ന്യു യോർക്ക്: കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യു യോർക്കിന്റെ പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷങ്ങളും നിർവഹിച്ചു ടെക്‌സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് നടത്തിയ പ്രസംഗം മലയാളി സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതായി.
പ്രസിഡന്റ് സിബി ഡേവിഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, തുടങ്ങിയവർ സംസാരിച്ചു. സമാജത്തിന്റെ ആദ്യ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി, ഇപ്പോഴത്തെ സെക്രട്ടറി സജി എബ്രഹാം മറ്റു ഭാരവാഹികളായ ജോൺ പണിക്കർ, വിനോദ് കെയാർകെ തുടങ്ങിയവർ നേതൃത്വം നൽകി.
പള്ളികളിലും ക്ഷേത്രങ്ങളിലും കുടുങ്ങി കിടക്കുന്ന മലയാളി സമൂഹത്തെ പൊതുസമൂഹത്തിലേക്കു കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രസിഡന്റ് സിബി ഡേവിഡ് ചൂണ്ടിക്കാട്ടി. പള്ളികളും ക്ഷേത്രങ്ങളും മാത്രമല്ല പൊതുസമൂഹവും നമുക്ക് സുപ്രധാനമാണ്. മലയാളി എന്ന അസ്തിത്വം നാം നിലനിർത്തേണ്ടതുണ്ട്.
ജഡ്ജ് കെ.പി. ജോർജിനെ കോരസൻ വർഗീസ് പരിചയപ്പെടുത്തി.
കെ.പി ജോർജ് നടത്തിയ പ്രസംഗത്തിൽ കോരസനെപ്പോലെ മലയാളഭാഷയെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുവാൻ തനിക്കു കഴിയില്ല. തന്നെപ്പറ്റി അദ്ദേഹം പറഞ്ഞത്രയുമൊന്നും ഞാനില്ല. എന്നോടുള്ള സ്‌നേഹം കൊണ്ടു പറഞ്ഞതാണ്.
ഞാന്‍ ശ്രദ്ധിച്ചകാര്യം നമ്മുടെ ആളുകള്‍ ചിലകാര്യങ്ങളില്‍ പിശുക്ക് കാണിക്കുന്നു. കൈയ്യടിക്കുന്നതില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല.
എന്റെ ബാക്ക്ഗ്രൗണ്ട് എന്നു പറയുന്നത് കൊക്കാതോട് എന്നു പറയുന്ന ഒരു മലയില്‍ നിന്നാണ്. അത് എത്രപേര്‍ക്കറിയാം. മലയാളികള്‍ പോലും പലരും കേട്ടിട്ടുണ്ടാവില്ല. 2007ലാണ് അവിടെ ഇലക്ട്രിസിറ്റി വന്നത്. അവിടുന്ന് മൂന്ന് മൈലോളം ചെരുപ്പൊന്നുമിടാതെ നടന്ന് സ്‌ക്കൂളില്‍ പോയി പഠിച്ചതാണ് താൻ. അവിടുത്തെ വഴികളെല്ലാം അറിയാമല്ലേ, മലയും കല്ലും മറ്റും നിറഞ്ഞ വഴി. അഞ്ചാം ക്ലാസില്‍ എബിസിഡി പഠിച്ചു.
പിന്നീട് പത്തനംതിട്ട കോളേജില്‍ പഠിച്ചു. അവിടെനിന്നാൽ രക്ഷപ്പെടില്ല എന്നു തോന്നിയതിനാലാവാം ഇങ്ങോട്ടു പോന്നത്. ക്യൂന്‍സില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. ഞാന്‍ കല്യാണം കഴിച്ചത് ഗാര്‍ഡ്ന്‍സിറ്റി ചര്‍ച്ചില്‍ വെച്ചാണ്. ന്യൂയോര്‍ക്ക് എന്നു പറയുന്നത് ഒരു ഹോമാണ്. അതുപോലെ മലയാളി കമ്മ്യൂണിറ്റിയെ കാണാനും, നിങ്ങളുടെയൊക്കെ അടുത്ത് ഈ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
എന്നോട് പറഞ്ഞത് വിഷുവിനെ കുറിച്ചും ഈസ്റ്ററിനെ കുറിച്ചും സന്ദേശം പറയണമെന്ന്. നിങ്ങളോടൊക്കെ ഞാന്‍ വിഷുവിനെ കുറിച്ച് എന്തുപറയാന്‍, അതുപോലെ തന്നെ ഈസ്റ്ററിനെ കുറിച്ച് എന്തു പറയാന്‍. പക്ഷേ നാട്ടില്‍ നിന്നും വന്ന എല്ലാവര്‍ക്കും അറിയാം വിഷു എന്താണെന്ന്.
