
കുമ്മാട്ടിക്കുന്നിന്‍ചരുവിറങ്ങി
പൊന്നാര്യന്‍പാടം നടന്നുകേറി
കാണുന്നിടത്തെല്ലാം പൂവിതറി
ആവണിമാസം വിരുന്നിനെത്തി!
കുരവയുമാര്‍പ്പുവിളികളുമായ്
പൂങ്കുയില്‍ക്കൂട്ടങ്ങള്‍ കാടിറങ്ങി
പോയകാലത്തിന്‍റെ ഓര്‍മകളില്‍
ഓണവില്‍പ്പാട്ടുകാര്‍ നാടുചുറ്റി!
കൈതോലപ്പായും മുറങ്ങളുമായ്
ചന്തയില്‍ ചന്തത്തിലോണമെത്തി
നാടന്‍കളികളും പൂവിളിയും
നാടെങ്ങുമാഘോഷമേളമായി!
പഞ്ഞമാസം പോയ്‌മറഞ്ഞുവല്ലോ
വീണ്ടും കൃഷിക്കാലമെത്തിയല്ലോ
ഞാറ്റടി ചെത്തിയൊരുക്കിടേണം
ഞാറ്റുവേലയെണ്ണി വിത്തിടേണം!