കയ്റോ: ഈജിപ്തിലെ മിനിയ ഗവർണറേറ്റില്‍ ഇസ്‌ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചു. സാഫ് അല്‍ ഖമർ അല്‍ ഗർബിയയിലെ അല്‍ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകള്‍ക്കു നേരേയാണ് അതിക്രമമുണ്ടായത്.
കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നല്‍കാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആക്രമണമുണ്ടായപ്പോള്‍ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്. വീടുകള്‍ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളില്‍നിന്ന് ക്രൈസ്തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു.