തുടർന്നവരെയുമാണ് നാട് കടത്തുന്നതെന്നുമാണ് ജയ്ശങ്കർ സഭയെ അറിയിച്ചത്. നാടുകടത്തൽ വിഷയത്തിൽ അമേരിക്കൻ അധികൃതരുമായി നേരിട്ട് ഇടപെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രി വിശദമാക്കി.
US deported record 3,258 Indians this year