Image

ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ഥിയെ ക്രൂര റാഗിങിന് വിധേയനാക്കി; ഗുരുതര പരുക്കേറ്റ കൗമാരക്കാരന് അടിയന്തര ശസ്ത്രക്രിയ

Published on 28 March, 2024
ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ഥിയെ ക്രൂര റാഗിങിന് വിധേയനാക്കി; ഗുരുതര പരുക്കേറ്റ കൗമാരക്കാരന് അടിയന്തര ശസ്ത്രക്രിയ
നീലേശ്വരം: വയനാട് വൈത്തിരി വെറ്റിനറി കോളജില്‍ റാഗിങിനിരയായി സിദ്ധാർഥൻ എന്ന യുവാവ് മരിച്ച സംഭവം വിവാദമായിരിക്കെ സിപിഎം ശക്തി കേന്ദ്രത്തിലെ ഹയർ സെകൻഡറി സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായ വിദ്യാർഥിയുടെ നില ഗുരുതരം.
 
സ്കൂളില്‍ നടന്ന ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനാണ് പ്ലസ് ടു വിദ്യാർഥിക്ക് നേരെ റാഗിങ് നടന്നതെന്നാണ് ആരോപണം.

മടിക്കൈ അമ്ബലത്തുകര ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർഥി കാഞ്ഞങ്ങാട് സ്വദേശിയായ 17 കാരനാണ് പരുക്കേറ്റത്. താടിയെല്ലിനും പല്ലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ നിവേദിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൗമാരക്കാരൻ ക്രൂരമായ റാഗിങിന് ഇരയായതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ കോമേഴ്സ് വിദ്യാർഥികളായ നാല് പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച സ്കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ് സ്റ്റോപിന് അടുത്ത് വെച്ച്‌ നിവേദിനെ നാലംഗ സംഘം ക്രൂരമായി ആക്രമിച്ചുവെന്നാണ് പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക