ആയിരക്കണക്കിന് മധ്യ അമേരിക്കൻ കുടിയേറ്റക്കാരാണ് അടുത്ത ദിവസങ്ങളിൽ തെക്കൻ അതിർത്തിയിലൂടെ യു എസിൽ ഒഴുകിയെത്തുന്നത്. ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും ഉണ്ടെന്നത് സർക്കാർ ഏജന്റുമാരെ അതിശയിപ്പിക്കുന്നു.
അതിർത്തി കടക്കാൻ ശ്രമിക്കുന്നവരിൽ പലർക്കും യുഎസിൽ പ്രവേശിക്കാമെന്ന് മെക്സിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതിർത്തിയുടെ മെക്സിക്കൻ ഭാഗത്ത് രണ്ട് വർഷം മുമ്പ് സ്ഥാപിച്ച ക്യാമ്പിൽ, ചില അഭയാർഥികളോട് അവരുടെ കേസ് വീണ്ടും പരിഗണിക്കാമെന്നും, അഭയാർഥി പ്രക്രിയയ്ക്കായി കാത്തിരുന്നാൽ യുഎസിൽ പ്രവേശിക്കാമെന്നും പറഞ്ഞിരുന്നതായി സിബിഎസ് റിപ്പോർട്ടിൽ പറയുന്നു.
യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാർ സ്ഥാപിച്ച ക്യാമ്പുകൾ അടയ്ക്കാൻ മെക്സിക്കൻ അധികൃതർ പണ്ടേ ശ്രമിച്ചിരുന്നു.
മധ്യ അമേരിക്കൻ രാജ്യങ്ങളിലെ അസ്ഥിരതയും കോവിഡ് നിരക്കും ബൈഡൻ ഭരണകൂടം ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തുന്നുവെന്ന ധാരണയും കാരണമാണ് ഇത്രയധികം ആളുകൾ എത്തുന്നത്.
മാതാപിതാക്കൾ ഇല്ലാതെ പ്രതിദിനം 350 കുട്ടികൾ യുഎസിലേക്ക് കടക്കുന്നതായി അതിർത്തി പട്രോളിംഗ് ഏജന്റുമാർ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ചിത്, നാലിരട്ടിയിലധികം വരും.
പ്രായപൂർത്തിയാകാത്തവരെ പാർപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഫെഡറൽ ഏജൻസിയായ ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റിൽമെന്റ്, പ്രതിദിനം ശരാശരി 337 കുട്ടികളെ പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞു. ജനുവരിയിൽ, ഏജൻസിയുടെ അഭയകേന്ദ്രങ്ങളിൽ 4,000 ൽ അധികം പ്രായപൂർത്തിയാകാത്ത കുട്ടികളാണ് യുഎസിൽ എത്തിയത് , ഡിസംബർ മുതൽ 19 ശതമാനം വർധന. ആരും ഒപ്പമില്ലാത്ത കുട്ടികളെ 72 മണിക്കൂറിനുള്ളിൽ ആരോഗ്യ-മനുഷ്യ സേവന വകുപ്പിന് കൈമാറണമെന്നാണ് നിയമം. എച്ച്എച്ച്എസിന്റെ സംരക്ഷണയിൽ നിലവിൽ 7,700 കുട്ടികളുണ്ട്.