Image

എന്റെ ബാല്യകാലം—ഓര്‍മയിലെന്നെന്നും……!

എബി മക്കപ്പുഴ Published on 01 January, 2015
എന്റെ ബാല്യകാലം—ഓര്‍മയിലെന്നെന്നും……!

ഓര്‍മയില്‍ എന്നെന്നും താലോലിക്കുവാന്‍ എന്‍റെ ബാല്യകാലം, എന്നും ഓര്‍മയില്‍ ഒരു മധുരസ്വപ്നമായി കുടികൊള്ളുന്ന ആ സുന്ദര കാലം.

കണ്ണാരം പോത്തിക്കളിച്ചും, മണ്ണപ്പം ചുട്ടതും , ഒറ്റ കാലില്‍ കിളിത്തട്ട് കളിച്ചതും ഒക്കെ.അവധി കാലത്ത് കൂട്ടുകാരുമൊത്ത് വീടിന്റെ ഉമ്മറത്ത് പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചതും.മുറ്റത്തെ പനനീര്‍ ചാമ്പ മരത്തിന്‍ ചുവട്ടില്‍ പാട്ടുകള്‍ പാടി ചാമ്പക്കായ് ഓരോന്നായി എറിഞ്ഞു വീഴ്ത്തിയതും, അപ്പായെ പേടിച്ചു ഓടിയപ്പോള്‍വീണു കാലു  മുറിഞ്ഞപ്പോള്‍ അമ്മ കാണാതെ അടുക്കളയില്‍ നിന്നും കാപ്പിപ്പൊടി എടുത്തു മുരുവില്‍ വെച്ചതും എല്ലാം എന്നെന്‍റെ ഓര്‍മയില്‍ ഓടിയെത്തുന്നു. എന്റെ നാട്ടിന്‍പുറത്തെ കുട്ടിക്കാലത്ത് കോരിചൊരിയുന്ന മഴയില്‍ ആലിപ്പഴം പെറുക്കാന്‍ ഓടിയിട്ടുണ്ട്... ആലിപ്പഴം പെയ്യുന്ന സമയത്ത് നല്ല ഇടിയും മിന്നലും ഉണ്ടാകും..അതെനിക്ക്  പേടിയാണ്...എന്നാലും ആലിപ്പഴം കഴിക്കാനുള്ള അത്യാഗ്രഹത്തില്‍ മഴയത്തേക്ക് ഓടി ഇറങ്ങാറുണ്ടായിരുന്നു. ആലിപ്പഴത്തിന് അന്ന് എന്ത് രുചി ആയിരുന്നു.! ഇന്നറിയാം അത് വെറും ഐസ് കട്ടകള്‍ മാത്രമാണെന്ന്...പ്രവാസികളുടെ ഇടയില്‍ ഹൈല്‍ മഴ. ഇവിടുത്തെ കുട്ടികളും മുതിര്ന്നവരും ഭയത്തോടെയാണ് ഇത്തരത്തിലുള്ള മഴയെ കാണുന്നത്.

മറ്റൊരു ബാല്യാനുഭവം നിങ്ങളോട് പങ്കിടുവാന്‍ എനിക്ക് അല്‍പം നാണം തോന്നുന്നു. അമ്മയുടെ പോന്നമയായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് വലിയ കുസൃതിയായിരുന്നുവെന്നായിരുന്നു തിരിച്ചറി വായപ്പോള്‍ അമ്മ എന്നോട് പറഞ്ഞത്. പഠിക്കുവാന്‍ മടിയനായ എന്നെ താമസിച്ചാണ് സ്കൂളില്‍ ചേര്ത്തത്.നടന്നു പോകാന്‍ ദൂരമുള്ള സ്കൂളില്‍ നിന്നും ഞാന്‍ ഇടയ്ക്ക് വീട്ടിലേക്കു ഓടി വരുമായിരുന്നു. അമ്മയുടെ മുലപ്പാല്‍ കുടിക്കുവാന്‍ വേണ്ടി. എന്റെ അനുജനെ അമ്മ പ്രസവിച്ചു കിടക്കുമ്പോഴും ഞാന്‍ ചെന്ന് മുല കുടിക്കുമെന്നായിരുന്നു അമ്മ പറയാറ്. രണ്ടാം തരത്തില്‍ പഠിക്കുമ്പോഴും ക്ലാസ്സില്‍ നിന്നും ഇറങ്ങി പോകാറുള്ള എന്നെ സഹികെട്ട് എന്റെ ക്ലാസ്സ്‌ ആദ്യാപകന്‍ എന്നെ ക്ലാസ് തരം താഴ്ത്തി.

ഞാന്‍ ന്യൂ ഇയര്‍ ദിവസത്തില്‍ എന്റെ മക്കളോടൊത്തു അവധി സമയം ചിലവഴിച്ചപ്പോള്‍ ഇവിടെ ജനിച്ചു വളന്ന കുട്ടികളുടെ ബാല്യകാലത്തെപ്പറ്റി ഓര്‍മ്മിച്ചു.നാലു മതില്‍ കെട്ടുകളില്‍ മാത്രം ഒതുങ്ങിയ ഇന്നത്തെ ബാല്യത്തെപ്പറ്റി.വിശാലമായ മുറ്റവും, പടിപുരയും,കൊന്ന പൂവും,മാവും മാമ്പൂവും എല്ലാം ഇവര്‍ക്ക്‌ ഇന്നു  അന്ന്യമായിരിക്കുന്നു. അന്നരക്കന്നനും തേന്‍ മാവും, മാമ്പഴവും എല്ലാം ഇന്നത്തെ ബാല്യത്തിനു വെറും പടത്തില്‍ മാത്രം കണ്ട ഓര്‍മ മാത്രമായി മാറി.

എന്റെ കുട്ടിക്കാലത്തില്‍ നിന്നും വളരെ വിഭിന്നമായ പ്രവാസി ബാല്യ കാലം.മുറ്റത്തു മുട്ടില്‍ വലിഞ്ഞതും, പിച്ച വെച്ചു നടന്നതുമായ അവസരങ്ങള്‍ പ്രവാസി ബല്യകാലജീവിതത്തില്‍ വെറുമൊരു കഥയായി അവശേഷിക്കുന്നു.ഇന്നത്തെ കുരുന്നുകാലുകള്‍ മണ്ണില്‍ ചവിട്ടിയിട്ടില്ല. അവരെ  പരിമിത സമയത്തേക്ക് വെളിച്ചം കാണാന്‍ അവസരം നല്‍കിയാല്‍  അത്രയും ആയി.

എന്നെ പോലെ മണ്ണിനെയും  പ്രകൃതിയെയും സ്നേഹിച്ച ബാല്യകാല അനുഭവങ്ങള്‍ ചരിത്രമായി മാറ്റപ്പെടുന്നു. അത്തരത്തിലുള്ള ബാല്യകഥകള്‍ എഴുതിവെച്ചാല്‍ വരും തലമുറ വായിച്ചു മനസ്സിലാക്കാല്‍ ശ്രമിക്കും. പാടവും പറമ്പും, കൈതയും എല്ലാം ഇന്നത്തെ ബാല്യത്തിനു അന്ന്യമായിരിക്കുന്നു.

എന്‍റെ പോന്നു മക്കളോടൊത്തു അവധി കാലം ചെലവിടുമ്പോള്‍ എനിക്ക് വിവരിക്കനുള്ളത് എന്റെ ബാല്യകാല അനുഭവങ്ങള്‍ മാത്രമാണ്.

എന്‍റെ കുട്ടിക്കാലം.അതെനിക്ക് ഒരിക്കല്‍ കൂടി  കിട്ടുമോ എന്ന് ഞാന്‍ ആശിച്ചു പോകുന്നു? ഒരിക്കലും ഇല്ല. പഷേ എനിക്ക് ഓര്‍മയില്‍ എന്നും താലോളിക്കാം.... സുന്ദരമായ എന്‍റെ കുട്ടിക്കാലം കൂട്ടുകാരുമൊത്ത് മണ്ണില്‍ ഉരുണ്ടു കളിച്ചും , മരത്തില്‍കയറിയും ഉരുണ്ടു വീണു മുട്ടുപോട്ടിയതും  ......ഒടുവില്‍ അപ്പായുടെ ചൂരല്‍ പ്രയോഗവും....അങ്ങനെ ഒരായിരം  മധുരിക്കുന്ന ഓര്‍മകള്‍.

ഇപ്പോഴും കണ്ണടിയില്‍ മുഖം നോക്കുമ്പോള്‍ കാണുന്ന നെറ്റിയിലെ മുറുവിന്റെ പാട്....ബാല്യകാല സ്മരണയായി എപ്പൊഴും എന്നോടൊത്തു ഒര്മിക്കുവാന്‍ കൂടെയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക