
ഇൻഡിഗോ വിമാന സർവീസുകൾ വൻ തോതിൽ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്യുമ്പോൾ ഇന്ത്യയൊട്ടാകെ ആയിരക്കണക്കിനു യാത്രക്കാർ വ്യാഴാഴ്ചയും വലഞ്ഞു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിലായി 191 ഫ്ലൈറ്റുകൾ റദ്ദാക്കിയെന്നു കമ്പനി അറിയിച്ചു.
അന്താരാഷ്ട്ര റൂട്ടുകളിലെ ചില ഫ്ലൈറ്റുകളും റദ്ദായി. മറ്റു വിമാന കമ്പനികളുടെ ഫ്ലൈറ്റുകളെയും ഇത് ബാധിച്ചിട്ടുണ്ട്.
ഡൽഹിയിൽ മാത്രം വ്യാഴാഴ്ച്ച 95 ഫ്ലൈറ്റുകളാണ് റദ്ദാക്കേണ്ടി വന്നത്. പുറപ്പെടേണ്ടിയിരുന്ന 48, എത്തേണ്ടിയിരുന്ന 47.
പല ആഭ്യന്തര വിമാന സർവീസുകളും താളം തെറ്റിയെന്നു കൊച്ചി വിമാനത്താവള അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി.
സുരക്ഷയ്ക്കു കൂടുതൽ ഊന്നൽ നൽകിയപ്പോൾ ജീവനക്കാരുടെ അമിത ജോലി ഭാരം കുറയ്ക്കണമെന്ന അധികൃതരുടെ നിർദേശം നടപ്പാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഇന്‍ഡിഗോയ്ക്കു കഴിയാതെ വന്നതാണ് ഈ പ്രശ്നത്തിനു കാരണം. പുതിയ ആളുകളെ നിയമിക്കുമ്പോൾ പരിശീലനത്തിനു സമയവും വേണം. പൈലറ്റുമാർക്കു പ്രത്യേകിച്ചും ഈ സുരക്ഷാ ചട്ടങ്ങൾ നിർബന്ധമാണ്.
അപ്രതീക്ഷിത സംഭവ വികാസങ്ങൾ എന്നു ഇൻഡിഗോ വാദിക്കുന്നുണ്ടെങ്കിലും പുതിയ ചട്ടങ്ങൾ ജനുവരിയിൽ ഗവൺമെന്റ് പ്രഖ്യാപിച്ചതാണ്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം നൽകണമെങ്കിൽ കൂടുതൽ പേരെ നിയമിക്കണം. അതിൽ ഇൻഡിഗോ ശ്രദ്ധ വച്ചില്ല എന്നാണ് ആക്ഷേപം.
ദിവസേന ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 2,200 ഇൻഡിഗോ സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ ഇരട്ടിയാണിത്. അതിൽ 10-20% റദ്ദായാലും 200-400 ഫ്ലൈറ്റുകളാവും.
Indigo flights affected extensively