പ്രധാനമന്ത്രിയ്ക്ക് വേണ്ടി ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി ആവാൻ വേണ്ടിയാണ് ചെയ്തത്. മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുൺ വർണ്ണേക്കർ ആണ് മോദിഭക്തിയില്‍ വിരലറുത്തത്.
കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി ഒരു ആരാധനാലയം നിർമ്മിച്ച വർണ്ണേക്കർ പതിവായി ഇവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്.വിരൽ മുറിച്ച ശേഷം അരുൺ തൻ്റെ രക്തം ഉപയോഗിച്ച് വീടിൻ്റെ ചുമരുകളിൽ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ശേഷം അയൽരാജ്യങ്ങളുമായുള്ള അസ്വാരസ്യം കുറഞ്ഞുവെന്ന് അരുൺ വർണ്ണേക്കർ പറഞ്ഞു. കശ്മീർ മേഖലയിൽ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിയെ അരുൺ പ്രശംസിച്ചു. രാജ്യത്തിൻ്റെ പുരോഗതി മോദിയുടെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും കശ്മീർ ഇപ്പോൾ ശാന്തമാണെന്നുമാണ് അരുൺ പറയുന്നത്. രാജ്യത്തിൻ്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ആവശ്യമുണ്ടെന്നും വർണ്ണേക്കർ ദേശീയ മാധ്യമത്തോട് പറഞ്ഞു.