കൊച്ചി:ഇറ്റലിയില്‍ മഞ്ഞുമലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേന സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
2,400 മീറ്റർ ഉയരത്തിലുള്ള മലയിലേക്ക് സാഹസികമായ കാല്‍നടയാത്രയ്ക്ക് പോയതായിരുന്നു അനുപും ഇറ്റാലിയൻ സുഹൃത്തും.
രാവിലെ യാത്ര തിരിച്ച ഇരുവരും കനത്ത മഞ്ഞു കാരണം ഉദേശിച്ച സമയത്ത് മലമുകളില്‍ എത്താൻ സാധിച്ചില്ല. ഇതിനിടയില്‍ അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു.
രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതല്‍ താഴേയ്ക്ക് പതിച്ചു. അപകടം മനസിലാക്കി അനൂപ് ഇറ്റലിയിലെ എമർജസി നമ്ബറില്‍ വിളിച്ച് സഹായം അഭ്യർഥിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ രാത്രി പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്റര്‍ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് അതിശൈത്യത്തില്‍ അവശനായ അനൂപിനെ യും കൂടെയുള്ള ഇറ്റാലിയൻ യുവാവിനെയുംരക്ഷിക്കുകയും ചെയ്തു.
ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയില്‍ എത്തിക്കാനായതുകൊണ്ട് ജീവന് അപകടം കൂടാതെ വീട്ടില്‍ തിരിച്ചെത്തി. ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
തന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.