ടെല്‍അവീവ്: ഇസ്രയേല്‍ മിലിറ്ററി ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറല്‍ അഹരോണ്‍ ഹലിവ രാജിവെച്ചു. ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.
ഇസ്രയേല്‍ പ്രതിരോധ സേന (ഐടിഎഫ്) ആണ് വിവരം പുറത്തുവിട്ടത്. രാജി അപേക്ഷ സൈനിക മേധാവി അംഗീകരിച്ചെന്നും ഹലിവയുടെ സേവനത്തിന് അദ്ദേഹം നന്ദി അറിയിച്ചതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
തന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന് തങ്ങളുടെ ചുമതല നിറവേറ്റാൻ സാധിച്ചില്ലെന്നും അന്നു മുതല്‍ ആ കറുത്ത ദിനം (ഒക്ടോബർ ഏഴ്) എന്നോടൊപ്പം കൊണ്ടുനടക്കുകയാണെന്നും രാജി കത്തില്‍ അദ്ദേഹം പറയുന്നു.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തെ തുടർന്ന് സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിർന്ന വ്യക്തിത്വമാണ് അഹരോണ്‍ ഹലിവ. ഹമാസിന്റെ ആക്രമണത്തെകുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകള്‍ ഇസ്രയേല്‍ സൈന്യത്തിനും സൈനിക ഇന്റലിജൻസിനും ലഭിച്ചിരുന്നെങ്കിലും അവ അവഗണിക്കപ്പെട്ടെന്ന് നേരത്തെ വിമർശനം ഉണ്ടായിരുന്നു.