സാമ്പത്തിക തട്ടിപ്പു കേസിന്റെ വിചാരണ നീട്ടണമെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപേക്ഷ ന്യൂ യോർക്കിലെ അപ്പീൽ കോടതി തള്ളി. ആസ്തികൾ പെരുപ്പിച്ചു കാട്ടി തട്ടിപ്പു നടത്താൻ ശ്രമിച്ചു എന്നതാണ് ട്രംപിന്റെയും പുത്രന്മാരുടെയും പേരിലുള്ള കേസ്. ട്രംപ് ഓർഗനൈസേഷന്റെ ഇടപാടുകൾ സംബന്ധിച്ച കേസിൽ ഇതോടെ അദ്ദേഹം വിചാരണ നേരിടുമെന്ന് ഉറപ്പായി.
തട്ടിപ്പു നടത്തി എന്നു തെളിവുള്ളതിനാൽ വിചാരണ ആരംഭിക്കാൻ തീരുമാനിച്ച ജഡ്ജ് ആർതർ എങ്ങോറോണിന്റെ ചൊവാഴ്ച വന്ന തീർപ്പിനു എതിരെയാണ് ട്രംപ് അപ്പീൽ നൽകിയത്. ട്രംപിന്റെ ന്യൂ യോർക്ക് സംസ്ഥാനത്തെ ബിസിനസ് ലൈസൻസ് റദ്ദാക്കാനും ജഡ്‌ജ് ഉത്തരവിട്ടിട്ടുണ്ട്.
വിചാരണ വൈകിക്കാനും ട്രംപിന് എതിരായ പല ആരോപണങ്ങളും തള്ളിക്കളയാനും അപ്പീലിൽ ശ്രമം നടത്തി. അപ്പീൽ തള്ളിയതോടെ, തിങ്കളാഴ്ച വിചാരണ ആരംഭിക്കാം എന്നതാണ് സ്ഥിതി.
ചുട്ട്കന്റെ മുന്നിൽ
അതേ സമയം, വാഷിംഗ്‌ടണിൽ 2020 തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിന്റെ വിചാരണ നീട്ടി കിട്ടാനും ട്രംപ് അപേക്ഷ നൽകി. ഡിസ്‌ട്രിക്‌ട് ജഡ്ജ് ടാന്യ ചുട്ട്കനു അപേക്ഷ പരിഗണിക്കേണ്ടത്.
കൂടുതൽ 'ഗവേഷണം' നടത്താൻ തങ്ങൾക്കു സമയം നൽകണം എന്നാണ് ട്രംപിന്റെ അഭിഭാഷകർ വാദിക്കുന്നത്. ഒക്ടോബർ 9 നാണു വിചാരണയ്ക്കു മുൻപുള്ള രേഖകൾ ട്രംപ് സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിച്ചാൽ അത് ഡിസംബർ 8 വരെ നീളും.
ജോർജിയയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് ശ്രമം നടത്തി എന്ന കേസ് ഫെഡറൽ കോടതിയിലേക്കു മാറ്റണമെന്ന ആവശ്യം അദ്ദേഹം ഉപേക്ഷിച്ചതായി അഭിഭാഷകൻ സ്റ്റീവ് സാഡോവ് അതിനിടെ അറിയിച്ചു. ഫുൾട്ടൺ കൗണ്ടി സുപ്പീരിയർ കോടതിയിൽ നിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം കൊണ്ടാണ് അപേക്ഷ ഉപേക്ഷിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ 18 കൂട്ടു പ്രതികളിൽ ചിലർ കോടതി മാറ്റത്തിനു ശ്രമിക്കുന്നുണ്ട്. ഫെഡറൽ കോടതിയിൽ വിചാരണ രഹസ്യമായാണ് നടത്താറ്. സംസ്ഥാന കോടതിയിൽ മാധ്യമങ്ങളെയും ക്യാമറയും അനുവദിക്കും.
New York court rejects Trump appeal