Image

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുറത്തു നമസ്‌കാരം ജനുവരി 24 ന്; ഫാ. ജോസ് തറക്കല്‍ ; ഫാ. ജോസ് തറക്കല്‍ മുഖ്യ കാര്‍മ്മികന്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 20 January, 2024
ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുറത്തു നമസ്‌കാരം ജനുവരി 24 ന്; ഫാ. ജോസ് തറക്കല്‍ ; ഫാ. ജോസ് തറക്കല്‍ മുഖ്യ കാര്‍മ്മികന്‍

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ പുറത്തുനമസ്‌കാരവും മൂന്നു നോയമ്പ് ആചരണത്തിന്റെ സമാപനവും ജനുവരി 24 ബുധനാഴ്ച വൈകിട്ട് നടത്തപ്പെടും. ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. ജോസ് തറക്കല്‍ പുറത്തു നമസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജെനറാളും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍: തോമസ് മുളവനാല്‍ സന്ദേശം നല്‍കും. കേരളത്തിലെ അതിപുരാതനമായ കടുത്തുരുത്തി ക്‌നാനായ വലിയപള്ളിയില്‍ മൂന്നു നോയമ്പ് ആചരണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തിവരുന്ന പുറത്തുനമസ്‌കാരം, ഒരു ജനതയുടെ ആത്മീയ ഉണര്‍വ്വിന്റെയും പാരമ്പര്യത്തിന്റെയും ഭാഗം എന്ന നിലക്ക് നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി നടത്തപ്പെട്ടത് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദൈവാലയത്തിലായിരുന്നു. പത്തുവര്‍ഷക്ക് മുന്‍പ് നോര്‍ത്ത് അമേരിക്കയില്‍ ആരംഭിച്ച ഈ പാരമ്പര്യം എല്ലാ വര്‍ഷവും മൂന്നു നോയമ്പിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു.

ഇത്തവണത്തെ മൂന്നു നോയമ്പാചരണത്തിന്റെയും പുറത്തു നമസ്‌കാര ശുശ്രൂഷകളുടെയും നടത്തിപ്പിന് വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, പാരിഷ് സെക്രട്ടറി സി. സില്‍വേരിയസ് എസ്.വി.എം. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ബിനു പൂത്തുറയില്‍, നിബിന്‍ വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. ചിക്കാഗോയിലെ കടുത്തുരുത്തി വലിയപള്ളി ഇടവകാംഗങ്ങള്‍ പുറത്തു നമസ്‌കാരത്തിന് പ്രസുദേന്തിമാരായിരിക്കും. നൂറ്റാണ്ടുകളായി അനുഗ്രഹവര്‍ഷം ചൊരിയുന്ന കടുത്തുരുത്തിയിലെ പുറത്തുനമസ്‌കാരം വീണ്ടും ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുനര്‍ജനിക്കുമ്പോള്‍, മൂന്നു നോയമ്പിന്റെ സമാപന ശുശ്രൂഷകളിലും പുറത്തു നമസ്‌കാരത്തിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവകയ്ക്ക് വേണ്ടി വികാരി ഫാ.സിജു മുടക്കോടില്‍ അറിയിച്ചു. രോഗികളും പ്രായം ചെന്നവരും വിദൂരസ്ഥരുമായ ഇടവകാംഗങ്ങള്‍ക്ക് വേണ്ടി ശുശ്രൂഷകള്‍ തത്സമയം കെവിടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക