ഹിലാരി ക്ലിന്റണ് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍
മത്സരിക്കുകയും വിജയിക്കുകയും ചെയ്താല്‍ അമേരിക്കയുടെ ആദ്യത്തെ വനിതാ
പ്രസിഡന്റാകും. അതുപോലൊരാള്‍ അമേരിക്കയിലെ മലയാളികള്‍ക്കുണ്ട് - ഷിക്കാഗോയിലെ
മറിയാമ്മ പിള്ള. അവര്‍ രണ്ടുവര്‍ഷം മുമ്പേ മത്സരിച്ചു ജയിച്ച് വടക്കേ അമേരിക്കന്‍
മലയാളികളുടെ പൊതുവേദിയായ ഫൊക്കാനയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി. ``മറിയാമ്മ
ഞങ്ങളുടെ ഹിലാരിയാണ്'' -അവരെ അനുമോദിക്കാന്‍ കോട്ടയത്തു സംഘടിപ്പിച്ച
പൗരസമ്മേളനത്തില്‍ ആശംസയര്‍പ്പിച്ച ഒരു അമേരിക്കന്‍ മലയാളി
തുറന്നടിച്ചു.
``മൂന്നു പതിറ്റാണ്ടു കാലത്തെ അമേരിക്കന്‍ ജീവിതത്തിനിടയില്‍
ഒട്ടേറെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കാനും
പങ്കാളിയാകാനും ഈ മഹതിക്കു സാധിച്ചു. ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്, ട്രഷറര്‍,
ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമാംവിധം പ്രവര്‍ത്തിച്ചതിന്റെ
ഫലമായിട്ടാണ് രണ്ടുവര്‍ഷമായി സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതി
മറിയാമ്മ പിള്ളയ്ക്ക് അമേരിക്കയില്‍ മലയാളികളുടെയിടയില്‍ പ്രശോഭിക്കാന്‍
സാധിച്ചത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും
മാര്‍ത്തോമ്മാ സഭയുടെ ഷിക്കാഗോ മണ്ഡലം അംഗമെന്ന നിലയിലും അവര്‍ പ്രശോഭിച്ചു''
-കമ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൗണ്ടേഷന് അതിന്റെ പ്രവാസിപ്രതിഭാ അവാര്‍ഡിന്റെ
പ്രശസ്തിപത്രത്തില്‍ പറഞ്ഞു.സെക്രട്ടറി തോമസ് നീലാര്‍മഠം പ്രശസ്തിപത്രം
സമര്‍പ്പിച്ചു.
കോട്ടയത്തിന്റെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്
പുരസ്കാരം സമ്മാനിച്ചത്. ``മറിയാമ്മ പിള്ളയെപ്പോലുള്ള നിഷ്കാമ സേവകരാണ് ആഗോള
മലയാളി പ്രവാസികളുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നത്. മറുനാട്ടില്‍ കേരളത്തിന്റെ
പേരും പെരുമയും ആവോളം ഉയര്‍ത്തിക്കാട്ടുന്ന ഇവരെപ്പോലുള്ളവര്‍ക്ക് കേരളം നന്ദി
പറയണം'' -തിരുവഞ്ചൂര്‍ പറഞ്ഞു.
``മറിയാമ്മ പിള്ള ഫൊക്കാനയുടെ ആദ്യത്തെ വനിതാ
സാരഥിയായെന്നത് ഒരു അപൂര്‍വസിദ്ധിതന്നെ. പക്ഷേ, അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍
അവര്‍ ചൂടും ചൂരുമുള്ള ഒരു പുരുഷകേസരിയാണ്'' -മലയാള മനോരമ എഡിറ്റോറിയല്‍
ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണത്തില്‍ സദസില്‍ ചിരിയുണര്‍ത്തി, പക്ഷെ
ഹരംകൊള്ളുച്ചു. കോട്ടയം ഐഡാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അമേരിക്കയിലെ മലയാളി
പ്രവാസികളുടെ സംഗമവേദിയായി മാറി. രണ്ടുതവണ ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന പോള്‍
കറുകപ്പിള്ളിലും പത്നി ലതയും ആയിരുന്നു അവരില്‍ പ്രമുഖര്‍. മറിയാമ്മയുടെ
ഭര്‍ത്താവ് ചന്ദ്രന്‍പിള്ളയും അവരോടൊപ്പം മൂന്നു പതിറ്റാണ്ടു മുമ്പ്
ഷിക്കാഗോയില്‍ പൊതുജനസേവനയജ്ഞം ആരംഭിക്കുമ്പോള്‍ കൂടെ നിന്ന കുഞ്ഞമ്മയും മകന്
മനോജുമായിരുന്നു മറ്റു ചിലര്‍.
ആശംസാപ്രസംഗത്തില്‍ അമേരിക്കന്‍ മലയാളികളും
അമേരിക്കയില്‍നിന്നു മടങ്ങിയെത്തിയവരും വീണ്ടും
പൊയ്ക്കൊണ്ടിരിക്കുന്നവരുമുണ്ടായിരുന്നു. ടോമി കല്ലാനി, ടി.എസ്. ചാക്കോ,
ഫിലിപ്പ് വര്‍ഗീസ്, ജോണ്‍ പി. ജോണ്‍, കെ.സി. തോമസ്, തിരുവല്ലാ ബേബി, അനി
വര്‍ഗീസ്, സാം ഈപ്പന്, ജോസ് ഞാറവേല്‍, ജോര്‍ജ് മാമ്മന്‍ കുണ്ടൂര്‍, `ഇ-മലയാളി'
എഡിറ്റര്‍ ഇന്‍ ചീഫ് ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍
അക്കൂട്ടത്തിലുണ്ടായി.
ഫൊക്കാനയുടെ `ഒരു ജില്ലയ്ക്ക് ഒരു കാല്'
പദ്ധതിപ്രകാരം കൃത്രിമകാല് വയ്ക്കാനുള്ള ധനസഹായം കെ.എന്‍. രാജേന്ദ്രന്‍നായര്‍,
ലില്ലിക്കുട്ടി, പരമേശ്വരന്‍പിള്ള, കുഞ്ഞുമോന് മാലിയില്‍, റേച്ചല്‍ വര്‍ഗീസ്
എന്നിവര്‍ക്കു പ്രസിഡന്റ് വിതരണം ചെയ്തു. `ഭാഷയ്ക്കൊരു ഡോളര്‍' പദ്ധതിപ്രകാരം
മലയാളത്തില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്നവര്‍ക്കുള്ള ധനസഹായവു
സമ്മാനിച്ചു.
മറിയാമ്മ പിള്ളയുടെ മറുപടിയില്‍, മൂന്നു പതിറ്റാണ്ടു മുമ്പ്
ഇല്ലിനോയിയില്‍ താന്‍ തുടക്കംകുറിച്ച ജനസേവനയജ്ഞം ഫൊക്കാനയിലൂടെ വിടര്‍ന്നു
വികസിച്ചതില് ആത്മസംതൃപ്തിയുണ്ടെന്ന് അറിയിച്ചു. അന്നു താന്‍ ആരംഭിച്ച പടയോട്ടം
ഇന്ന് സി.ജി.എഫ്.എന്‍.എസ് പരീക്ഷയ്ക്ക് ഇന്ത്യയില്‍ മൂന്നു കേന്ദ്രങ്ങള്‍
അംഗീകരിക്കപ്പെടുന്നതുവരെ ഉയര്‍ന്നു - കൊച്ചി, ബാംഗളൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍
ഇപ്പോള്‍ പരീക്ഷയെഴുതാം. ഇനിയും പല പടവുകള്‍
കയറിപ്പോകാനുണ്ട്.
അമേരിക്കയില്‍ എന്‍ജിനീയറിംഗ് - ഐ.ടി പഠനത്തിനു
വഴിയൊരുക്കുന്ന `കേരള കാമ്പസ് പേട്രണ്‍ പ്രോഗ്രാ'മിനെക്കുറിച്ചുള്ള ഒരു സെമിനാറും
ഇക്കൂടെ നടന്നു. ഷോജി മാത്യു പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പദ്ധതിക്കു ബീ
ജാവാപം ചെയ്ത പോള്‍ കറുകപ്പിള്ളിലി്നു മുന്‍ മന്ത്രി മോന്‍സ് ജോസഫ്, മെമന്റോ
സമ്മാനിച്ചു. സ്റ്റാര്‍ട്ട് അപ് ഉദ്യമങ്ങള്‍ക്കുള്ള സഹായപദ്ധതിയുടെ
വിശദവിവരങ്ങള്‍ കെ.എഫ്.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുസ്തഫ അന്‍വര്‍ വിവരിച്ചു.
`സണ്‍ഷൈന്‍സ്' പ്രമോട്ടറും ട്രെയിനറുമായ ജേക്കബ് ജോസ് പുതിയ തലമുറയ്ക്ക്
വിജയാശംസകള്‍ നേര്‍ന്നു.
റാന്നിയില്‍നിന്നു ബറോഡ വഴി ഷിക്കാഗോയില്‍
എത്തിപ്പെട്ട മറിയാമ്മയ്ക്കും ഭര്‍ത്താവ് ചന്ദ്രന്‍പിള്ളയ്ക്കും രണ്ടു മക്കള്‍ -
രാജ് പിള്ള ഷിക്കാഗോയില്‍ ബിസിനസുകാരന്. മകള്‍ റോഷ്നി ബാങ്കില്‍ വൈസ്
പ്രസിഡന്റ്.ഇരുവരും എം.ബി.എ. മെലീസയും എബിയും അവരുടെ ജീവിതപങ്കാളികള്‍.
ആറു ലക്ഷം മലയാളികളുടെ അനിഷേധ്യ നേതാവ് എന്നൊക്കെ മറിയാമ്മ പിള്ളയെ ഒരു
അമേരിക്കന്‍ മലയാളി വിശേഷിപ്പിച്ചു കേട്ടു. അതത്ര ശരിയാണെന്നു തോന്നുന്നില്ല.
2012ലെ സെന്‍സസ് പ്രകാരം അമേരിക്കയില്‍ 3.18 മില്യണ്‍ ഇന്ത്യക്കാരേയുള്ളൂ.
ചൈനക്കാര്‍ക്കും ഫിലിപ്പിനോകള്‍ക്കും ശേഷമുള്ള വലിയ സംഖ്യ. അതില്‍ ഹിന്ദുക്കള്‍
പകുതി വരും. ക്രിസ്ത്യാനികള്‍ 10% വരുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ
ഏറ്റവും ഒടുവിലത്തെ പഠനത്തില്‍ പറയുന്നു. അവര്‍ നല്ല പങ്കും
മലയാളികളായിരിക്കും.
മൂന്നു ലക്ഷമെങ്കില്‍ മൂന്നു ലക്ഷം! അതത്ര
കുറവൊന്നുമല്ല. 2006ല്‍ ഫൊക്കാനയില്‍നിന്നു പിരിഞ്ഞ് `ഫോമ' രൂപവത്കരിച്ച ജോര്‍ജ്
മാത്യുവിനെയും കൂട്ടരെയും മാതൃസംഘടനയില്‍ തിരികെ കൊണ്ടുവരുകയായിരിക്കും അജന്‍ഡയില്‍
പ്രമുഖമെന്ന് അധികാരമേല്‍ക്കുമ്പോള്‍ മറിയാമ്മ പിള്ള പറഞ്ഞതാണ്. അത് നടന്നാലും
ഇല്ലെങ്കിലും പ്രശ്നമില്ല. ഫൊക്കാന നിരവധി പരിപാടികളുമായി ഊര്‍ജസ്വലതയോടെ
മുന്നോട്ടു പോകുന്നു.
വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും
ചെയ്യുകയെന്നതാല്ലോ മലയാളികളുടെ സ്വഭാവം. കല്‍ക്കട്ടയില്‍ത്തന്നെ ഒരു ഡസനോളം മലയാളി
സംഘടനകളുണ്ട്. അവയുടെ അംബ്രല്ലാ സംഘനയായ കേരളസമാജം 50 വര്‍ഷം പിന്നിട്ടപ്പോള്‍
രണ്ടായി പിളര്‍ന്നു. രണ്ടും രണ്ടായിത്തന്നെ മുന്നേറുന്നു. ആഗോള മലയാളികളുടെ
കഥയെടുത്താല്‍ ഫൊക്കാനയും ഫോമയും വേള്‍ഡ് മലയാളി കൗണ്‍സിലും കനേഡിയന്‍ മലയാളികളുടെ
വേറിട്ട സംഘടനയുമൊക്കെ ഉണ്ടായിട്ടും മലയാളികള്‍ക്ക് വല്ല കുറവുമുണ്ടോ? പിളരുംതോറും
വളരുകയല്ലേ അവര്‍!
മുന്‍ രാഷ്ട്രപതി കൈ.ആര്. നാരായണന് വാഷിംഗ്ടണില്‍
അംബാസിഡറായിരിക്കുമ്പോള്‍ 1983-ല്‍ ഉദ്ഘാടനം ചെയ്ത സംഘടനയാണ് ഫൊക്കാന.
ഷിക്കാഗോയിലെ ഡോ. എം. അനിരുദ്ധന്റെ മസ്തിഷ്കത്തില്‍ ഉദയംകൊണ്ട ആശയം. ഡാളസിലെ
കെ.ജി. മന്മഥന് നായരും ന്യൂയോര്‍ക്കിലെ പോള്‍ കറുകപ്പിള്ളിലും സംഘടന മുന്നോട്ടു
കൊണ്ടുപോയി. ഇപ്പോള്‍ മറിയാമ്മയും.
ഫൊക്കാനയുടെ ആദ്യവനിതാപ്രസിഡന്റ് മറിയാമ്മ പിള്ള
മന്ത്രി തിരുവഞ്ചൂര്‍ പുരസ്കാരം സമ്മാനിക്കുന്നു. കറുകപ്പള്ളില്‍, തോമസ് ജേക്കബ്, ടോമി കല്ലാനി
മോന്സ്ജോസഫ്എന്ജിനീയറിംഗ് വിദ്യാര്ത്ഥികളെഅഭിസംബോധന ചെയ്യുന്നു.
പോള്‍ കറുകപ്പള്ളിലിന് മെമന്റോ.
കൃത്രിമകാല് വയ്ക്കാന്‍ സഹായം.
സദസ് ഒരു വീക്ഷണം
മറിയാമ്മയും ജോര്‍ജ് ജോസഫും
സജി, മറിയാമ്മ, ലത.
കുഞ്ഞമ്മ, മനോജ്, ചാര്‍ളി ഏബ്രഹാം
രാജുഏബ്രഹാം എം.എല്‍.എ, നീലാര്‍മഠം, ടി.എസ്.ചാക്കോ, മറിയാമ്മ, ചന്ദ്രന്‍പിള്ള.