ഇരുന്നൂറിലേറെ മെത്രാന്മാര്‍ ഒന്നിച്ചണിനിരക്കുക. അതും, കോട്ടയം ജില്ലയിലെ പാലാ
പോലൊരു ചെറിയ മുനിസിപ്പല്‍ നഗരത്തില്‍! യഥാര്‍ഥത്തില്‍ ഒരാഴ്‌ചത്തേക്ക്
ഇന്ത്യയുടെ വത്തിക്കാനായി മാറുകയാണു പാലാ. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള
237 കത്തോലിക്കാ മെത്രാന്മാരാണ് സി.ബി.സി.ഐ എന്ന കാത്തലിക് ബിഷപ്‌സ്
കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ 31-ാമത് സമ്മേളനത്തിന്
എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇന്ത്യന്‍ ക്രൈസ്‌തവരില്‍ അംഗസംഖ്യകൊണ്ട് ഒന്നാം
സ്ഥാനത്തു നില്‍ക്കുന്ന കത്തോലിക്കരും അവരെത്തുടര്‍ന്ന് ആകമാന ക്രൈസ്‌തവ
ന്യൂനപക്ഷവും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തു നിലപാടു സ്വീകരിക്കുമെന്ന്
രാജ്യം ഉറ്റുനോക്കുന്ന സന്ദര്‍ഭത്തിലാണ് സമ്മേളനം.
പാലാ,
ചങ്ങനാശേരിയെപ്പോലെയോ എറണാകുളത്തെപ്പോലെയോ അതിരൂപതയൊന്നുമായിട്ടില്ലെങ്കിലും അത്ര
ചെറിയ രൂപതയൊന്നുമല്ല. 30 അതിരൂപതകള്‍ ഇന്ത്യയൊട്ടാകെയുള്ള കത്തോലിക്കാസഭയ്‌ക്ക്
ആകമാനമുള്ള 237 മെത്രാന്മാരില്‍ 23 പേരെയും സംഭാവന ചെയ്‌തിട്ടുള്ള രൂപതയാണു പാലാ.
2500 വൈദികരെയും 25,000 കന്യാസ്‌ത്രീകളെയും രൂപത തെരഞ്ഞെടുത്ത് കേരളത്തിലും
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും സേവനത്തിനു നിയോഗിച്ചു. പാലാ രൂപതയില്‍ തന്നെയുള്ള
കൊഴുവനാല്‍ നെപ്യുംസാന്‍സ് പള്ളിയാണ് ഏറ്റവുമധികം വൈദികരെയും കന്യാസ്‌ത്രീകളെയും
സൃഷ്‌ടിച്ചുകൊണ്ട് ചരിത്രത്തില്‍ പുതിയൊരു റിക്കാര്‍ഡ് സ്ഥാപിച്ചത്.
എല്ലാറ്റിനുമുപരി, ഇന്ത്യയിലെ ഏക വിശുദ്ധ അല്‍ഫോന്‍സാമ്മ തന്റെ
സന്യസ്‌തജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചതും ഒടുവില്‍ ലോകത്തോടു
വിടവാങ്ങിയതും രൂപതയിലെ ഭരണങ്ങാനത്താണല്ലോ.
സി.ബി.സി.ഐയുടെ ഒരു അഖിലേന്ത്യാ
സമ്മേളനത്തിന് കേരളം വേദിയാകുന്നത് ഇത് അഞ്ചാം തവണയാണ്. എറണാകുളം, കോട്ടയം
(വടവാതൂര്‍ സെമിനാരി), തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇതിനുമുമ്പു
നടന്ന സമ്മേളനങ്ങള്‍. ഏറ്റവുമൊടുവില്‍, ബാംഗളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍
കോളജിലും സി.ബി.സി.ഐ സമ്മേളനം അരങ്ങേറി. പക്ഷേ, മുമ്പൊരിക്കലും ഉണ്ടാകാത്ത
രീതിയില്‍ ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് പാലാ സമ്മേളനം
നടക്കുന്നത്.
പാലായില്‍ എത്തിച്ചേര്‍ന്ന മെത്രാന്മാരില്‍ മൂന്നു
കര്‍ദിനാള്‍മാരും മേജര്‍ ആര്‍ച്ച്‌ബിഷപ്പുമാരും ആര്‍ച്ച്‌ബിഷപ്പുമാരും
ഉള്‍പ്പെടുന്നു. മുംബൈയിലെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് സംഘടനയുടെ
ഇപ്പോഴത്തെ പ്രസിഡന്റ്. തിരുവനന്തപുരം ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ ബസേലിയോസ്
മാര്‍ ക്ലീമിസ് ബാവയും ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റവും വൈസ്
പ്രസിഡന്റുമാരാണ്; ആര്‍ച്ച്‌ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ സെക്രട്ടറി
ജനറലും.