ടെക്‌സസിലെ ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് കൗണ്ടിയാണ് ഫോർട്ട് ബെൻഡ്. അവിടെ ഞങ്ങളുടെ ഐഡന്റിറ്റി എന്നു പറയുന്നത് 29% വെളുത്തവരും 24 ശതമാനം ഹിസ്പാനിക്‌സ്, 22 ശതമാനം ഏഷ്യന്‍സ്, 22 ശതമാനം കറുത്തവരും. 57,000 ആളുകള്‍ മാത്രമുണ്ടായിരുന്ന കൗണ്ടിയാണ് 50 വര്‍ഷം മുമ്പേ. ഇന്ന് മില്ല്യണിലധികം ആളുകളുണ്ട്.
ഇന്ന് കെ.പി .ജോര്‍ജ് ഇവിടെയെത്തി എന്നുണ്ടെങ്കില്‍ നൂറു ശതമാനവും അത് ദൈവാനുഗ്രഹവും കൃപയും കൊണ്ടാണ് . ഞങ്ങളുടെ കൗണ്ടിയില്‍ ഈസ്റ്ററു റമദാനും വിഷുവുമെല്ലാം ആഘോഷിക്കുന്നു. നമുക്കെല്ലാവര്‍ക്കുമറിയാം വിഷുവെന്താണെന്ന്. നാട്ടിലുള്ള കാലത്ത് വിഷുക്കണി കാണാന്‍ അടുത്ത വീടുകളില്‍ പോയിരുന്നു . ഒന്നാം തീയതി പുതു കോടിയൊക്കെ ഇട്ട്, കൈനീട്ടമൊക്കെ വാങ്ങി പടക്കമൊക്കെ പൊട്ടിച്ച് നന്നായി ആഘോഷിച്ചിരുന്നു.
ഈ ഉത്സവങ്ങളിലും നമ്മുടെ ആചാരങ്ങളിലുമൊക്കെ ഉള്‍ക്കൊള്ളേണ്ട കുറേ കാര്യങ്ങള്‍ ഉണ്ട്. അത് ഉള്‍ക്കൊള്ളണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. അതുപോലെ തന്നെ ഈസ്റ്ററും കേരളത്തില്‍ നിന്നു വരുന്നവര്‍ ദു:ഖവെള്ളിയാഴ്ചയെന്നു പറയും, ഇവിടെ ഗുഡ് ഫ്രൈഡേ. അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയണം. ക്രിസ്തു ശിഷ്യന്‍മാരുടെ കാല്‍ കഴുകിയിട്ട് ഞാന്‍ നിങ്ങളോട് ചെയ്തത് മറ്റുള്ളവരോടും ചെയ്യണമെന്ന് പറഞ്ഞു. പലപ്പോഴും നമ്മുടെ സഭകളിലും നമ്മുടെ സമൂഹങ്ങളിലും എത്ര തിരുമേനിമാര്‍ അച്ചന്‍മാര്‍ സഭയിലുള്ളവരുടെ കാല്‍ കഴുകുന്നുണ്ടെന്ന് എനിക്ക് സംശയമുണ്ട് .
ഞാന്‍ വിശ്വാസിയാണ്. ഇതു പറയുമ്പോള്‍ ഞാന്‍ ഇതിനെല്ലാം എതിരാണെന്ന് വിചാരിക്കരുത്. ആ തുല്യത ആ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള കഴിവ് നമുക്കുണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. നമ്മളൊക്കെ വളരെ അനുഗ്രഹീതർ ആയിട്ടുള്ളവരാണ്. നമ്മള്‍ തിരിച്ച് നമ്മുടെ നാട്ടില്‍ പോകുമ്പോള്‍ നമുക്ക് ചിലരെ കാണാന്‍ സാധിക്കും. നമ്മളെക്കാള്‍ മിടുക്കരായിരുന്ന, നമ്മെളെക്കാള്‍ കഴിവുണ്ടായിരുന്ന ആള്‍ക്കാര്‍. ഇവിടെ വരണമെന്ന് ആഗ്രഹിച്ചിട്ട് സാധിക്കാത്തവർ. ആലോചിച്ചു നോക്കൂ നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണെന്ന്. നമ്മള്‍ എത്ര അനുഗ്രഹീതരാണ്.
