പ്രസിഡന്റ് ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെതിരെ 4% ലീഡ് നേടിയതായി ഏറ്റവും പുതിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ വെളിപ്പെടുത്തുന്നു. മാർച്ചിൽ ബൈഡനു ഈ സർവേയിൽ ഉണ്ടായിരുന്ന ലീഡ് 1% ആയിരുന്നു.
തിങ്കളാഴ്ച സമാപിച്ച സർവേയിൽ 41% ബൈഡന്റെ കൂടെ നിൽക്കുമ്പോൾ ട്രംപിന്റെ പിന്തുണ 37% ആണ്. റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവേയിൽ 4 പോയിന്റ് വരെ പിഴവ് സാധ്യതയുണ്ട്.
എന്നാൽ 22% വോട്ടർമാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നതാണ് സുപ്രധാനമായ മറ്റൊരു കണ്ടെത്തൽ. വോട്ട് ചെയ്യാൻ തന്നെ സാധ്യത ഇല്ലാത്തവരും മൂന്നാമതൊരു സ്ഥാനാർഥിയെ പരിഗണിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.
നാലു ക്രിമിനൽ കേസുകളിൽ പ്രതിയായ ട്രംപ് ഏപ്രിൽ 15നു മൻഹാട്ടനിൽ ആദ്യത്തെ വിചാരണയ്ക്കു ഹാജരാകും. ട്രംപുമായി ലൈംഗിക ബന്ധം അവകാശപ്പെട്ട നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ 2016 തിരഞ്ഞെടുപ്പു കാലത്തു പണം കൊടുത്തു എന്ന ആരോപണമാണ് ആ കേസിന്റെ അടിസ്ഥാനം.
2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു, രഹസ്യ രേഖകൾ വൈറ്റ് ഹൗസിൽ നിന്നു കടത്തി എന്നീ രണ്ടു കേസുകളും അദ്ദേഹത്തിന് എതിരായുണ്ട്.
ബൈഡനു 81 വയസായി എന്ന ആശങ്ക നിലനിൽക്കുന്നു. ഗാസാ നയത്തിന്റെ പേരിൽ അദ്ദേഹം കടുത്ത വിമർശനം നേരിടുന്നുമുണ്ട്. 77 വയസുള്ള ട്രംപിനെതിരായ മത്സരം കടുത്തതാവുമെന്നാണ് സർവേകളുടെ സൂചന.
Biden lead rises in Reuters poll