പൂവിടാതെ നിൽക്കുന്ന ചെടിയെ വെറുതെ കളയാതെ നമ്മൾ അതിന് വെള്ളവും വളവും നൽകി പരിചരിക്കും.
പക്ഷെ പൂവണിയാത്ത പ്രേമത്തിൽ എന്തിനാകും ആ പ്രണയം വലിച്ചു പറിച്ചു കളയുന്നത്?
പ്രണയ വിലാസം സംവിധാനം ചെയ്ത നിഖില്‍ മുരളിക്ക് 'ദാ പിടിച്ചോ ' ഞാനെന്ന ജ്യൂറിയുടെ പ്രത്യേക പരാമർശം .ജ്യോതിഷ് , എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മെയിൻ ക്യാരക്ടേഴ്സ് താമസിക്കുന്ന വീടിന്റെ ശ്രീവിലാസം എന്ന നെയിം ബോർഡ് സിനിമയുടെ പേരായി മാറുന്ന വിഷ്വൽ പൊളിച്ചു .
സുഹൈൽ കോയ, മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന് ,ജി വേണുഗോപാല്‍ പാടിയ
'കരയാൻ മറന്നു നിന്നോ' എന്ന ഗാനമുൾപ്പടെ 'പ്രണയവിലാസ'ത്തിൻ്റെ സംഗീതം മൊത്തം ഗംഭീരം.
അർജുൻ അശോകൻ,മനോജ് കെ.യു
അനശ്വര രാജൻ,മമിത ബൈജു, തുടങ്ങി ആ പൂച്ച വരെ apt ആയിരുന്നെങ്കിലും ഹക്കീം ഷായുടെ ഭാവപ്പകർച്ച കണ്ടില്ലെന്ന് നടിക്കാനാവില്ല .മുമ്പ് പലപ്പോഴും പലതിലും കണ്ടിട്ടുണ്ടെങ്കിലും ഹക്കീം നിങ്ങൾ ഒരു സംഭവമാണെന്നു ഇപ്പോഴാ മനസ്സിലായെ!.
തൻ്റെ ഭാര്യയുടെ പ്രണയം കണ്ടെത്തിയ ശേഷം മകനായ അർജുൻ അശോകനെ നോക്കി 'ഇവനെൻ്റെ മുടിയല്ലല്ലോ ' എന്നു പിറുപിറുക്കുന്ന മനോജ്. ഭാര്യയുടെ കാമുകൻ ഫുട്ബോൾ കളിച്ചിരുന്ന മൈതാനത്തിലേക്ക് കാമുകനും തൻ്റെ മകനും ജനാല വഴി ചാടി ഇറങ്ങുമ്പോൾ അവരെ അനുഗമിച്ചെങ്കിലും മാറാല പിടിച്ചിരിക്കുന്ന പാളികൾ അസ്വസ്ഥത സൃഷ്ടിക്കുകയും അയാൾ കതകിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങുകയും ചെയ്യുന്നു.മനസ്സിൻ്റെ ഏതോ കോണിൽ കൊരുത്തിരിക്കുന്ന പൊടിയേയും മാറാലയേയും തുടച്ചു നീക്കാനുള്ള പുളളിയുടെ വിമുഖതയെയാകാം അത് സൂചിപ്പിക്കുന്നത്.ചിരിക്കാനും ചിന്തിപ്പിക്കാനും ഇങ്ങനെ ചില മുഹുർത്തങ്ങൾ നൽകിയ അണിയറ പ്രവർത്തകർക്കെല്ലാം നന്ദി .
KR മീര , 'മീരാസാധു 'വിൽ എഴുതിയിട്ടുണ്ട് '' പാൽ പോലെയാണ് പ്രണയം. നേരത്തോട് നേരം കഴിഞ്ഞാൽ പിരിയും, പുളിക്കും, വിഷമാകും.'' അതുകൊണ്ട് തന്നെ ഈ പ്രണയ വിലാസം സകലർക്കും ദഹിക്കുമോന്നുറപ്പില്ല! എന്നാലും പൈങ്കിളിപേര് കേട്ട് സിനിമയെ underestimate ചെയ്ത എനിക്ക് പടം നല്ല ഇഷ്ടമായി. നായിക കഥാപാത്രം ചോദിക്കും പോലെ 'പൈങ്കിളിക്കെന്താ കൊയപ്പം!'
എന്നും സഫലമാകാത്ത പ്രണയങ്ങളാണല്ലോ ഇതിഹാസങ്ങളും പ്രണയവിലാസങ്ങളുമായി മാറുന്നത് !!