ചരിത്രവും സംസ്‌കാരവും സമഞ്‌ജസമായി സമ്മേളിക്കുന്ന പാലാ പട്ടണത്തെ
പരിരംഭണം ചെയ്യുന്ന മീനച്ചിലാറിന്റെ തീരത്ത് മനോഹരമായി രൂപകല്‌പന ചെയ്‌ത
അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് സമ്മേളനത്തിന്
ആതിഥ്യമരുളുന്നത്. എറണാകുളം അതിരൂപതയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പും കര്‍ദിനാളുമായ
മാര്‍ ജോര്‍ജ് ആലഞ്ചേരി ആതിഥേയരില്‍ ഒന്നാമന്‍. 2000ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച
പാലാ രൂപതയുടെ മൂന്നാമത്തെ മെത്രാന്‍ (മാര്‍ സെബാസ്റ്റ്യന്‍ വയലിലിനും മാര്‍ ജോസഫ്
പള്ളിക്കാപറമ്പിലിനും ശേഷം) മാര്‍ ജോര്‍ജ് കല്ലറങ്ങാട്ട് തൊട്ടടുത്തു
നില്‍ക്കുന്നു.
സര്‍വമത സാഹോദര്യത്തിന്റെ സംഗമവേദിയാണ് സമ്മേളനനഗരം.
മീനച്ചിലാറിന്റെ ഓരത്തു നില്‌ക്കുന്ന ബിഷപ്‌സ് ഹൗസിനും ആയിരം വര്‍ഷത്തെ
ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യംവഹിച്ച കത്തീഡ്രലിനും, രൂപത ജന്മംകൊണ്ട 1950ല്‍
സ്ഥാപിച്ച സെന്റ് തോമസ് കോളജിനും, തൊട്ടുപിന്നാലെ വന്ന അല്‍ഫോന്‍സാ കോളജിനും
നടുമുറ്റത്താണ് സമ്മേളനവേദി. ഗൗണമഹര്‍ഷിയുടെ കുടമുരുണ്ട് ജലമൊഴുകി രൂപം
പ്രാപിച്ചതാണ് മീനച്ചിലാര്‍ എന്നാണ് ഐതിഹ്യം. പള്ളി പണിയാന്‍ സഹായിച്ച മീനച്ചില്‍
കര്‍ത്താക്കന്മാരുടെ പിന്‍തലമുറയാണ് ഇന്നും പള്ളിപ്പെരുന്നാളിനു കൊടിമരം
എത്തിക്കുന്നതെന്ന സത്യം പാലായിലെ ഹൈന്ദവ-ക്രൈസ്‌തവ സാഹോദര്യത്തിന്റെ രോമാഞ്ചജനകമായ
കഥ പറയുന്നു.
മീനച്ചിലാറിന്റെ ഒരുവശത്ത് ബിഷപ്‌സ് ഹൗസും എതിര്‍ദിശയില്‍
പ്രസിദ്ധമായ കടപ്പാട്ടൂര്‍ ക്ഷേത്രവുമാണ്. ക്ഷേത്രത്തില്‍ പുലര്‍ച്ചെയുണ്ടാകുന്ന
വെടിയൊച്ച കേട്ടാണ് താന്‍ എന്നും ഉണരുന്നതെന്ന് ബിഷപ് മാര്‍ കല്ലറങ്ങാട്ട്
പറയുന്നു. ``മതാത്മകതയും ദേശീയതയും ഒരേപോലെ സമ്മേളിച്ചിരിക്കുന്ന ഒരു ദേശമാണു പാലാ.
എല്ലാ മതങ്ങളും സംസ്‌കാരങ്ങളും ഇവിടെ സംഗമിക്കുന്നു. അതുകൊണ്ട് ഇന്ത്യയിലെ എല്ലാ
മെത്രാന്മാരെയും സ്വീകരിക്കാന്‍ പാലാ നഗരം എന്തുകൊണ്ടും അര്‍ഹമാണ്'' -അദ്ദേഹം
പറഞ്ഞു.
അതിഥികള്‍ക്ക് രൂപതയിലെ പ്രധാന ആരാധനാലയങ്ങളിലും
തീര്‍ഥാടനകേന്ദ്രങ്ങളിലും സന്ദര്‍ശനമൊരുക്കാന്‍ ആതിഥേയര്‍ പ്രത്യേകം ക്രമീകരണം
ചെയ്‌തിട്ടുണ്ട്. കത്തീഡ്രല്‍, അരുവിത്തുറ, രാമപുരം, മുട്ടുചിറ, ചേര്‍പ്പുങ്കല്‍,
വടവാതൂര്‍, മാന്നാനം എന്നിവിടങ്ങളിലാണ് സന്ദര്‍ശനങ്ങള്‍. കര്‍ദിനാള്‍മാര്‍
മാറിമാറി അല്‍ഫോന്‍സാ കുടീരത്തിന്റെ മുമ്പാകെയും ആരാധന നയിക്കും.
