ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്റ്റിനുശേഷം തിഹാർ ജയിലില്‍ കഴിയുന്ന കെ കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ ഡല്‍ഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു. കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കവിതക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടന്നും ഇ.ഡി വാദിച്ചിരുന്നു. മാർച്ച് 15ന് അറസ്റ്റിലായ കവിത 26 മുതല്‍ തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണന്നാണ് ബി.ആർ.എസ് നേതാവ് കെ.കവിതയുടെ വാദം. എന്നാല്‍ ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാൻ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡിയുടെ ആരോപണം.