അമേരിക്കയിൽ ടെക്സസ് മുതൽ പലയിടത്തും ഇരുട്ട് പരത്തുകയും സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെ ഇത്തിരിപ്പോന്ന ചന്ദ്രൻ മറക്കുകയും ചെയ്ത അപൂർവ പ്രതിഭാസം ഭീതി കലർന്ന ആദരവോടെ ജനലക്ഷങ്ങൾ കണ്ടു.
പലയിടത്തും നാല് മിനിറ്റിൽ അവസാനിച്ച ഈ പ്രതിഭാസം ടെക്‌സാസിൽ സൂര്യനെ പൂർണമായി മറച്ചപ്പോൾ ന്യു യോർക്ക് സിറ്റിയിലും മറ്റും 90 ശതമാനം മറച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ ശേഷം സംഭവിക്കുന്ന സൂര്യഗ്രഹണം കാണാൻ പാർക്കുകളിലും മറ്റും ജനസാഗരമായിരുന്നു. പുതുവർഷം പിറക്കുന്നത് കാണാൻ ന്യു യോർക്ക് ടൈംസ് സ്കവയറിൽ ഒത്തുകൂടുന്ന ജനലക്ഷങ്ങളുടെ ആവേശമാണ് പലയിടത്തും കാണാനായത്. ഗ്രഹണം തുടങ്ങിയപ്പോൾ ആവേശ പൂർവം എതിരേറ്റവർ വൈകാതെ അതിനു ബൈ ചൊല്ലുകയും ചെയ്തു.
എങ്കിലും ഇരുട്ട് പിന്നെയും തുടർന്നു. നല്ല തെളിഞ്ഞ ദിവസമായിട്ടും പെട്ടെന്ന് സൂര്യൻ മറയുകയും തണുപ്പ് പരക്കുകയും ചെയ്തു. ഗ്രഹണം കഴിഞ്ഞ് കുറെ സമയം കഴിഞ്ഞിട്ടും അത് തുടർന്നു.
പൂർണ ഗ്രഹണം നടന്നത് ഉച്ചക്ക് 2:07 നായിരുന്നു. 2:27 ന് അമേരിക്കയുടെ ആകാശത്ത് അത് എത്തി. അതോടെ ടെക്സാസിലെ അതിർത്തി പട്ടണമായ ഈഗിൾ പാസിൽ, പകലിനെ ഇരുട്ടിലേക്ക് തള്ളി.
ഒരു കൂട്ടം മുതിർന്നവരോടൊപ്പം ലോവർ മാൻഹട്ടനിൽ ഗ്രഹണം വീക്ഷിച്ച ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനോട് പത്രക്കാർ അതിൻ്റെ സന്ദേശത്തെക്കുറിച്ച് ചോദിച്ചു. 'എത്ര ഇരുട്ട് വന്നാലും, വെളിച്ചം വരും. സൂര്യൻ തിരികെ വരും- അദ്ദേഹം പറഞ്ഞു. താൻ ജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂര്യൻ വീണ്ടും പുറത്തുവരുന്നു, ഇരുട്ട് ഒരിക്കലും ശാശ്വതമല്ല.
യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 1360-ൽ സിയാറ്റിൽ നിന്ന് വാഷിംഗ്ടൺ ഡിസിക്ക് പുറത്തുള്ള ഡള്ളസ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കു പോയ 179 യാത്രക്കാരും ഭൂമിയിൽ നിന്ന് 35,000 അടി ഉയരത്തിൽ നിന്ന് ഗ്രഹണം കണ്ടു - മേഘങ്ങൾ ഒന്നുമില്ലാതെ.
നയാഗ്രയിൽ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. അതിനാൽ കാനഡയിലെ നയാഗ്രയിൽ അടിയന്തരായവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ക്രിസ്തു കുരിശിൽ മരിച്ചപ്പോൾ ഭൂമിയിൽ ഇരുട്ട് പരക്കുകയും ഭൂകമ്പം ഉണ്ടാവുകയും ചെയ്തുവെന്ന ബൈബിൾ വാക്യങ്ങൾ പലരും ഓർത്തു. ഗ്രഹണം ലോകാവസാനത്തിന്റെ തുടക്കമാണെന്നു ഒരുവിഭാഗം ഇന്റർനെറ്റിൽ പരസ്യപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല.