സങ്കേതിക തകരാറിനെത്തുടർന്ന്, ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിനു മുൻപു ലക്ഷ്യം കാണുമെന്നു പ്രവചിച്ച റഷ്യൻ ചാന്ദ്ര ദൗത്യത്തിൽ അനിശ്ചിതത്വം. ലൂണ25 ൻ്റെ ലാൻഡിങിനു മുന്നേയുള്ള ഭ്രമണപഥ മാറ്റം നടക്കേണ്ടത് പൂർത്തിയാക്കാൻ പേടകത്തിനു സാധിച്ചിട്ടില്ല. ഇന്നലെ ഇന്ത്യൻ സമയം 4.40 ന് നടക്കേണ്ടതായിരുന്നു അത്. സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്നം പരിശോധിച്ചു വരികയാണെന്നുമാണ് റഷ്യയുടെ ഔദ്യോഗിക പ്രതികരണം. ഇന്ത്യയുടെ ചന്ദ്രയാൻ വിക്ഷേപണത്തിനു ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് റഷ്യയുടെ ലൂണ25 വിക്ഷേപിച്ചത്. എന്നാൽ സമയം കുറച്ചു മതിയാകുന്ന ഭ്രമണപഥമാണ് ലൂണയ്ക്കു വേണ്ടി റഷ്യ തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് ഒരു വെല്ലുവിളിയാകും എന്ന മട്ടിൽ വാർത്തകളും പ്രചരിച്ചിരുന്നു. കണക്കുകൂട്ടൽ അനുസരിച്ച് ചന്ദ്രയാൻ 3ചന്ദ്രോപരിതലത്തിൽ എത്തുംമുൻപ് ലൂണ25 ചന്ദ്രനെ സ്പർശിക്കുകയും ചെയ്യുമായിരുന്നു. ആഗസ്റ്റ് 11 ന് വിക്ഷേപിച്ച ലൂണ ആഗസ്റ്റ് 21 ആണ് ചന്ദ്രനിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.
നിലവിൽ റഷ്യൻ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല
അതേ സമയം ചന്ദ്രയാൻ 3 ലാൻഡറിൻ്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായി. പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യൻ ദൗത്യം വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് എത്തിയത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്നും 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവുള്ള ഭ്രമണപഥത്തിലെത്തി. ഇനി സോഫ്റ്റ് ലാൻഡിങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23 ന് വൈകിട്ട് 5:45 നാണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ തുടങ്ങുക.