
ന്യു യോർക്ക്: ഫോമായുടെ അടുത്ത ഭരണസമിതിയുടെ സാരഥ്യമേൽക്കാൻ മത്സരരംഗത്തുള്ള 'ടീം വോയിസ് ഓഫ് ഫോമാ' വെസ്റ്ചെസ്റ്ററിൽ ഇന്ത്യ കഫെയിൽ മീറ്റ് ആൻഡ് ഗ്രീറ്റ് നടത്തി. ഫോമാ എമ്പയർ റീജിയനിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള ഒട്ടേറെ സുഹൃത്തുക്കൾ പങ്കെടുക്കുകയും ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
എമ്പയർ റീജിയൻ ആർ വി, പി പി.ടി തോമസ് ആമുഖ പ്രസംഗം നടത്തുകയും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും അവരുടെ സേവനങ്ങൾ എടുത്തുകാട്ടുകയും ചെയ്തു.
പാനലിലെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ തന്റെ പാനലിലെ അംഗങ്ങളെ ഔദ്യോഗികമായി പരിചയപ്പെടുത്തി. സംഘടനയിൽ സ്തുത്യര്ഹമായ പ്രവർത്തിച്ച പരിചയവുമായാണ് തങ്ങൾ ഇവിടെ നിൽക്കുന്നത്. എക്സ്പീരിയൻസ് ഒരു അയോഗ്യതയായി കാണരുതെന്നാണ് തങ്ങളുടെ അഭ്യർത്ഥന.

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞ വർഷവും ഒരുപാടുപേർ നിർബന്ധിച്ചെങ്കിലും ട്രഷറർ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിന്റെ ഭാരം കാരണമാണ് അത് വേണ്ടെന്ന് വച്ചതെന്ന് തോണിക്കടവിൽ പറഞ്ഞു. ഡോ.ജേക്കബ് തോമസ് പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ രണ്ടു തവണയായി കേരള കൺവൻഷൻ നടത്തിയതും സൗജന്യ ക്യാൻസർ പരിശോധന നടത്തിയതും കുട്ടികൾക്കുവേണ്ടി 'സമ്മർ ടു കേരള' പരിപാടി സംഘടിപ്പിച്ചതുമുൾപ്പെടെയുള്ള നേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോമാ അംഗങ്ങളുടെ സഹകരണവും സംഭാവനയുംകൊണ്ടാണ് പുന്റ കാന കൺവൻഷൻ ഗംഭീരമാക്കിത്തീർക്കാനും മിച്ചം പിടിച്ച 88,000 ഡോളർ പുതിയ കമ്മിറ്റിയെ ഏൽപ്പിക്കാൻ സാധിച്ചതും- അദ്ദേഹം ആത്മാഭിമാനത്തോടെ എടുത്തുപറഞ്ഞു.

ഫോമാ പോലുള്ള സംഘടനയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യാനുള്ളത് ട്രഷററിനാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിലൊരു തൊഴിലാളി നേതാവായിരുന്നതുകൊണ്ട് വലിപ്പച്ചെറുപ്പമില്ലാതെ ഏവരുമായി ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് കഴിയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ കമ്മിറ്റിയിൽ ഇരുന്നുകൊണ്ട് കാലില്ലാത്തവർക്ക് കൃതൃമ കാൽ വിതരണം ചെയ്യുന്നതിന് ചുക്കാൻ പിടിക്കുന്ന പോൾ ജോസാണ് തന്റെ പാനലിലെ ജനറൽ സെക്രട്ടറി സ്ഥാനാര്ഥി. ന്യു യോർക്ക് കേരളസമാജം അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ പ്രസിഡന്റ് ആയി അതിനു ചുക്കാൻ പിടിച്ചത് ഉൾപ്പടെ ഏറെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടെന്നും ബിജു തോണിക്കടവിൽ ചൂണ്ടിക്കാട്ടി.

വൈസ് പ്രസിഡന്റായി തനിക്കൊപ്പം മുൻപ് പ്രവർത്തിച്ചിട്ടുള്ള പ്രദീപ് നായരാണ് പാനലിലെ ട്രഷറർ സ്ഥാനാർഥി. സംഘടനയെ ഏറെ സ്നേഹിക്കുന്ന അഹങ്കാരമില്ലാത്ത വ്യക്തിത്വത്തിനുടമയാണ് പ്രദീപെന്നും തോണിക്കടവിൽ അഭിപ്രായപ്പെട്ടു. ഗ്ലോബൽ കോ-ഓർഡിനേറ്റർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്തുത്യർഹമായ പരിശ്രമം കൊണ്ടാണ് കോവിടായിട്ടും കഴിഞ്ഞ കൺവൻഷനിൽ എല്ലാ അതിഥികൾക്കും എത്തിച്ചേരാൻ സാധിച്ചതെന്നും ചൂണ്ടിക്കാട്ടി.
നാട്ടിൽ രാഷ്ട്രീയ രംഗത്തു തിളങ്ങിയ സാമുവൽ മത്തായിയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ഇവിടെ ബിസിനസ് രംഗത്തും സംഘടനാ രംഗത്തും വേരിയിട്ട നേട്ടങ്ങൾക്ക് ഉടമയാണ് ആദ്ദേഹം.
കോവിഡ് സമയത്തെ പ്രവർത്തനങ്ങൾക്ക് അരിസോണയിൽ ബെസ്റ്റ് കമ്മ്യൂണിറ്റി ഡോക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡോ.മഞ്ജു പിള്ളയാണ് ജോയിന്റ് സെക്രട്ടറിയായി പാനലിലുള്ളത്. നിലവിൽ ഫോമാ വിമൻസ് ഫോറത്തിന്റെ ജോയിന്റ് ട്രഷററാണ്.

ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടനാണ് പാനലിലെ ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി.
ഫോമയുടെ ഹൃദയമിടിപ്പുകൾ അറിഞ്ഞ ശേഷമാണ് തങ്ങൾ ഇവിടെ നിന്നുകൊണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് പോൾ ജോസ് വ്യക്തമാക്കി. ഇതൊരു നിലനില്പിന്റെ പ്രശ്നമാണെന്നും നമ്മൾ കെട്ടിപ്പടുത്ത സംഘടനയെ തകർക്കാതിരിക്കാൻ തങ്ങളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ത്യാഗോജ്വലമായ തീക്ഷ്ണമായ പ്രയത്നംകൊണ്ട് ഫോമായെ മുൾമെത്തയിൽ നിന്ന് പട്ടുമെത്തയിലേക്ക് ഇറക്കിയെടുത്ത ഈ പ്രസ്ഥാനത്തിന്റെ നെടുംതൂണായ മുൻ തലമുറയിൽപ്പെട്ടവരോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കില്ലെന്ന് സ്ഥാനാർഥികൾ ഉറപ്പുനൽകി. ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഫോമയെ മുന്നോട്ടുകൊണ്ടുപോകുന്ന ഇപ്പോഴത്തെ കമ്മിറ്റി,സാങ്കേതിക പിന്തുണ നൽകുന്ന പുതുതലമുറ, സ്ത്രീകൾ എന്നിങ്ങനെ ഏവരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ട് മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു. വാഗ്ദാന പാലനമാണ് തങ്ങളുടെ ശീലമെന്നും വാഗ്ദാനലംഘനമല്ലെന്നും പോൾ ജോസ് വ്യക്തമാക്കി.

വിജയിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ഒരു രൂപരേഖയും അവർ അവതരിപ്പിച്ചു. ബൈലോ പറയുന്നത് അനുസരിച്ചു മാത്രമേ പ്രവർത്തിക്കൂ എന്ന് ഉറപ്പും നൽകി.
വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് കോശി, മിഡ് ഹഡ്സൺ കേരള അസോസിയേഷൻ പ്രസിഡന്റ് അലക്സ് മുണ്ടക്കൽ, ജോസ് മലയിൽ ഷിനു ജോസഫ്, സണ്ണി കല്ലൂപ്പാറ, സുരേഷ് നായർ, സോണി വടക്കേൽ, എ.വി. വർഗീസ്, ഗോപിനാഥ കുറുപ്പ്, കുര്യാക്കോസ് വർഗീസ്, മോൻസി വർഗീസ്, മോളമ്മ വർഗീസ്, ഷോബി ഐസക് തുടങ്ങിയവർ പങ്കെടുത്തവരിൽ പെടുന്നു.