തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍ യദു. 'റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് മേയര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ഭർത്താവ് കൂടിയായ സച്ചിന്‍ദേവ് എംഎല്‍എ ചോദിച്ചു. വീട്ടിലുള്ളവരെ കയറി വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് മറുപടി പറഞ്ഞു. ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തുകയും ചെയ്തു'- യദു മാധ്യമങ്ങളോട് പറഞ്ഞു. മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടിയാണെന്നും ഡ്രൈവര്‍ ആരോപിച്ചു.
അതിനിടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.
' ആദ്യം കയര്‍ത്തു സംസാരിച്ചു, കൈയിലൊക്കെ പിടിച്ചുവലിച്ചു. അതൊന്നും വീഡിയിയോയില്‍ ഇല്ല. ഡോര്‍ അവരാണ് തുറന്നിട്ടത്. വെളിയിലേക്ക് ഇറങ്ങാന്‍ അവര്‍ നിര്‍ബന്ധിച്ചു. പൊലീസ് വരുന്നത് വരെ ഞാന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയില്ല. പൊലീസ് എത്തിയിട്ട് എന്നെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ആദ്യം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ എടുത്തു. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുവന്നു. പലയിടത്തും ഒപ്പിടിവിച്ചു. നിനക്ക് എതിരെ കേസെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരോട് അപമര്യാദയായി സംസാരിച്ചിട്ടില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഒന്നെങ്കില്‍ നീ മുഖ്യമന്ത്രിയായിരിക്കണം. അല്ലെങ്കില്‍ നീ പ്രധാനമന്ത്രിയായിരിക്കണം. നീ അവരേക്കാള്‍ ഒരുപടി മുന്നിലായിരിക്കണം. ഈഗോ ക്ലാഷ് ആണ് എന്ന് അവര്‍ പറഞ്ഞു. നിന്റെ ജോലി ഇല്ലാതാക്കുമെന്നാണ് മേയര്‍ പറഞ്ഞത്. ഈഗോ ക്ലാഷ് ആയിരിക്കും. മേയര്‍ ആയിട്ട് ഞാന്‍ ബഹുമാനം കൊടുത്തില്ല എന്നതായിരിക്കും പ്രശ്‌നം. മേയര്‍ ആണ് എന്ന് അന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അച്ഛനെ വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് ചോദിച്ചു. അത്രമാത്രം. ഞാനും അപ്പോള്‍ തന്നെ പരാതി നല്‍കി.നടപടി ഉണ്ടായില്ല'-,യദു പറഞ്ഞു.
'മേയര്‍ ആണെന്നറിഞ്ഞപ്പോള്‍ വിളിച്ച് സോറി പറഞ്ഞു. എന്നാല്‍ അതിന്റെ ആവശ്യം ഒന്നുമില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് മേയര്‍ പറഞ്ഞത്. കോടതിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അവിടെ പോയി തെളിയിക്കാനുമാണ് എന്നോട് പറഞ്ഞത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചിലര്‍ വന്ന് പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങി പോയി. മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രസീത് തന്നില്ല. ഇന്ന് വൈകുന്നേരം വരാനാണ് പറഞ്ഞത്. എനിക്ക് സ്റ്റേഷനില്‍ പോയി രസീത് വാങ്ങാന്‍ പേടിയാണ്. അതുകൊണ്ട് പോകുന്നില്ല. വൈകുന്നേരം അവിടെ പോയാല്‍ എന്നെ വീണ്ടും അവിടെ പിടിച്ച് ഇരുത്തിയാലോ എന്ന് പേടിയുണ്ട്. ജോലിക്ക് ഭീഷണിയുണ്ട്'- യദു ആരോപിച്ചു.
'മേയര്‍ മോശമായിട്ടാണ് പെരുമാറിയത്. ബസില്‍ ഇരുന്ന് വീഡിയോ എടുത്തയാളെ അവര്‍ ഭീഷണിപ്പെടുത്തി. വെളിയിലേക്ക് വിട്ടാല്‍ നിനക്കുള്ള പണി തരുമെന്ന് മേയര്‍ വെളിയില്‍ നിന്ന് പറയുന്നുണ്ട്.യാത്രക്കാരന്‍ അകത്ത് നിന്ന് എടുത്ത വീഡിയോയാണ് ഡീലിറ്റ് ചെയ്യിച്ചത്. എംഎല്‍എ സച്ചിന്‍ദേവ് ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. പാളയത്ത് വച്ചാണ് സംഭവം നടന്നത്. ഡ്യൂട്ടിക്കിടെയാണ് ഇങ്ങനെ സംഭവിച്ചത്. അശ്ലീലമായി ഞാന്‍ ആംഗ്യം ഒന്നും കാണിച്ചിട്ടില്ല.എന്റെ അച്ഛനെയും അമ്മയെയുമാണ് അവര്‍ ചീത്ത വിളിച്ചത്. അതുകൊണ്ടാണ് മറുപടി പറഞ്ഞത്. ഏതുവഴിക്ക് പോയാല്‍ പണി തരുമെന്ന് അവര്‍ പറഞ്ഞു. എന്റെ ജോലിയുടെ കാര്യത്തില്‍ തീരുമാനമായി'- യദു കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തത്. മേയര്‍ എന്ന അധികാരം ഉപയോഗിച്ചില്ലെന്നും ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.