ബെയ്ജിങ്: ചൈനയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു.
കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്.
പനി ബാധിച്ച് ചികിത്സയിലായിരുന്നു. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാര്‍ ടെക്‌സ്റ്റൈല്‍സ് ഉടമ ഗോപാലകൃഷ്ണൻനായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. തിങ്കളാഴ്ച മരണപ്പെട്ടുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.
ചൈന ജീൻസൗ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു രോഹിണി. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് വാര്‍ഡിലാണ് രോഹിണിയുടെ വീടുള്ളത്. കുഴിത്തുറയില്‍ ബ്ലൂസ്റ്റാര്‍ ടെക്സ്റ്റൈല്‍സ് നടത്തുന്ന അശോകന്‍-ജയ ദമ്ബതികളുടെ ഏക മകളാണ്.
ഒരാഴ്ചയായി പനിയായിരുന്നു. നിരന്തരം വീട്ടിലേക്ക് വിളിക്കുകയും വോയിസ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച്ച അര്‍ദ്ധരാത്രിയിലാണ് അവസാന മെസ്സേജ് വന്നത്. "തീരെ വയ്യ. ആശുപത്രിയിലേക്ക് പോവുകയാണ്. ഡ്രിപ്പ് ഇടണം" ഇതായിരുന്നു സന്ദേശം. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്. വെന്റിലേറ്ററിലാണ് എന്ന വിവരം പറഞ്ഞിരുന്നില്ല. ആശുപത്രി കിടക്കയില്‍ മകള്‍ കിടക്കുന്ന വീഡിയോ ദൃശ്യമാണ് കൂട്ടുകാര്‍ വീഡിയോ കോളില്‍ വീട്ടുകാരെ കാണിച്ചത്. വീട്ടില്‍ നിന്നും നാലുപേര്‍ ചൈനയിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് മരിച്ചതായി ഇന്നലെ വൈകീട്ട് വിവരം ലഭിക്കുന്നത്.
"മകളുടെ പഠിത്തത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ ലോണ്‍ എടുത്തതിനെ തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. ഈയിടെ വീടിന് ജപ്തി ഭീഷണിയും വന്നിരുന്നു. കുറച്ച് പണം അടച്ചാണ് ജപ്തി ഒഴിവാക്കിയത്. മകളുടെ പഠിത്തത്തിലായിരുന്നു വീട്ടുകാരുടെ മുഴുവന്‍ ശ്രദ്ധയും. അതുകൊണ്ട് തന്നെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത മരണമാണിത്. നാട്ടിലും വല്ലാത്ത നടുക്കമാണ്, രോഹിണിയിലായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും-കുന്നത്തുകാല്‍ നിലമാമൂട് വാര്‍ഡ് കൗണ്‍സിലര്‍ എ.ആര്‍.വിജിമോള്‍ പറയുന്നു