Image

പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച: ഞെട്ടല്‍ മാറാതെ സിപിഎം; ഇപി ജയരാജനെതിരെ നടപടിയുണ്ടായേക്കും

Published on 27 April, 2024
പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച: ഞെട്ടല്‍ മാറാതെ സിപിഎം; ഇപി ജയരാജനെതിരെ നടപടിയുണ്ടായേക്കും

കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ സിപിഎം.

പോളിങ് ദിനത്തിലെ തുറന്ന് പറച്ചില്‍ വഴി പാര്‍ട്ടിയെ കടുത്ത വെട്ടിലാക്കിയെന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സി പി എം-ബി ജെ പി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം.

ദല്ലാള്‍ നന്ദകുമാറുമായുള്ള ചങ്ങാത്തത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്‍പും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രകാശ് ജാവദേക്കര്‍ ദല്ലാള്‍ നന്ദകുമാറിനൊപ്പം മകന്റെ ഫ്‌ലാറ്റില്‍ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി ഇതായിരുന്നു കോണ്‍ഗ്രസിനെതിരെ സിപിഎമ്മിന്റെ ആക്ഷേപം. ഇതിനിടെയാണ് അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങള്‍ പറയുന്നതിനിടക്ക് ദല്ലാള്‍ നന്ദകുമാര്‍ ശോഭാസുരേന്ദ്രന്റെയും ഇപി ജയരാജന്റെയും പേര് പറഞ്ഞത്. ആ ചര്‍ച്ചയുടെ   ബാക്കിപത്രമെന്നോണം പരിക്ക് മുഴുവന്‍ സിപിഎമ്മിനും ഇപി ജയരാജനുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക