വനാതിർത്തി മേഖലയായ വയനാട് മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പ്രജീഷ്(36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.
ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയപ്പോഴാണ് പ്രജീഷ് കടുവയുടെ മുന്നിൽ പെട്ടതെന്നാണ് കരുതുന്നത്. കാണാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു.
രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികൾക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വർഷമാദ്യം മാനന്തവാടി പുതുശ്ശേരിയിൽ കർഷകനായ തോമസ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തിൽ മറ്റൊരാൾക്ക് കൂടി വയനാട്ടിൽ ജീവൻ നഷ്ടമാകുന്നത്.