വറീതുമുതലാളിയുടെ തോട്ടത്തില്‍ മത്തായി കൂലിപ്പണി ചെയ്തു കുടുംബത്തെ
പോറ്റി. അദ്ധ്വാനിയായ മത്തായിയെ മുതലാളിക്കു ഇഷ്ടമായി. മത്തായി, അയാള്‍
തന്റെ വസ്തുവകകളോടൊപ്പം തനിക്കൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്
മുതലാളി മനസ്സിലാക്കി. അയാളുടെ മനസ്സില്‍ മറ്റു ചില കണക്കുകൂട്ടലുകളും
പൊന്തിവന്നു. സാറാമ്മ ആരോഗ്യവതിയായ ഒരു മദ്ധ്യവയസ്ക്ക - വളര്‍ന്നു വരുന്ന
രണ്ടു കൗമാരക്കാരികള്‍. മത്തായിയുടെ സമ്പത്താണവര്.
ആത്മാര്‍ത്ഥത
നിറഞ്ഞ ജോലിക്കാരന് മത്തായി മുതലാളിയുടെ പ്രിയപ്പെട്ട ആശ്രിതനായി
മാറുകയായിരുന്നു. മുതലാളിയുടെ എസ്റ്റേറ്റില്‍ അടഞ്ഞുകിടന്ന ഓടിട്ട ഒരു
ചെറിയ വീട് മത്തായിയ്ക്കും കുടുംബത്തിനും വേണ്ടി കൊടുക്കുന്നതില്‍ മുതലാളി
താല്പര്യപ്പെട്ടു. നിഷ്ക്കളങ്കനായ മത്തായി സന്തോഷപൂര്‍വ്വം എസ്റ്റേറ്റിലെ
ആ ഓടിട്ട വീട്ടിലേക്ക് താമസം മാറി. സാറാമ്മ മുതലാളിയുടെ വീട്ടിലെ
ജോലിക്കാരിയായി. സൂസമ്മയും മേരിയും വീണ്ടും പഠിത്തം തുടങ്ങി. സമാധാനവും
സന്തോഷവും നിറഞ്ഞ ഒരു കുടുംബം.
ദിവസങ്ങള്‍ മാസങ്ങളായും മാസങ്ങള്‍
വര്ഷങ്ങളായും നീങ്ങിക്കൊണ്ടിരുന്നു. മുതലാളിയുടെ ഭാര്യ കിടപ്പിലായി.
വീട്ടിലെ പല കാര്യങ്ങളും സാറാമ്മച്ചേടത്തിയുടെ ചുമതലയിലായി.
മുതലാളിയുടെ ഇടയ്ക്കിടെയുള്ള ഒളിഞ്ഞുനോട്ടവും സംസാരരീതിയും
സാറാമ്മയില്‍ അസ്വസ്ഥത ജനിപ്പിച്ചു. മുതലാളിയുടെ വീട്ടിലെ ജോലി
ഉപേക്ഷിച്ചാലോ എന്നുപോലും നിഷ്ക്കളങ്കയായ ആ സ്ത്രീ ചിന്തിച്ചു. അവര്‍ ഒരു
വല്ലാത്ത സംഘര്‍ഷത്തിലാണിപ്പോള്‍.
""ഞാന്‍ എങ്ങിനെ ഇതൊക്കെ തന്റെ
സ്നേഹധനനായ ഭര്‍ത്താവിനെ അറിയിക്കും. മുതലാളിയുടെ കാരുണ്യത്തിലാണ്
ഇപ്പോഴും താമസം. കുട്ടികളുടെ പഠിത്തം.'' അവര്‍ ഗാഢമായ
ചിന്തയിലാണിപ്പോള്‍.
വൈകുന്നേരം വീട്ടിലെത്തിയാല്‍ വല്ലാത്ത ഒരു
മൗനത്തിലാണവര്. ജപമാല എത്തിക്കാന്‍ ഇരിക്കുമ്പോള്‍ പോലും ശ്രദ്ധ
പതറുന്നു. ആദ്യമൊന്നും മത്തായിച്ചന് അതു ശ്രദ്ധിച്ചിരുന്നില്ല. പകല്‍
മുഴുവന്‍ ജോലിചെയ്തു തളര്‍ന്നുവരുന്ന ഭാര്യയോടു അയാള്‍ സ്നേഹപൂര്‍വ്വം
പറഞ്ഞു:- ""സാറാ, നിനക്കു ക്ഷീണമുണ്ടെങ്കില്‍ ഇനി മുതല്‍ മുതലാളിയുടെ
വീട്ടില്‍ ജോലിക്കു പോകണ്ടാ. നമുക്കു ജീവിക്കാനുള്ള വക ഞാന്‍ ജോലി
ചെയ്തുണ്ടാക്കുന്നുണ്ടല്ലോ.''
