കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. 2019 കൊവിഡ് കാലത്ത് പൊലീസിന്റെ ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു.
ഈ സംഭവത്തിൽ പൊലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ചു കൊണ്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്.
കേസിനെക്കുറിച്ചുള്ള എഫ്ഐആർ പൊലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന് പോലും എഫ് ഐ ആർ കൈമാറിയില്ല. എഫ്ഐആർ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു അഭിഭാഷകൻ പോലീസിന് പരാതി നൽകി. ഷാജൻ സ്കറിയെക്കെതിരെ പുതിയ കേസെടുത്തുവെന്നും രഹസ്യ അറസ്റ്റിനു പോലീസ് നീക്കമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അതേസമയം അറസ്റ്റ് തടയാൻ ഷാജൻ സ്കറിയ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു.