
ജിദ്ദ - സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ അക്ഷയ, സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു. ഏകദേശം 27 ലക്ഷത്തോളം ഭാരതീയ പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 85,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുകളടക്കം ആവശ്യമായ ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കാനും പുതുക്കാനും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അക്ഷയ, സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ കഴിയുമെന്ന് പൗരാവലി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (SIR) പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. ഡോ. ഇന്ദു ചന്ദ്രശേഖരന്‍ പ്രമേയം അവതരിപ്പിച്ചു.

ബോധവത്കരണ പരിപാടിയില്‍ ജലീല്‍ കണ്ണമംഗലം മോഡറേറ്ററായി. ഭരണഘടന മുന്നോട്ടുവെക്കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ അതിനുള്ള പ്രസക്തിയെക്കുറിച്ചും ജേർണലിസ്റ്റ് എ. എം. സജിത്ത് സംസാരിച്ചു. എസ്.ഐ.ആറും പ്രവാസികളും എന്ന വിഷയത്തില്‍ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി ക്ലാസ്സെടുത്തു. എസ്.ഐ.ആര്‍ സംബന്ധിച്ച് ആശങ്കകള്‍ വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും എസ്.ഐ.ആറിന്റെ വിവിധ നടപടിക്രമങ്ങള്‍ വിശദീകരിച്ചു അദ്ദേഹം അഭിപ്രായപ്പെട്ടു.
ചർച്ചാ സംഗമത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. സഹീര്‍ മാഞ്ഞാലി, മജീദ് കോട്ടീരി, ഖലീല്‍ പാലോട്, ഇബ്രാഹിം ഷംനാദ്, ഡെന്‍സണ്‍ , യൂനുസ്, അഡ്വ. ഷംസുദ്ദീൻ, ബഷീര്‍ ചുള്ളിയന്‍, ഷിയാസ് ഇമ്പാല, സലീം മധുവായി, റഷീദ്, എഞ്ചി. മുഹമ്മദ് കുഞ്ഞി, അയ്യൂബ് ഖാൻ, ഇബ്രാഹിം ഇരിങ്ങല്ലൂര്‍, ഹിഫ്സുറഹ്‌മാന്‍, സലാഹ് കാരാടന്‍, വാസുദേവൻ ഹംദാന്‍, ഷരീന റഷീദ്, ഗഫൂര്‍ കൊണ്ടോട്ടി, നാസര്‍ കോഴിത്തൊടി, ശ്രീത, ഷൗക്കത്ത് പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ആവശ്യമായ അവബോധം നല്‍കുവാനും, ലഭിക്കേണ്ട ആനുകൂല്യങ്ങളും സേവനങ്ങളും നേടിയെടുക്കുന്നതിനും ജിദ്ദ കേരള പൗരാവലി സന്നദ്ധമാണെന്ന് കണ്‍വീനര്‍ വേണുഗോപാല്‍ അന്തിക്കാട് വ്യക്തമാക്കി. മന്‍സൂര്‍ വയനാട് സ്വാഗതവും ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.
പൗരാവലി നേതാക്കളായ ഉണ്ണി തെക്കേടത്ത്, സി.എച്ച് ബഷീര്‍, അലി തേക്കുതോട്, മുഹമ്മദു റാഫി, നവാസ് ബീമാപള്ളി, അഷ്റഫ് രാമനാട്ടുകര എന്നിവര്‍ ചർച്ചാ സംഗമത്തിന് നേതൃത്വം നൽകി.