Image

അജപ (കവിത: വേണുനമ്പ്യാർ)

Published on 30 March, 2024
അജപ (കവിത: വേണുനമ്പ്യാർ)

ദിക്ക് നാലിലും ഭൂമിയിൽ
ചില താമസികർ 
ഇരുട്ടിനെയൂട്ടിപ്പോറ്റുന്നു
സ്വന്തം മക്കളെപ്പോൽ!

വെട്ടത്തിനാകില്ല  
വാറെടുത്തു യേശുവെപ്പോൽ തിരുദേവാലയാങ്കണത്തിലെ
വണിക്കുകളെയാട്ടിയോടിപ്പാൻ!

ഇരുട്ടിനാവില്ലയാട്ടി
പ്പായിക്കുവാനിരുട്ടിനെ-
യതിനാലാകണമല്ലോ
മക്കൾ ചില വീട്ടിൽ
കൊളുത്തുന്നു വിളക്കു
ത്രിസന്ധ്യയ്ക്ക്!

കയ്പാൽ ഇനിമയാൽ
ചവർപ്പാലേറെ വാക്- ദൂഷ്യ
പാരുഷ്യത്താലെരിവാൽ
തളർന്നൊരു 
നാക്കിനെയടക്കിയരനാഴിക-
യെങ്കിലരനാഴികനേരം ശരി,
ദയാപരന്റെ നാമങ്ങളജപാ-
ജപത്തിലുരുക്കഴിച്ചീടുകിൽ 
വന്നണയും ഗൃഹത്തിൽ
മനോദേഹശാന്തിതൻ സ്നേഹദൂതൻ
ആദിമൌനത്തിൻ പുണ്യനിർവൃതി!!

ഇരുട്ടും വെട്ടവും
പരസ്പരപൂരകം
വ്യത്യസ്തമല്ലവ
യുൾക്കണ്ണിന്റെ 
നറുംവെളിച്ചത്തിൽ!

വെട്ടം വരുമ്പോൾ 
ജയ പാടണം വെട്ടത്തിന്;
ഉള്ളഴിഞ്ഞു സ്തുതിക്കുകയിരുട്ടിനെ
സുഖദമാം ഇരുൾ പരക്കവെ.

അമ്മയെപ്പോൽ താരാട്ടു പാടിയുറക്കുമാ,തമസ്സ് ദു:ഖമല്ലുണ്ണീ!
കണ്ണിൽ കുത്തും വെളിച്ചവും
സുഖമല്ലുണ്ണീ!

കേവലമാനന്ദപ്രദമവ നാം കാണേണമൊരൊറ്റപ്പൊൻ-
ത്രാസിന്റെ ദ്വൈതമാം തട്ടായ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക