Image

അബ്ദുൾ റഹീമിന് മുന്നിൽ ഇനി ആറ് നാള്‍ മാത്രം: ഇതുവരെ ലഭിച്ചത് 13 കോടി രൂപ, മോചനത്തിന് വേണം ഇനിയും 21 കോടി കൂടി

Published on 10 April, 2024
അബ്ദുൾ റഹീമിന് മുന്നിൽ  ഇനി ആറ് നാള്‍ മാത്രം: ഇതുവരെ ലഭിച്ചത് 13 കോടി രൂപ, മോചനത്തിന് വേണം ഇനിയും 21 കോടി കൂടി

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോർത്ത് നാട്. റഹീമിന്റെ മോചനദ്രവ്യത്തിലേക്കായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ജനകീയ ഫണ്ട് സമാഹരണം നടന്നുകൊണ്ടിരിക്കുന്നു എങ്കിലും ഇനിയും കോടികൾ ലഭിച്ചാലേ മോചനത്തിനായി വഴിയൊരുങ്ങൂ 

റഹീമിന് മുന്നിലുള്ളത് വെറും 6 നാള്‍ മാത്രമാണ്. ഇതിനോടകം റഹീമിനമായി 13 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇനി വേണ്ടത് 21 കോടി രൂപയാണ്. ഏപ്രില്‍ 16ന് അകം 34 കോടി രൂപയാണ് റഹീമിനായി നല്‍കേണ്ടത്. ഭീമമായ ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹീമിന്റെ കുടുംബവും നാട്ടുകാരും. 


മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമ. മോചന തുകയില്‍ 10 ശതമാനം പോലും ഇതുവരെ സ്വരൂപിക്കാൻ സാധിച്ചിട്ടില്ല. നാട്ടുകാർ ഒത്തുചേർന്ന് കൂടുതല്‍ പണം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അതും മതിയാവില്ല. സുമനസ്സുകളുടെ സഹായം ലഭിച്ചാല്‍ മാത്രമെ അബ്ദുറഹീമിന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകൂ

അപ്പീല്‍ കോടതിയില്‍ നിന്നു അന്തിമ വിധി വരുന്നതിന് മുമ്ബ് 15 ദശലക്ഷം റിയാല്‍ നഷ്ടപരിഹാരമായി നല്‍കിയാല്‍ മാപ്പ് നാല്‍കാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്.

MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM

കേസില്‍ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം.

2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അല്‍ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്ബോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച്‌ വരുത്തി. പിടിച്ചുപറിക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേർന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിർ ജയിലില്‍ തുടരുകയാണ്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹർജിയും നല്‍കിയിട്ടുണ്ട്. ദിയാപണമായ 33 കോടി രൂപ കണ്ടെത്താൻ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക