അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ് ശിക്ഷ. 1996ലെ മയക്കുമരുന്നു കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിലാണ് ശിക്ഷ. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപുർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സഞ്ജീവ് ഭട്ടിനെ പാലൻപുർ സബ് ജയിലിലേക്ക് കൊണ്ടു പോകും.
1996ൽ മയക്കു മരുന്നു പിടികൂടിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിതിനെ പ്രതിയാക്കി എടുത്ത കേസിലാണ് കുറ്റക്കാരനെന്നു വിധിച്ചത്. എൻഡിപിഎസ് ആക്ട് പ്രകാരമായിരുന്നു അഭിഭാഷകനെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തത്.
അഭിഭാഷകൻ താമസിച്ച പാലൻപുരിലെ ഹോട്ടൽ മുറിയിൽ നിന്നു മയക്കുമരുന്നു പിടിച്ചെടുത്തെന്നു സഞ്ജീവ് ഭട്ട് അവകാശപ്പെട്ടിരുന്നു. അന്ന് ബനസ്കന്ത ജില്ലയിലെ പൊലീസ് സൂപ്രണ്ടായിരുന്നു ഭട്ട്. എന്നാൽ കേസിൽ അഭിഭാഷകനെ ബനസ്കന്ത പൊലീസ് തെറ്റായി കുടുക്കുകയായിരുന്നുവെന്നു രാജസ്ഥാൻ പൊലീസ് പിന്നീട് വ്യക്തമാക്കി.
അതേസമയം കേസിൽ സഞ്ജീവ് ഭട്ട് നിരപരാധിയാണെന്നു ഭാര്യ ശ്വേത ഭട്ട് പ്രതികരിച്ചു.