Image

ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഹര്‍ജി; നിയമവിരുദ്ധതയുണ്ടെങ്കില്‍ സംപ്രേഷണം തടയാമെന്ന് ഹൈക്കോടതി

Published on 15 April, 2024
ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഹര്‍ജി; നിയമവിരുദ്ധതയുണ്ടെങ്കില്‍ സംപ്രേഷണം തടയാമെന്ന് ഹൈക്കോടതി

 റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി. സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കില്‍ ഉടനടി പരിഹരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നല്‍കി.

മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍. നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുള്‍ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ശാരീരിക പീഡനം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

1995ലെ ടെലിവിഷൻ നെറ്റ്‌വർക്കുകള്‍ (റെഗുലേഷൻ) നിയമപ്രകാരം അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ആക്രമണം സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. തുടർന്നാണ് വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച്‌ കോടതി കേന്ദ്ര സർക്കാരിനോട് നടപടി സ്വീകരിക്കാൻ നിർേദശിച്ചത്. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക