ഇസ്രയേലിനു ബൈഡൻ ഭരണകൂടം തുടർച്ചയായി ആയുധങ്ങൾ നൽകുന്നതിൽ പ്രതിഷേധിച്ചു യുഎസ് സ്റേറ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥ അനെല്ലേ ഷെലിൻ രാജിവച്ചു. ഒരു വർഷമായി ഡിപ്പാർട്മെന്റിലെ ബ്യുറോ ഓഫ് ഡെമോക്രസി, ഹ്യുമൻ റൈറ്സ് ആൻഡ് ലേബറിൽ ഫോറിൻ അഫെയേഴ്സ് ഓഫിസർ ആയിരുന്നു ഷെലിൻ.
ഗാസയിൽ ഇസ്രയേലി സൈന്യം നടത്തുന്ന പൈശാചിക പ്രവർത്തികൾക്കു യുഎസ് ഭരണകൂടം നയതന്ത്രപരമായും സൈനികമായും പിന്തുണ നൽകുന്നുവെന്നു അവർ കുറ്റപ്പെടുത്തിയതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ സായുധരായ ഇസ്രയേലികൾ കൊലപ്പെടുത്തുന്നതും അവർ ചൂണ്ടിക്കാട്ടി.
ഈ കുറ്റകൃത്യങ്ങൾ വംശഹത്യ ആണെന്നു ഷെലിൻ പറഞ്ഞു. "അത്തരം ക്രൂരതകൾക്കു സഹായം നൽകുന്ന ഭരണകൂടത്തിൽ പ്രവർത്തിക്കാൻ എനിക്കാവില്ല. അതു കൊണ്ടു ഞാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നിന്നു രാജി വയ്ക്കുന്നു."
രാജി പരസ്യമായി പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. രണ്ടു വർഷത്തെ കരാറിൽ എത്തിയ തന്റെ സാന്നിധ്യം അത്ര പ്രധാനമാണെന്നു തോന്നിയില്ല. എന്നാൽ സുഹൃത്തുക്കളോടു പറഞ്ഞപ്പോൾ എല്ലാവരും അറിയേണ്ടതാണെന്നു അവർ പറഞ്ഞു.
"ഫെഡറൽ ഗവൺമെന്റിൽ എന്നെപ്പോലുള്ള ജീവനക്കാർ മാസങ്ങളായി നയരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. "കൃത്യമായി ലക്ഷ്യം കാണുന്ന ആയിരക്കണക്കിനു ആയുധങ്ങളും ബോംബുകളും ചെറുകിട ആയുധങ്ങളും മറ്റും ഗവൺമെന്റ് ഇസ്രയേലിനു എത്തിച്ചു കൊണ്ടിരുന്നതു ഞാനും എന്റെ സഹപ്രവർത്തകരും ഭീതിയോടെയാണ് കണ്ടത്. കോൺഗ്രസിനെ മറികടന്നു പോലും അവയെല്ലാം നൽകി.
"പ്രാകൃതമായ മനുഷ്യാവകാശ ലംഘനത്തിൽ ഏർപ്പെട്ട സൈന്യങ്ങൾക്കു സഹായം എത്തിക്കുന്നതിനെ വിലക്കുന്ന അമേരിക്കൻ നിയമം ഈ ഭരണകൂടം യാതൊരു ഉളുപ്പുമില്ലാതെയാണ് കാറ്റിൽ പറത്തിയത്."
സ്റേറ് ഡിപ്പാർട്മെന്റിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനുമതി നൽകണമെന്നു സെക്രട്ടറി ആന്റണി ബ്ലിങ്കൻ നിർദേശിച്ചിട്ടുണ്ടെന്നു വക്താവ് മാത്യു മില്ലർ പറഞ്ഞു.
State Dept official quits over Gaza policy