തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കാത്തതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്.
മുസ്ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കരാണെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ രാജ്യാത്തിന്റെ സ്വത്ത് മുസ്ലീങ്ങള്‍ക്ക് വിഭജിച്ചുകൊടുക്കും എന്നുമാണ് മോദി രാജ്സ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. പച്ചയായ വർഗീയതയാണ് മോദി പറയുന്നത്. എന്നിട്ടും കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി വലിയ നിരാശയിലാണ്. ഒന്നാം ഘട്ടത്തില്‍ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് ഇൻ്റലിജൻസ് ഏജൻസികളില്‍ നിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ടാകാം. അതുകൊണ്ട് മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ സ്വത്തുകളും സ്വർണവും പിടിച്ചെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ടന്നാണ് രാജസ്ഥാനില്‍ മോദി പ്രസംഗിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദു വികാരമുണ്ടാക്കി വോട്ട് പിടിക്കലാണ് മോദിയുടെ ലക്ഷ്യം.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ സി പി എം രാജസ്ഥാനില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചെന്ന് മോദി വിദ്വേഷ പ്രസംഗം നടത്തുമ്ബോള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറക്കം നടിക്കുകയാണ്. രാമക്ഷേത്രത്തിൻ്റെ പേരില്‍ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും ആക്ഷേപിച്ച് പ്രചാരണം നടത്തുന്നു. പരാതികള്‍ നല്‍കിയിട്ടും കമ്മീഷന് അനക്കമില്ല', അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും അദ്ദേഹം വിമർശിച്ചു. മതം പൗരത്വത്തെ നിർണയിക്കുന്ന ഘടകമായി മാറിയിട്ടും കോണ്‍ഗ്രസ് മൗനത്തിലാണ്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പൗരത്വ ഭേദഗതി നിയമം പരാമർശിക്കാത്തത് ബിജെപിയുമായി സന്ധിചെയ്യുന്നതിൻ്റെ ഭാഗമാണ്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയ്ശ്രീറാം മുദ്രാവാക്യം ഉയർത്തിയപ്പോള്‍ ജയ് ഹനുമാൻ വിളിച്ചാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് നേരിട്ടത്. ബിജെപി ഭരണം നേടുകയും ചെയ്തു.ഉത്തരേന്ത്യയില്‍ രാഹുല്‍ മത്സരിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. മിക്ക വിഷയങ്ങളിലും ബിജെപിയുമായി സന്ധിചെയ്യുന്ന കോണ്‍ഗ്രസ് ഇക്കാര്യത്തിലും മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നായകനെന്നവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി അവർക്ക് സ്വാധീനമില്ലാത്ത വയനാട്ടില്‍ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ന്നും അദ്ദേഹം പറഞ്ഞു.