കോരസണ്‍ പറഞ്ഞു ഞാൻ 2012ല്‍ ഇലക്ഷനില്‍ നിന്ന് തോറ്റകാര്യം. അതിനു മുന്നെ 2010 ല്‍ ഇലക്ഷനു നിന്നു. അന്നു തോറ്റു. ഇതില്‍ നിന്നൊക്കെ ഞാന്‍ പഠിച്ച കാര്യമുണ്ട്. യൂ നെവര്‍ ഗിവപ്. 2020ലെ കോവിഡിന്റെ സമയത്ത് ഞാന്‍ എമര്‍ജന്‍സി മാനേജ്‌മെന്റിന്റെ ഡിറക്ടറായിരുന്നു. ദിവസത്തില്‍ 16 മണിക്കൂറൊക്കെ ജോലി ചെയ്തു. കഴിയാവുന്നത്ര ആളുകളെ വാക്‌സിനെടുപ്പിച്ചു. ഞാന്‍ അഭിമാനത്തോടെ പറയും കോവിഡിന്റെ സമയത്ത് എന്റെ കൗണ്ടി കൂടുതല്‍ ആളുകള്‍ വാക്‌സിനെടുത്ത കൗണ്ടിയായിരുന്നു.
കോവിഡ് വന്നപ്പോൾ ആളുകള്‍ വീടുകളില്‍ കഴിയണമെന്ന ഉത്തരവിൽ ല്‍ ഞാന്‍ ഒപ്പുവെച്ചു. അങ്ങനെ കൗണ്ടി അടച്ചു. കോവിഡിന്റെ കാലത്ത് 75000 ആളുകള്‍ ഞങ്ങളുടെ കൗണ്ടിയിലേക്ക് വന്നു. എന്റെ സുഹൃത്തുക്കള്‍ പറയും റേയ്‌സിസം അനുഭവിച്ചിട്ടില്ലെന്ന്. പക്ഷെ ഞാന്‍ പറയും റേയ്‌സിസം എല്ലായിടത്തും ഉണ്ടെന്ന്. അതു നമ്മുടെ കേരളത്തിലുമുണ്ട്. നിങ്ങള്‍ ബോംബെയില്‍ പോയാല്‍ പറയും മദ്രാസി ആണെന്ന്.
കൗണ്ടിയില്‍ പല നല്ല കാര്യങ്ങളും ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. - കൊക്കാതോട് മലയില്‍ നിന്ന് ദൈവം തമ്പുരാന്‍ എന്നെ കൊണ്ടുവന്നു ഇത്രയും ഒക്കെ നടത്തി ന്യൂയോര്‍ക്കിലൊക്കെ വന്നു താമസിച്ചു. അതുകഴിഞ്ഞ് ഹൂസ്റ്റണില്‍ പോയി. ഈ വഴിയില്‍ എത്തി അതിനൊക്കെ ഒരു യഥാര്‍ത്ഥ ഉദ്ദേശ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇന്ന് നിങ്ങളോട് സംസാരിക്കുന്നതിലും ഒരു ഉദ്ദേശ്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ പുലർച്ചെ 4.45 എഴുന്നേല്‍ക്കും. ജിമ്മില്‍ പോകും. എന്റെ ആരോഗ്യം ശ്രദ്ധിക്കും..900,000 ആളുകളെ എനിക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞാന്‍ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കും. ആളുകള്‍ ചോദിക്കും എങ്ങനെ ഇതിനെല്ലാം സമയം കണ്ടെത്തുന്നെന്ന്. നിങ്ങളില്‍ പലരും മെഡിക്കല്‍ ഫീല്‍ഡിലും നഴ്‌സായും മറ്റും ജോലി ചെയ്ത് വീട്ടില്‍ വെറുതെയിരുക്കുകയായിരിക്കും. നിങ്ങള്‍ക്ക് വോളന്ററി വര്‍ക്ക് ചെയ്യാന്‍ സാധിക്കും. യഥാര്‍ത്ഥ സന്തോഷം എന്നാല്‍ ഒന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.