കൊച്ചി : കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അമ്മയായ 22കാരിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവിനെതിരെ കേസെടുക്കാൻ പൊലീസ് നീക്കം.
ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി.
അവിവാഹിതയായ യുവതി ആരില്‍ നിന്ന് ഗർഭിണിയായി എന്നായിരുന്നു കൊലപാതക കേസിനൊപ്പം പൊലീസ് അന്വേഷിച്ചത്. തൃശൂർ സ്വദേശിയായ നർത്തകനില്‍ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി. ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്ന യുവതി അങ്ങനെയാണ് യുവാവുമായി പരിചയത്തിലായത്. യുവതിക്കും നൃത്തത്തില്‍ താത്പര്യമുണ്ട്. തൃശൂർ സ്വദേശിയായ ഇയാള്‍ തൃപ്പൂണിത്തുറയില്‍ താമസിച്ചിരുന്നു. എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നും യുവതി പൊലീസിന് മൊഴി നല്കി. യുവതിയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മൊഴി വീണ്ടും രേഖപ്പെടുത്തും.
കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിതാവെന്ന് പറയുന്നയാള്‍ അറസ്റ്റിലായാല്‍ ഡി.എൻ.എ ടെസ്റ്റ് നടത്താനായി കുഞ്ഞിന്റെ സ്പെസിമൻ ശേഖരിക്കും. കൊടുംപാതകം ചെയ്തിട്ടും ഒന്നും അറിയാത്തതുപോലെയാണ് വീട്ടില്‍ യുവതി ചെലവഴിച്ചത്. മറ്റ് തെളിവുകള്‍ നശിപ്പിച്ചെങ്കിലും കുളിമുറിയിലെ ചോരപ്പാടുകള്‍ മായ്ച്ചിരുന്നില്ല.
സംഭവവുമായി ബന്ധമില്ലെന്നാണ് യുവതിയും മാതാപിതാക്കളും പൊലീസിനോട് ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച യുവതി അന്വേഷണവുമായി സഹകരിക്കാമെന്നും വനിതാ പൊലീസിനോട് തുറന്നുപറയാമെന്നും അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ സാന്നിദ്ധ്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
എം.എസ്സി ബിരുദധാരിയായ പ്രതി ബംഗളൂരുവിലടക്കമായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത് .