മുംബൈ: ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയെന്ന് കരുതുന്നവരുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്.
ബൈക്കിലെത്തിയ രണ്ടുപേരുടെ ചിത്രമാണ് പുറത്ത് വിട്ടത്. തൊപ്പിയും ബാഗും ധരിച്ചെത്തിയവർ വീടിന് നേരെ വെടിവെപ്പ് നടത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ ഒരാള്‍ വെളുത്ത ടീ ഷർട്ടും കറുത്ത ജാക്കറ്റുമാണ് ധരിച്ചത്.മറ്റൊരാള്‍ ചുവന്ന ടീ ഷർട്ടാണ് ധരിച്ചിരുന്നു. വെടിവെയ്പ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്ണോയി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതൊരു ട്രെയിലർ മാത്രമാണെന്ന് അൻമോല്‍ സോഷ്യല്‍ മീഡിയില്‍ കുറിച്ചു.
പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്ക് സല്‍മാൻ ഖാന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ അകലെനിന്ന് കണ്ടെത്തുകയും ചെയ്തു. ഷൂട്ടർമാരില്‍ ഒരാള്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ ഗുണ്ടാനേതാവായ വിശാല്‍ രാഹുലാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാസംഘം രോഹിത് ഗോദാരയുടെ സംഘത്തിലുള്ള ഷൂട്ടറാണ് വിശാല്‍ രാഹുല്‍. ഗുരുഗ്രാമിലും ഡല്‍ഹിയിലുമായി ഇയാള്‍ക്കെതിരെ അഞ്ചിലധികം ക്രിമിനല്‍ കേസുകളുണ്ട്. അടുത്തിടെ റോഹ്തക്കില്‍ ഒരു വാതുവെപ്പുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിശാല്‍ പ്രതിയായിരുന്നു. വിശാല്‍ വെടിയുതിർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഫെബ്രുവരി 29 ന് റോഹ്തക്കിലെ ഒരു ധാബയില്‍ നടന്ന കൊലപാതകത്തിലും വിശാല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സല്‍മാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ സംഘം തിങ്കളാഴ്ച ഗുരുഗ്രാമിലെ വിശാലിന്റെ വീട്ടില്‍ പരിശോധന നടത്തി. ഡല്‍ഹി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സ്പെഷ്യല്‍ സെല്ലിന്റെയും സംഘമാണ് കേസ് അന്വേഷിക്കുന്നത്.