Image

ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം; അന്വേഷണ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

Published on 28 April, 2024
ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം; അന്വേഷണ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം. ബലാത്സംഗ ദൃശ്യങ്ങള്‍ അടക്കമുള്ള വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇതാദ്യമായാണ് ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ജെ ഡി എസ് മുതിര്‍ന്ന നേതാവ് എച്ച് ഡി ദേവെഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

വീഡിയോ മോർഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസിൽ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പ്രജ്വൽ പരാതിയിൽ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വൽ പരാതി നൽകിയത്.

സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നാഗലക്ഷ്മി ചൗധരി പറഞ്ഞു.

സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഹസൻ ജില്ലയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സർക്കാരിന് അയച്ച കത്ത് പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ മുഖ്യ വക്താവ് പ്രതികരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോൺഗ്രസ് വിട്ട് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക