ഇ ഡി വേട്ടയാടലില്‍ വലയുന്ന ആം ആദ്മി പാർട്ടിയെയും ഡല്‍ഹി സർക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ച് പാര്‍ട്ടി വിട്ടു.
തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് ആണ് രാജി വച്ചത് . ഇദ്ദേഹത്തിന്റെ വസതിയില്‍ ഇ ഡി റെയ്‌ഡ് നടത്തിയതിനുപിന്നാലെയാണ് രാജി.
പാര്‍ട്ടിയില്‍ അഴിമതിക്കാര്‍ നിറഞ്ഞിരിക്കുകയാണെന്നും ദളിത്, ഒബിസി വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി ബഹുമാനം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് രാജി. മന്ത്രി സ്ഥാനത്തിന് ഒപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎല്‍എയായ രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. എഎപി സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിനാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസാദിയും ജയിലില്‍ കഴിയുന്നതിനിടെയുള്ള രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയാണ്. അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് ശേഷം എഎപിയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ നേതാവാണ് രാജ് കുമാര്‍.
തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പലരെയും സമീപിച്ചതായും എഎപി നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് ശേഷം എഎപിയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ നേതാവാണ് രാജ് കുമാര്എഎപിക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാജ് കുമാർ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങാണെന്നും സംഘടന അഴിമതിയില്‍ മുങ്ങിത്താണിരിക്കുകയാണ് എന്നും രാജ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.