``ഇതു
ഞങ്ങള്‍ക്കൊരു മഹത്തായ ബഹുമതിയാണ്'' -വിശിഷ്‌ട സന്ദര്‍ശനത്തിനു ചുക്കാന്‍
പിടിക്കുന്ന സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കുര്യന്‍ മറ്റം
`ഇ-മലയാളി' യോടു പറഞ്ഞു. ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം കോളജില്‍നിന്നു
വിടവാങ്ങിയശേഷം പഞ്ചാബില്‍ ഒരു ക്രിസ്‌ത്യന്‍ കോളജിനു തറക്കല്ലിട്ടു
വളര്‍ത്തിയെടുത്ത ആളാണ്. മടങ്ങിയെത്തിയശേഷം മാതൃരൂപതയിലെ യുവജനങ്ങളെ നയിക്കുന്ന
ചുമതല വീണുകിട്ടി.
അല്‍ഫോന്‍സാ കുടീരത്തില്‍ സന്ദര്‍ശനത്തിനു
ക്രമീകരണങ്ങളൊരുക്കാന്‍ ഡോ. മറ്റവും സഹപ്രവര്‍ത്തകരും എത്തിയ വേളയില്‍ ഈ ലേഖകനും
അപ്രതീക്ഷിതമായി അവിടെ ചെന്നുപറ്റി. അവിടെ ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ ഒരത്ഭുത
മനീഷി അതാ നില്‍ക്കുന്നു - അല്‍ഫോന്‍സാമ്മയുടെ കൂടെ കഴിയുകയും അവര്‍
പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ പഠിക്കുകയും ഒടുവില്‍ അവിടെ പഠിപ്പിക്കുകയും ചെയ്‌ത
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ ജെസി തെരേസ് മണ്‌ഡപത്തില്‍. 76
വയസിന്റെ ആലസ്യമൊന്നും ഇല്ലാതെ അല്‍ഫോന്‍സാമ്മയെപ്പോലെതന്നെ ചുറുചുറുക്കോടെ
ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ട സിസ്റ്റര്‍ തെരേസ്;
പക്ഷേ,
അല്‍ഫോന്‍സാമ്മ തന്നേക്കാള്‍ സുന്ദരിയും തന്നേക്കാള്‍ ഉയരമുള്ളവളുമായിരുന്നുവെന്ന്
ഓര്‍ക്കുന്നു. മണ്‌ഡപത്തില്‍ കുടുംബാംഗം തന്നെയായ സിസ്റ്റര്‍ സെലസ്റ്റീനയായിരുന്നു
മഠത്തിലെ മദര്‍ സുപ്പീരിയര്‍. അല്‍ഫോന്‍സാമ്മയുമായി ഒരു വ്യാഴവട്ടമെങ്കിലും ബന്ധം
പുലര്‍ത്തിയിരുന്ന ആളായിരുന്നു സെലസ്റ്റീനാമ്മ. ഇടമറ്റം മണ്‌ഡപത്തില്‍ കുടുംബാംഗമായ
ജോണ്‍ മണ്‌ഡപത്തില്‍ ജര്‍മനിയിലെ മലയാളികളുടെ ഒരനിഷേധ്യ നേതാവാണെന്ന കാര്യം
ഓര്‍ക്കുക; `ഉഗ്‌മ' എന്ന മലയാളി സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍.
സി.ബി.സി.ഐ മെത്രാന്മാര്‍ക്ക് ആതിഥ്യം നല്‍കുന്ന പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അതിഥികള്‍ക്കൊപ്പം.
അതിഥികള്‍ക്കു സേവനം ചെയ്യുന്ന കന്യാസ്‌ത്രീ സമൂഹങ്ങളില്‍പ്പെട്ട സ്‌നേഹഗിരി സിസ്റ്റേഴ്‌സ് ലിനിയും ലിമിന റോസും.
അല്‍ഫോന്‍സാ നാമകരണത്തിന് ഒരുക്കിയ പാപ്പാവേദി ഭരണങ്ങാത്തെ കുടീരത്തിനു മുമ്പില്‍.
അല്‍ഫോന്‍സാ നാമകരണത്തിന് ഒരുക്കിയ പാപ്പാവേദി ഭരണങ്ങാത്തെ കുടീരത്തിനു മുമ്പില്‍.
ബിഷപ്‌സ് സംഗമത്തിനെത്തിയ അതിഥികള്‍ക്കൊപ്പം ഇടത്ത് മാര്‍ കല്ലറങ്ങാട്ട്, വലത്തുനിന്നു രണ്ടാമത് മാര്‍ പള്ളിക്കാപറമ്പില്‍.
അതിഥികള്‍ സന്ദര്‍ശക ഡയറിയില്‍ ഒപ്പുവയ്‌ക്കുന്നു.
പാലാ രൂപതയുടെ സുവര്‍ണജൂബിലി സ്‌മരണിക. ഇന്‍സെറ്റില്‍ ബിഷപ്പുമാരായ വയലില്‍, പള്ളിക്കാപറമ്പില്‍, കല്ലറങ്ങാട്ട്.