പാവം സാറാമ്മ. അവര്‍ ഈ
ഭര്‍ത്താവിനോടു എന്തു പറയും. എങ്ങിനെ പറയും.
അതൊരു ശനിയാഴ്ച
ആയിരുന്നു. മത്തായി എസ്റ്റേറ്റിലും സാറാമ്മ മുതലാളിയുടെ വീട്ടിലും
ജോലിക്കായി പൊയ്ക്കഴിഞ്ഞിരുന്നു. സൂസമ്മ ഒരു പുസ്തകം വായിച്ചുകൊണ്ട്
വരാന്തയിലെ അരമതിലില്‍ ഇരിക്കുന്നു. മേരി അയലത്തുള്ള കൂട്ടുകാരുമായി
കളിക്കാനും പോയിരിക്കുന്നു.
മുതലാളി അതാ മുറ്റത്ത്. ഒപ്പം ഒരു
ആശ്രിതനും ഉണ്ട്.
മുതലാളി :- ""എന്താ പെണ്ണേ, രാവിലെ പഠിത്തമാണോ. ഏതു
ക്ലാസ്സിലാ നീ ഇപ്പോള്‍ പഠിക്കുന്നത്.''
സൂസമ്മ ഇരുന്നിടത്തുനിന്നും
ഞെട്ടിയെണീറ്റു. ഭവ്യതയോടെ മൊഴിഞ്ഞു:- ""പത്തില്‍''
മുതലാളി:-
""കൊള്ളാമല്ലോ. (ആശ്രിതനെ നോക്കി കണ്ണിറുക്കി ഒരു ശൃംഗാരച്ചിരി
പാസ്സാക്കിക്കൊണ്ട്) നീ ഈ വര്‍ഷം ജയിക്കുമോ പെണ്ണേ.''
സൂസമ്മ:-
""ജയിക്കും മുതലാളീ''
മുതലാളി:- ""ജയിച്ചിട്ടെന്താ
പ്ലാന്‍''
സൂസമ്മ:- ""അറിയില്ല മുതലാളി, എന്തെങ്കിലും പഠിച്ച് ഒരു ജോലി
നേടണം.''
മുതലാളി:- ""അതിനുവേണ്ടി ഞാന്‍ എന്തുസഹായവും
ചെയ്തുതരും''
സൂസമ്മ:- ""നന്ദി മുതലാളി, മുതലാളിയുടെ ആ നല്ല മനസ്സിന്
ദൈവം മുതലാളിയെ അനുഗ്രഹിക്കും.''
മുതലാളി:- ""നീ ഒരു
സുന്ദരിയാണല്ലോ പെണ്ണേ. ഞാനിതൊക്കെ ചെയ്താല്‍ നീ
എനിക്കെന്തുതരും.''
ആശ്രിതന് മറ്റെന്തോ ആലോചിച്ചുകൊണ്ട്
നടക്കുന്നതുപോലെ പറമ്പിലേക്കു നടന്നു. മുതലാളി
വരാന്തയിലേക്കും.
സൂസമ്മ ആകെ പരിഭ്രമിച്ചു. മുതലാളിയെപ്പറ്റി
നല്ല അഭിപ്രായമല്ല കൂട്ടുകാരില്‍ നിന്നും കേട്ടിരിക്കുന്നത്. ഇനി
എന്തുചെയ്യും.
മുതലാളി:- ""ഈ പുര എന്റേതാണെങ്കിലും ഞാനിതുവരെ
ഉള്ളുകണ്ടിട്ടില്ല. വൃത്തിയായിട്ടൊക്കെ സൂക്ഷിക്കുന്നുണ്ടോ പെണ്ണൈ.''
(ഇതും പറഞ്ഞുകൊണ്ട് അയാള്‍ വീട്ടിനുള്ളിലേക്കു
പ്രവേശിച്ചു.)
സൂസമ്മ:- (വരാന്തയില്‍ മുറിയുടെ വാതുക്കല്
നിന്നുകൊണ്ട്) ""ഉണ്ട് മുതലാളി. ഞങ്ങള്‍ സ്വന്തം വീടു പോലെയാ
സൂക്ഷിക്കുന്നത്.''
മുതലാളി:- ""ഇതു നിന്റെ സ്വന്തമാണെന്നു
വിചാരിച്ചോ. ഇങ്ങ് കേറി വാ. ഞാന്‍ നിന്നെ ഒന്നു കാണട്ടെ.''
സൂസമ്മ:-
(ഭയന്നു വിറച്ചുകൊണ്ട്) ""മുതലാളി, ഇച്ചാച്ചനും അമ്മച്ചീം ഇപ്പോള്‍ ഇവിടെ
ഇല്ല.''
മുതലാളി:- ""എനിക്കറിയാമെടീ പെണ്ണേ. നീ ഇങ്ങു
കേറിവാ.''
സൂസമ്മ പരിഭ്രമിച്ച് മുറ്റത്തേയ്ക്കോടി. ഉറക്കെ:- ""മേരീ,
മേരീ, നീ എവിടെയാ. വേഗം വരൂ.''
മുതലാളി കോപിഷ്ഠനായി
പുറത്തേയ്ക്കിറങ്ങി. സ്വയം പറഞ്ഞു:- ""നന്ദികെട്ട വര്‍ഗ്ഗം. ഞാന്‍
കാണിച്ചുകൊടുക്കാം.''
ഇതിനോടകം മേരി എവിടെയോ നിന്ന് ഓടി ക്കിതച്ച്
മുറ്റത്തെത്തി. കോപിഷ്ഠനായി ഇറങ്ങിപ്പോകുന്ന മുതലാളിയെയും പറമ്പില്‍
നിന്നും ഓടി വരുന്ന ആശ്രിതനെയും കണ്ട് അവള് ഭയന്നു. കരഞ്ഞുകൊണ്ട് അവള്
ആരാഞ്ഞു:- ""ചേച്ചീ എന്തു പറ്റി. ഇവരൊക്കെ എന്താ ഇവിടെ.''
സൂസമ്മ
പൊട്ടിക്കരഞ്ഞുകൊണ്ട് മേരിയെയും കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്കു
നടന്നു.
കരച്ചില് അല്പം അടങ്ങിയപ്പോള്‍ വീടു പൂട്ടി സൂസമ്മയും
മേരിയും കൂടി അവിടെ നിന്നിറങ്ങി, ഇച്ചാച്ചന്റെ അടുത്തേയ്ക്ക്.
കരഞ്ഞുവീര്‍ത്ത കണ്ണുകളും മുഖവുമായി തന്റെ പുത്രികളെ കണ്ട ആ പിതാവിന്റെ ഹൃദയം
പിടഞ്ഞു. അയാള്‍ ഓടി അവരുടെ അടുത്തെത്തി ആകാംക്ഷാപൂര്‍വ്വം ചോദിച്ചു:-
""എന്തുപറ്റി മക്കളെ, പറ, വേഗം പറ.''
സൂസമ്മ:- ""ഇച്ചാച്ചാ (അവള്
വിക്കിവിക്കി പറയാന്‍ ശ്രമിച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു.) ആ
മുതലാളി ഇന്നു വീട്ടില്‍ വന്നിരുന്നു.''
ഇച്ചാച്ചന്:- ""അതിനെന്താ
മോളെ. നമ്മള് അദ്ദേഹത്തിന്റെ സ്ഥലത്തല്ലെ താമസിക്കുന്നെ'' (നിഷ്ക്കളങ്ക
വാക്കുകള്‍)
സൂസമ്മ: ""അതല്ല അപ്പച്ചാ. അയാള്‍ ചീത്തയാ. എനിക്കിനി
വീട്ടിലോട്ടു പോവാന്‍ വയ്യാ.''
ഇച്ചാച്ചന്: - ""എന്തുപറ്റി മോളെ.
മുതലാളി എന്തെങ്കിലും പറഞ്ഞോ.''
മേരി:- ""മുതലാളി ദേഷ്യപ്പെട്ടാ
പോയത്.''
മത്തായിച്ചേട്ടന് കാര്യങ്ങള്‍ എന്തൊക്കെയോ പിടികിട്ടി.
അയാള്‍ മക്കളെ ഇരുവശത്തും ചേര്‍ത്തുകൊണ്ടു അല്പം അകലേയ്ക്കു നടന്നു.
""സാരമില്ല മക്കളേ, ഇച്ചാച്ചന് വഴി ഒണ്ടാക്കാം. തല്ക്കാലം നിങ്ങള്‍
ഇതാരോടും പറയരുത്. അമ്മച്ചി അറിഞ്ഞാല്‍ വിഷമിക്കും.''
കുട്ടികള്‍
രണ്ടുപേരും ചേര്‍ന്ന് ""ഇല്ലിച്ചാച്ചാ, ഞങ്ങള്‍ ആരോടും പറയില്ല. പക്ഷെ
നമുക്കിവിടെ നിന്നും എവിടെങ്കിലും പോവാം.''
ഇച്ചാച്ചന്:- "" പോവാം
മോളെ. ഇപ്പം നിങ്ങള്‍ വീട്ടിലേക്ക് ചെല്ല്. വല്ലതും കഴിക്കണം. വിഷമിക്കരുത്.
ഇച്ചാച്ചന് നേരത്തെ വരാം.''
നിസ്സഹായനായ അയാള്‍ എന്തു
ചെയ്യണമെന്നറിയാതെ, തന്റെ മക്കള്‍ പോകുന്ന വഴിയെ നോക്കിനിന്നു. അവര്‍
കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ മറ്റു ജോലിക്കാരോടൊപ്പം എത്തിയെങ്കിലും
മനസ്സില്‍ വല്ലാത്ത ഒരസ്വസ്ഥത. വലിയ വീട്ടിലെ മുതലാളിയെപ്പറ്റി പലതും
കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മക്കളോടു ഇങ്ങിനെ അയാള്‍ പെരുമാറുമെന്നു
കരുതിയില്ല.
അടുത്ത ചില ദിവസങ്ങള്‍ വലിയ സംഭവങ്ങളൊന്നുമില്ലാതെ
കടന്നുപോയി. ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ സമയം. വലിയവീട്ടിലെ ഒരു ഭൃത്യന്
മത്തായിയെ കാണാന്‍ വന്നു:- ""മത്തായിച്ചേട്ടന് ബംഗ്ലാവിലേക്കു വരാന്‍
മുതലാളി വിളിക്കുന്നു.''
മത്തായിയുടെ ഉള്ളില്‍ തീ ആളി. അയയില്‍ കിടന്ന
തോര്‍ത്തെടുത്ത് തോളിലിട്ട് അയാള്‍ ഭൃത്യനോടൊപ്പം വലിയ വീട്ടിലേക്കു
നടന്നു.
മുതലാളി വരാന്തയിലുള്ള ചാരുകസാലയില്‍ വിശ്രമിക്കുന്നു.
മത്തായിയോട്:-
""എടോ എന്തൊക്കെയുണ്ട്
വിശേഷങ്ങള്‍''
മത്തായിയുടെ മനസ്സില്‍ ഉയര്‍ന്നുവന്ന കോപം
അടക്കി.
""ഒന്നുമില്ല മുതലാളി, ഇങ്ങിനെയൊക്കെ
കഴിയുന്നു.''
മുതലാളി:- ""താനിപ്പോള്‍ കുറച്ചുനാളായില്ലേ ആ
പുരയില്‍ താമസിക്കുന്നു. എന്നാ ഇനി അവിടുന്നു മാറുന്നേ. എനിക്ക്
റബ്ബര്‍ഷീറ്റ് അടുക്കാന്‍ ആ പുര ആവശ്യമുണ്ട്.''
മത്തായി:- ""ഞങ്ങള്‍
എങ്ങോട്ടുപോകും മുതലാളീ. കുറച്ചുനാള്‍ കൂടി....എന്റെ പിള്ളേരുടെ പഠിത്തം
ഒന്നു കഴിയുന്നതുവരെ....''
മുതലാളി:- ""എന്നിട്ടു ഞാന്‍ റബ്ബര്‍ഷീറ്റു
വച്ചാല്‍ മതിയോ.''
മത്തായിക്ക് അതിനുത്തരമില്ല. അല്ലെങ്കിലും ആ
നാട്ടില്‍ നിന്നു തന്നെ മാറണമെന്ന് അയാള്‍ ആഗ്രഹിച്ചു
തുടങ്ങിയിരിക്കുന്നു. മറുപടി ഒന്നും പറയാതെ അയാള്‍
പതുങ്ങിനിന്നു.
മുതലാളി:- ""ഇപ്പോള്‍ പൊയ്ക്കോ. ഒരു മാസത്തെ അവധി തരാം.
അതിനുള്ളില്‍ ഭാര്യേം മക്കളേം കൂട്ടി ഇറങ്ങിക്കൊള്ളണം.''
വിങ്ങിയ
ഹൃദയവുമായി, പക ഉയരുന്ന മനസ്സുമായി അയാള്‍ ഇറങ്ങിനടന്നു. അയാള്‍ ആകെ
തളര്‍ന്നിരുന്നു.
വീട്ടിലെത്തിയ അയാള്‍ കയറിക്കിടന്നു. അയാളുടെ
മാനസ്സികനില അയാളുടെ ശരീരത്തെ തളര്‍ത്തിയിരുന്നു. പിറ്റെദിവസം ജോലിക്കു
പോകാന്‍ സാധിച്ചില്ല. അയാളെ ശുശ്രൂഷിക്കാന്‍ സാറാമ്മയും ബംഗ്ലാവില്‍ ജോലിക്കു
പോകാതെ അയാളോടൊപ്പം വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടി. ദിവസങ്ങള്‍ കൊഴിഞ്ഞു
വീണുകൊണ്ടിരുന്നു.
(തുടരും)